KERALA

കൊടുംചൂട്: സൂര്യാതപമേറ്റ് ഒരു മരണം കൂടി; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം

വെബ് ഡെസ്ക്

സംസ്ഥാനത്ത് സൂര്യാതപമേറ്റ് വീണ്ടും മരണം. മലപ്പുറത്താണ് ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊടുംചൂടില്‍ മരിച്ചവരുടെ എണ്ണം സംസ്ഥാനത്ത് നാലായി. അതേസമയം കോഴിക്കോട് ജില്ലയിലും ഒരു മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അത് സൂര്യാതപമേറ്റാണോയെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് ഇന്ന് സൂര്യാതപമേറ്റ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വയലില്‍ ജോലിചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഹനീഫയുടെ അന്ത്യം സംഭവിച്ചത്.

കോഴിക്കോട്ട് യുവാവിന്റെ മരണവും സൂര്യാതപം ഏറ്റാണെന്ന റിപ്പോർട്ടുകളുണ്ട്. എന്നാൽ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പന്നിയങ്കര സ്വദേശി പൈങ്ങായി പറമ്പില്‍ കണിയേരി വിജേഷാണ് (41) കോഴിക്കോട് മരിച്ചത്.വിജേഷ് പെയിന്‌റിങ് ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ഇതിനിടെ കൊടുംചൂടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരുന്നുണ്ട്. മന്ത്രിമാരും ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

രണ്ടു ദിവസം മുന്‍പ് ആലപ്പുഴ ചെട്ടികാട് കെട്ടിട നിര്‍മ്മാണത്തിനിടെ സൂര്യാതപമേറ്റ് ഇലക്ട്രിഷ്യന്‍ മരിച്ചു. സുഭാഷ് മരിച്ചിരുന്നു. കുഴഞ്ഞുവീണ സുഭാഷിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്.

നേരത്തെ, പാലക്കാട് എലപ്പുള്ളിയില്‍ തൊണ്ണൂറുകാരിയുടെ മരണവും സൂര്യാതപമേറ്റാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഡിമെന്‍ഷ്യ രോഗംബാധിച്ച സ്ത്രീ വീടുവിട്ട് പുറത്ത് പോയപ്പോള്‍ കുഴഞ്ഞുവീണ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

കണ്ണൂരില്‍ 53 വയസുള്ള മധ്യവയസ്‌കന്‍ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയവേയാണ് മരിച്ചത്. മാഹിയോട് ചേര്‍ന്നുള്ള പള്ളൂരില്‍ കിണറുപണിക്കിടയിലാണ് ഇദ്ദേഹത്തിന് സൂര്യാഘാതമേല്‍ക്കുന്നതും കുഴഞ്ഞുവീഴുന്നതും. ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും