KERALA

താനൂർ കസ്റ്റഡി കൊലപാതകം: കേസന്വേഷണം സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവ്

നിയമകാര്യ ലേഖിക

താനൂർ താമിർ ജിഫ്രി കസ്റ്റഡി കൊലപാതക കേസിന്റെ അന്വേഷണം സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. ഒരാഴ്ചക്കുള്ളിൽ കേസന്വേഷണം ഏറ്റെടുക്കാനും ഹൈക്കോടതി സിബിഐക്ക് നിർദേശം നൽകി. നിലവിൽ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കേസ് ഡയറിയും മറ്റ് രേഖകളും ഉടൻ തന്നെ സിബിഐക്ക് കൈമാറാൻ ക്രൈം ബ്രാഞ്ചിനോട്‌ കോടതി നിർദേശിച്ചു. ജസ്റ്റിസ്‌ പി വി കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേസ് അന്വേഷണത്തിന് സിബിഐക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാരിനും ഹൈക്കോടതി ഉത്തരവിൽ നിർദേശമുണ്ട്. കസ്റ്റഡി കൊലപാതകം ഗുരുതര സ്വഭാവമുള്ള കേസാണെന്നും അത്തരം കേസുകൾ സിബിഐ അന്വേഷിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്‌ക്വാഡിലെ അംഗങ്ങൾ പ്രതികളായ കേസിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും താനൂർ ഡിവൈഎസ്പിക്കും താനൂർ സി ഐക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.

കേസിലെ പ്രതികളാരെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നില്ല. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നില്ല. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്ന് താമിർ ജിഫ്രിയുടെ കുടുംബം ആരോപിച്ചിരുന്നു.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ സ്വാധീനത്തിന് വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച്, കേസിൽ നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമായതിനാൽ കേസന്വേഷണം ഉടൻ ഏറ്റെടുക്കാൻ സിബിഐക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹാരിസ് ജിഫ്രിക്ക് വേണ്ടി അഡ്വ. മുഹമ്മദ്‌ ഷാ, അഡ്വ അബീ ഷെജ്റിക് എന്നിവർ ഹൈക്കോടതിയിൽ ഹാജരായി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും