KERALA

ഞെട്ടലുണ്ടെങ്കില്‍ നോക്കാമെന്ന് സര്‍ക്കാര്‍, പ്രാധാന്യം അമ്മ ഷോയ്‌ക്കെന്ന് സിദ്ധിഖ്; ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ ഇനിയെന്ത്?

വെബ് ഡെസ്ക്

മലയാള സിനിമ മേഖലയിലെ വൃത്തികേടുകള്‍ വെളിപ്പെടുത്തി ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മുതല്‍ മുന്‍നിര നടിമാരുള്‍പ്പെടെ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നു എന്നും തൊഴില്‍ വിവേചനത്തിന് ഇരയാകുന്നു എന്നും വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. മലയാള സിനിമ നിയന്ത്രിക്കുന്നത് ഒരു മാഫിയയാണ് എന്ന് അടിവരിയിടുന്നതാണ് റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴും പ്രതികരണത്തില്‍ വ്യക്തതയില്ലാതെ അധികൃതര്‍.

മൊഴികള്‍ കേട്ട് ഹേമ കമ്മിഷന്‍ ഞെട്ടിയോ എന്നറിയില്ല എന്നായിരുന്നു ചതിക്കുഴികള്‍ നിറഞ്ഞ വ്യവസായ മേഖലയെന്ന് ആമുഖത്തോടെ ആരംഭിക്കുന്ന റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യങ്ങളോട് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെ ആയിരുന്നു മന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.

''റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിച്ചിട്ടില്ല, ശുപാര്‍ശ മാത്രമാണ് കണ്ടത്. രണ്ടുമാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കും. സിനിമ, സീരിയല്‍ മേഖലയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും വിശദമായി ചര്‍ച്ച ചെയ്യും,'' സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോണ്‍ക്ലേവില്‍ കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു.

വാര്‍ത്തകളോട് പ്രതികരിച്ച താരസംഘടനയായ അമ്മയുടെ പ്രസിഡന്റും മുതിര്‍ന്ന നടനുമായ സിദ്ധിക്കിനും വ്യക്തമായ മറുപടി ഇല്ലായിരുന്നു. റിപ്പോര്‍ട്ട് പഠിച്ചശേഷം പ്രതികരിക്കാമെന്നായിരുന്നു സിദ്ധിക്കിന്റെ മറുപടി. ഏത് കാര്യത്തിനാണ് മറുപടി പറയേണ്ടതെന്നോ റിപ്പോര്‍ട്ട് ഏത് തരത്തിലാണ് ഞങ്ങളെ ബാധിക്കുന്നതെന്നോ ധാരണയില്ല. നിലവില്‍ താരസംഘടന സംഘടിപ്പിക്കുന്ന ഷോയുടെ തിരക്കിലാണ്, അതിനാണ് പ്രാധാന്യമെന്നും സിദ്ധിഖ് പ്രതികരിച്ചു.

റിപ്പോര്‍ട്ടില്‍ പറയുന്ന വിഷയം സുക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. എന്ത് രീതിയിലാണ് വിവേചനം, ആരാണ് പരാതിപ്പെട്ടതെന്നും ആര്‍ക്കെതിരെയാണ് പരാതിപ്പെട്ടതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. എന്തെങ്കിലും അറിഞ്ഞ് പ്രതികരിക്കാന്‍ സാധിക്കില്ലെന്നും സിദ്ധിഖ് വിശദീകരിച്ചു. എന്നാല്‍ സിനിമ മേഖലയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വിവേചനം നേരിടുന്നുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് ചെയ്യുമെന്ന് നടന്‍ ബാബുരാജ് പ്രതികരിച്ചു. ഈ കാലഘട്ടത്തില്‍ അത്തരം വിവേചനങ്ങള്‍ അനുവദിക്കാവുന്നതല്ലെന്നും ബാബുരാജ് പറഞ്ഞു.

മലയാള സിനിമാ രംഗത്തെ ദുഷ്പ്രവണതകളെ കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ചുള്ള പരിഹാര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി സതീദേവി ആവശ്യപ്പെട്ടു. സിനിമാ മേഖലതന്നെ ക്രിമിനലുകള്‍ കൈയടക്കിയിരിക്കുന്നുവെന്നും പുരാഷാധിപത്യപരമായ പ്രവണതകളാണുള്ളതെന്നും സ്ത്രീകള്‍ക്ക് കേവലമായ രണ്ടാംപൗരത്വം മാത്രം ലഭ്യമാകുന്ന സാഹചര്യമാണുള്ളതെന്നും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഹേമാ കമ്മിഷന്‍ കണ്ടെത്തിയ ഈ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തിനു നിര്‍ദ്ദേശിച്ച മാര്‍ഗങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ അവ വിശദമായി പരിശോധിച്ച് സിനിമാ മേഖലയില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍, സ്ത്രീകള്‍ക്ക് അന്തസോടെയും ആത്മാഭിമാനത്തോടെയും സ്വന്തം തൊഴിലിടത്തില്‍ ജോലി ചെയ്യാന്‍ ഉതകുന്ന സാഹചര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം.

സ്ത്രീകള്‍ക്ക് അവരുടെ ശുചിമുറികള്‍ ഉപയോഗിക്കാന്‍ പലപ്പോഴും കഴിയുന്നില്ല, വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളില്ല, ഷൂട്ടിങ് മേഖലയില്‍ ഏറെ അരക്ഷിതമായ അന്തരീക്ഷം നിലനില്‍ക്കുന്നു, യാത്രാ വേളകള്‍ സുരക്ഷിതമല്ല. ഇത്തരം കാര്യങ്ങള്‍ വ്യക്തമായ സ്ഥിതിക്ക് അവരുടെ സുരക്ഷ സിനിമാ മേഖലയില്‍ എങ്ങനെ ഉറപ്പാക്കാനാകുമെന്ന് പരിശോധിച്ച്, അവ നടപ്പാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം.

സേവന വേതന വ്യവസ്ഥകളിലുള്ള അന്തരം സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റെമ്യൂണറേഷന്‍ ആക്ട് നിലവില്‍ വന്നിട്ടു വര്‍ഷങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ സിനിമാമേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീയുടെ അധ്വാനത്തിന്, അവളുടെ പ്രതിഭയ്ക്ക് പുരുഷന്റെ അധ്വാനത്തിനു കിട്ടുന്ന അത്രയും വില കല്‍പ്പിക്കുന്നില്ലെന്നത് നിയമവിരുദ്ധ സമീപനമാണ്. അതുകൊണ്ട് ഈക്വല്‍ റെമ്യൂണറേഷന്‍ ആക്ട് ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് തൊഴിലിടത്തില്‍ ലഭ്യമാകേണ്ട എല്ലാ അവകാശങ്ങളും ഉറപ്പാക്കാന്‍ നടപടി വേണം. പുരുഷധിപത്യത്തിന് അന്ത്യം കുറിക്കാനും ലിംഗസമത്വത്തിന്റെ അന്തരീക്ഷം ഒരുക്കിയെടുക്കാനും സിനിമമേഖലയില്‍ സാധിക്കണം. 2013 ലെ പോഷ് ആക്ട് അനുസരിച്ചുളള പരാതി പരിഹാര സംവിധാനങ്ങള്‍ എല്ലാ ഷൂട്ടിങ് മേഖലയിലും ഉറപ്പുവരുത്തണം.

ഹേമാ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനായി അടിയന്തര ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റേത് മേഖലയേക്കാളും കൊടിയ ചൂഷണമാണ് സിനിമാമേഖലയില്‍ നിലനില്‍ക്കുന്നത്. ആ കൊടിയ ചൂഷണം തികച്ചും സ്ത്രീവിരുദ്ധത കാട്ടുന്ന ഇടമായി സിനിമയെന്ന വ്യവസായ മേഖല മാറ്റുന്നു. ഇത് സിനിമാ വ്യവസായ മേഖലയുടെ ഉന്നമനത്തിന് വലിയ തടസമുണ്ടാക്കും. സ്ത്രീ വിരുദ്ധ പ്രവണതകള്‍ സിനിമാ മേഖലയില്‍നിന്ന് മാറ്റിയെടുക്കുന്നതിന് ഉതകുന്ന രൂപത്തിലുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പോഷ് ആക്ട് പ്രകാരമുള്ള പരാതി പരിഹാര കമ്മിറ്റികള്‍ ഷൂട്ടിങ് സെറ്റുകളില്‍ ഉറപ്പുവരുത്തണമെന്ന് സര്‍ക്കാരിനോട് വനിത കമ്മിഷന്‍ ശുപാര്‍ശ ചെയ്യുമെന്നും സതീദേവി പറഞ്ഞു.

അതേസമയം, ഗുരുതരമായ കണ്ടെത്തലുകള്‍ നിറഞ്ഞ റിപ്പോര്‍ട്ട് ലഭിച്ചിട്ട് നാലര വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ എന്തു ചെയ്‌തെന്ന് പൊതുസമൂഹത്തോട് വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സിനിമ മേഖലയിലെ ചൂഷണം സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ പുറത്തുവിട്ട ഭാഗം ഞെട്ടിക്കുന്നതാണ്. സിനിമ മേഖലയില്‍ ലൈംഗിക ചൂഷണവും ക്രിമിനല്‍വത്ക്കരണവും അരാജകത്വവും ഉള്‍പ്പെടെ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുപോലൊരു റിപ്പോര്‍ട്ട് കിട്ടിയിട്ടും അത് പുറത്തുവിടാതെ അതിന്മേല്‍ അടയിരുന്നത് എന്തിന് വേണ്ടിയായിരുന്നു? സ്ത്രീപക്ഷ വര്‍ത്തമാനം പറയുന്നവര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ സ്ത്രീവിരുദ്ധത നടന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതും റിപ്പോര്‍ട്ട് പുറത്തുവിടാത്തതും ആരെ രക്ഷിക്കാനാണെന്നും ആര്‍ക്കു വേണ്ടിയായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം.

റിപ്പോര്‍ട്ടിലെ ശിപാര്‍ശകളില്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടിയെടുക്കണം. ലൈംഗികചൂഷണത്തിനും ക്രിമിനല്‍വത്ക്കരണത്തിനും ലഹരി ഉപയോഗത്തിനുമെതിരെ അന്വേഷണം നടത്തണം. ലൈംഗിക ചൂഷണം സംബന്ധിച്ച അന്വേഷണത്തിന് മുതിർന്ന വനിത ഐ പി എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കണം. എത്ര വലിയ കൊമ്പന്‍മാരാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരികയെന്നത് സര്‍ക്കാരിന്റെ ചുമതലയാണ്.

ഒരു തൊഴില്‍ മേഖലകളിലും ചൂഷണം നടക്കാന്‍ പാടില്ല. ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസിലാണ് ഇതുപോലെ ലൈംഗിക ചൂഷണം നടന്നതെങ്കില്‍ നടപടി എടുക്കുമായിരുന്നല്ലോ. പോക്സോ കേസുകള്‍ അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് സിനിമയില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടിയന്തിരമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. ഏത് തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് സുരക്ഷയോടെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണം. ഇത് കേരളത്തിന് തന്നെ അപമാനമാണ്. ഇത്രയും പ്രധാനപ്പെട്ട ഒരു തൊഴിലിടത്തില്‍ സ്ത്രീകള്‍ക്ക് അഭിമാനത്തോടെ തൊഴിലെടുക്കാന്‍ പറ്റാത്ത ഒരു സാഹചര്യം ഉണ്ടെന്ന് മനസിലായിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുന്നത് കുറ്റകരമാണ്.

തെളിവുകളും മൊഴികളുമുള്ള റിപ്പോര്‍ട്ട് കോള്‍ഡ് സ്‌റ്റോറേജില്‍ വച്ചതിലൂടെ സര്‍ക്കാര്‍ ഗുരുതരമായ കുറ്റമാണ് ചെയ്തത്. ക്രിമിനല്‍ ഒഫന്‍സ് അറിഞ്ഞിട്ടും നടപടി എടുക്കാതെ മറച്ച് വയ്ക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. അതുകൊണ്ടു തന്നെ സര്‍ക്കാരും മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഇഷ്ടക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണോ നാലരക്കൊല്ലം റിപ്പോര്‍ട്ടിന് മേല്‍ അടയിരുന്നതെന്ന് സര്‍ക്കാര്‍ പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും