KERALA

ഹമീദ് ഫൈസി അമ്പലക്കടവിനെ തള്ളി സുപ്രഭാതവും; ഒന്നാം പേജിൽ ക്രിസ്മസ് ആശംസകൾ

വെബ് ഡെസ്ക്

മുസ്ലിംങ്ങളുടെ ക്രിസ്മസ് ആഘോഷത്തിനെതിരെ രംഗത്തെത്തിയ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ക്രിസ്മസ് ആശംസകളുമായി സമസ്തയുടെ മുഖപത്രം സുപ്രഭാതം.

സുപ്രഭാതം പത്രത്തിന്റെ ജനറൽ കൺവീനർ കൂടിയാണ് ഹമീദ് ഫൈസി അമ്പലക്കടവ്. കോഴിക്കോട് മേരി മാതാ കത്തീഡ്രലിൽ ഒരുക്കിയ പുൽക്കൂടിന്റെ ചിത്രത്തിനൊപ്പമാണ് സുപ്രഭാതം വായനക്കാർക്ക് ക്രിസ്മസ് ആശംസകൾ അറിയിച്ചിരിക്കുന്നത്.

സുപ്രഭാതത്തിൽ ക്രിസ്മസ് ആശംസകൾ വന്നതോടെ ഹമീദ് ഫൈസിയുടെ നിലപാടിനെ പരിഹസിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

കെസിബിസി ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷത്തിൽ ക്ലിമ്മിസ് ബാവയ്‌ക്കൊപ്പം പാണക്കാട് സാദിഖലി തങ്ങൾ അടക്കമുള്ളവർ കേക്ക് മുറിക്കുന്നതിന്റെ ചിത്രം പുറത്തുവന്നതിനു പിന്നാലെയായിരുന്നു മുസ്ലിം മതവിഭാഗത്തിലുള്ളവർ ക്രിസ്മസ് ആഘോഷിക്കുന്നതിനെതിരെ ഹമീദ് ഫൈസി രംഗത്തെത്തിയത്.

ക്രിസ്മസ് ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമുദായത്തിലേക്ക് പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നായിരുന്നു ഫൈസി പറഞ്ഞത്. യേശുക്രിസ്തുവിനെ ദൈവപുത്രനായി കാണുന്ന ക്രിസ്മസ് ആഘോഷത്തിലും ആരാധനകളിലും ഒരു മുസ്ലിമിന് എങ്ങനെയാണ് പങ്കെടുക്കാൻ കഴിയുകയെന്ന് ഫൈസി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം ചോദിച്ചിരുന്നു.

ഇതര മതസ്ഥരോട് സൗഹൃദവും സഹിഷ്ണുതയും കാണിക്കാൻ ഇസ്ലാം അനുശാസിക്കുന്നുണ്ട്. പക്ഷേ, അവരുടെ ആരാധനകളിലും ആഘോഷങ്ങളിലും പങ്കെടുക്കാൻ ഇസ്ലാം അനുവദിക്കുന്നില്ലെന്ന് ഹമീദ് ഫൈസി വിശദീകരിച്ചിരുന്നു. ഇതര മതസ്ഥരുടെ ചില ആരാധനകളിൽ പങ്കെടുക്കുന്നത് തെറ്റും, മറ്റു ചിലതിൽ പങ്കെടുക്കൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യവുമാണെന്നും കർമശാസ്ത്ര ഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഹമീദ് ഫൈസി പറഞ്ഞിരുന്നു.

ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ, സാന്റാക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമുദായത്തിലേക്ക് പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഹമീദ് ഫൈസി പറഞ്ഞിരുന്നു.

അതേസമയം ഇതരമതസ്തരുടെ ആഘോഷങ്ങളിൽ പങ്കെടുക്കണമെന്ന് നേരത്തെ സമസ്ത പറഞ്ഞിരുന്നു. പരസ്പര സ്‌നഹവും സാഹോദര്യവും സൗഹൃദവും പങ്കിടലാണ് ആഘോഷങ്ങളുടെ ആത്മാവെന്നും ആഘോഷങ്ങളിലെ സന്തോഷങ്ങളിൽ പങ്കുചേരുകയാണ് വേണ്ടതെന്നും സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാരായിരുന്നു പറഞ്ഞത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും