KERALA

എ രാജയ്ക്ക് തിരിച്ചടി; അയോഗ്യനാക്കിയ വിധിയിലെ സ്റ്റേ നീട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

നിയമകാര്യ ലേഖിക

അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർനടപടികൾ 20 ദിവസത്തേക്കുകൂടി സ്റ്റേ ചെയ്യണമെന്ന ദേവികുളം മുൻ എംഎൽഎ എ രാജയുടെ ഹർജി ഹൈക്കോടതി തളളി. അപ്പീൽ നൽകുന്നത് പരിഗണിച്ച് നേരത്തെ പത്തുദിവസത്തെ സ്റ്റേ അനുവദിച്ചിരുന്നു. ഇത് ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്.

സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഒരു മാസം സ്റ്റേ അനുവദിക്കണം എന്നാവശ്യപ്പെട്ട് എ രാജ സമർപ്പിച്ച ഹ‍ർജിയിലാണ് ജസ്റ്റിസ് പി സോമരാജൻ നേരത്തെ പത്ത് ദിവസം അനുവദിച്ചത്. നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ക്രിസ്തുമതത്തിൽ ഉൾപ്പെട്ട വ്യക്തിയെന്ന നിലയിൽ പട്ടികജാതി സംവരണ സീറ്റിൽ മൽസരിക്കാൻ യോഗ്യനല്ലെന്ന് വിലയിരുത്തിയാണ്‌ എ രാജയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാൽ ഉത്തരവിന് സ്റ്റേ അനുവദിച്ചിരുന്നില്ല. തുടർന്നാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള കാലയളവിൽ സ്റ്റേ ആവശ്യപ്പെട്ട് ഹർജി നൽകിയത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ പിന്‍ബലത്തിലാണ് രാജ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി തൊട്ടടുത്ത എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി കുമാർ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.

ക്രൈസ്തവ സഭാംഗമായ ആന്റണിയുടെയും എസ്തറിന്റെയും മകനാണ് രാജയെന്നും ജ്ഞാനസ്‌നാനം ചെയ്ത ക്രൈസ്തവ സഭാംഗമാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. രാജയുടെ മാതാപിതാക്കളും സഹോദരങ്ങളും ഭാര്യയും മക്കളുമെല്ലാം ക്രൈസ്തവ ദേവാലയത്തിലാണ് പോകുന്നത്. 2016 ൽ അമ്മയുടെ ശവസംസ്‌കാരം നടത്തിയതും പള്ളിയിലെ സെമിത്തേരിയിലാണ്. ഇതെല്ലാം മറച്ചുവച്ച് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചാണ് മത്സരിച്ചതെന്നാണ് ആരോപണം.

താൻ ഹിന്ദു പറയൻ സമുദായാംഗമാണെന്ന് അവകാശപ്പെട്ടാണ് എ രാജ സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിച്ചത്. എന്നാൽ രാജ വളരെ മുമ്പു തന്നെ ക്രിസ്‌തുമതത്തിലേക്ക് മാറിയതാണെന്നും നാമനിർദേശ പത്രിക നൽകുമ്പോൾ ക്രിസ്തുമത വിശ്വാസമാണ് പിന്തുടരുന്നതെന്നും വിലയിരുത്തി ജനപ്രാതിനിധ്യ നിയമപ്രകാരം ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കോടതി അസാധുവാക്കുകയായിരുന്നു.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി