KERALA

ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; വ്യാപക പരിശോധന നടത്തുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

ദ ഫോർത്ത് - തിരുവനന്തപുരം

ഭക്ഷ്യ സുരക്ഷാ മാനദണ്ഡമനുസരിച്ച് ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലേയും തട്ടുകടകളിലേയും മറ്റ് ഭക്ഷ്യോത്പാദന കേന്ദ്രങ്ങളിലെയും ജീവനക്കാർക്ക് ഇന്ന് മുതല്‍ ഹെൽത്ത് കാർഡ് നിർബന്ധം. റസ്റ്റോറന്റ് ഉടമകളുടെ അഭ്യർത്ഥന മാനിച്ച് ഫെബ്രുവരി 28ന് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി സർക്കാർ നീട്ടി നൽകിയിരുന്നു. സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിൽ വ്യാപക പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.

ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതിന് ശേഷം മൂന്ന് തവണയാണ് സർക്കാർ സമയപരിധി നീട്ടി നൽകിയത്. ഇനിയും കാർഡ് എടുക്കാത്തവർക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് സർക്കാരിൽ നിന്നുള്ള നിർദേശം. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നിയമനടപടികളിലേക്ക് കടക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് മുതൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപ്പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗം, വ്രണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശോധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെയുള്ള നടത്തണം.

ഒരു വർഷമാണ് ഈ ഹെൽത്ത് കാർഡിന്റെ കാലാവധി. ഹെൽത്ത് ഇൻസ്പെക്ടർമാർ സ്ഥാപനത്തിന്റെ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കുന്നതാണ്. സ്ഥാപനങ്ങൾ കൂടാതെ മാർക്കറ്റുകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും അപ്രതീക്ഷിത പരിശോധനകൾ നടത്തുന്നതാണ്.

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ മരണവും വ്യാപകമായ ഭക്ഷ്യവിഷബാധയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് സർക്കാർ ഹെൽത്ത് കാർഡ് നിർബന്ധമാക്കാൻ തീരുമാനിച്ചത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?