KERALA

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, തീരദേശ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു

വെബ് ഡെസ്ക്

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കനത്ത മഴയുടെ പശ്ചാത്തലത്തിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂരിലെ ഇരിട്ടി താലൂക്കിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗനവാടി മുതല്‍ പ്രൊഫഷല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും മാറ്റമില്ല.

വയനാട്ടിലും കണ്ണൂരിലുമാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നിലവിലുള്ളത്. തീരദേശ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശമുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടല് പ്രക്ഷുബ്ധമാകാനുമുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുണ്ട്. കനത്ത കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. വയനാട്ടില്‍ ഖനനത്തിനും വിലക്കേര്‍പ്പെടുത്തി. ഇടുക്കിയില്‍ രാത്രിയാത്രയ്ക്കും നിരോധനം ഏര്‍പ്പെടുത്തി. കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയാറാന്‍ സാധ്യതയുള്ളതിനാല്‍ ക്യാംപുകള്‍ സജ്ജമാക്കാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായതോടെ ഡാമുകളില്‍ ജലനിരപ്പുയരുകയാണ്. ഈ സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത്, കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതായി അധികൃതര്‍ അറിയിച്ചു. മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മീനച്ചില്‍, മണിമല ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നെങ്കിലും അപകടനിരപ്പ് കടന്നിട്ടില്ല.

വിവിധ ജില്ലകളില്‍ മഴക്കെടുത്തിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലയോര മേഖലയിലാണ് കൂടുതല്‍ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നാറില്‍ വീടിന് മുകളിലേക്ക് കരിങ്കല്‍ഭിത്തിയിടിഞ്ഞുവീണു. ഏലപ്പാറ ബോണാമിയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. വടക്കാഞ്ചേരിയില്‍ ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് വിദ്യാര്‍ഥിക്ക് പരുക്കേറ്റു. കോട്ടയം- കുമരകം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടു. ആറ്റിലേക്ക് മണ്ണിടിച്ചിലുമുണ്ടായിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. എറണാകുളം ആലുവയില്‍ കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി. പെരിയാറിന്റെ തീരത്താണ് സംഭവം. ആലപ്പുഴയില്‍ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കൊല്ലം ഓച്ചിറയില്‍ പരബ്രഹ്‌മക്ഷേത്രത്തിലെ അന്നദാന ഹാളിന്റെ ഒരു ഭാഗം തകര്‍ന്നു. എറണാകുളം പൂതൃക്കയില്‍ മണ്ണിടിച്ചില്‍ സംഭവിച്ചിട്ടുണ്ട്. കണ്ണൂരില്‍ പലയിടത്തും വന്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി