KERALA

നിപ നിയന്ത്രണവിധേയം; കണ്ടെയ്ന്‍മെന്റ് സോണില്‍ ഇളവുകള്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി

നാദാപുരം, കുറ്റ്യാടി മേഖലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലാകും ഇളവുകള്‍ നല്‍കുക

ദ ഫോർത്ത് - കോഴിക്കോട്

നിപ വൈറസ് നിയന്ത്രണവിധേയമാകുന്നതിന്റെ ഭാഗമായി കണ്ടയ്ന്‍മെന്റ് സോണാക്കിയ സ്ഥലങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ തീരുമാനം. നാദാപുരം, കുറ്റ്യാടി മേഖലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലാകും ഇളവുകള്‍ നല്‍കുക. ഇളവുകള്‍ നല്‍കാമെന്ന വിദഗ്ധസമിതി റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി.

സ്ഥിതിഗതികൾ നിയന്ത്രണവിധേയാണെന്നും പുതിയ കേസുകളില്ലെന്നും മന്ത്രി അറിയിച്ചു. ഇന്ന് ലഭിച്ച 71 പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്. ആകെ 218 സാമ്പിളുകള്‍ പരിശോധിച്ചു.

നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 407 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 168 പേരുമാണ് ഉള്ളത്. മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 448 പേരാണ് ഉള്ളത്.

ഇന്ന് കണ്ടെത്തിയ 37പേരുള്‍പ്പെടെ ആകെ 1270 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള വിദഗ്ധര്‍ ഇന്ന് കേന്ദ്ര സംഘത്തോടൊപ്പം കുറ്റ്യാടിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കോഴിക്കോട് ജില്ലയില്‍ നിരന്തര നിരീക്ഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിന് ശേഷം മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോടിന് പുറമേ മറ്റ് ജില്ലകളും ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ്. 45 പേര്‍ മറ്റുജില്ലകളിലായി ക്വാറന്റൈനിലുണ്ട്. ജില്ലകളില്‍ ഫീവര്‍ സര്‍വെയലന്‍സ്, എക്സപേര്‍ട്ട് കമ്മിറ്റി മീറ്റിഗ് എന്നിവ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനതലത്തില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. സ്റ്റേറ്റ് ആര്‍ആര്‍ടി കൂടി വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നു. എല്ലാ ജില്ലകളിലും സര്‍വയലെന്‍സിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലന്‍സ്, ഐസൊലേഷന്‍ വാര്‍ഡുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇ സഞ്ജീവനി ടെലിമെഡിസിന്‍ സേവനവും ശക്തമാക്കിയിട്ടുണ്ട്. മാനസിക പിന്തുണയ്ക്കായി ടെലിമെഡിസിന്റെ ഭാഗമായി സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി