KERALA

വൈദ്യുതി നിരക്ക് വർധനയുണ്ടാകില്ല: വൈദ്യുതി താരിഫ് റെഗുലേഷൻ വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി

നിയമകാര്യ ലേഖിക

വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിനായി കൊണ്ടുവന്ന വൈദ്യുതി താരിഫ് റെഗുലേഷനിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. കെഎസ്ഇബി പെൻഷനുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാൻ രൂപം നൽകിയ മാസ്റ്റൽ ട്രസ്റ്റിലേക്ക് നൽകുന്ന തുക വൈദ്യുതോത്പാദനച്ചെലവിൽ ഉൾപ്പെടുത്തി വൈദ്യുതി നിരക്കു നിർണയിക്കാമെന്ന 2021 ലെ വൈദ്യുതി താരിഫ് റെഗുലേഷനിലെ വ്യവസ്ഥയാണ് റദ്ദാക്കിയത്. പ്രതിവർഷം 407.2 കോടി രൂപയാണ് മാസ്റ്റർ ട്രസ്റ്റ് ഫണ്ടിലേക്ക് അനുവദിക്കുന്നത്.

ഈ ബാദ്ധ്യത താരിഫ് നിർണയത്തിനു പരിഗണിക്കുന്നില്ലെങ്കിൽ വൈദ്യുതി യൂണിറ്റ് ഒന്നിന് ഉണ്ടാകുമായിരുന്ന 17 പൈസയുടെ വർദ്ധനയാണ് ഇല്ലാതാകുന്നത്. വൈദ്യുതി താരിഫ് വർദ്ധനയെ ചോദ്യം ചെയ്ത് കേരള ഹൈടെൻഷൻ ആൻഡ് എക്‌സ്ട്രാ ഹൈ ടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് മുരളീ പുരുഷോത്തമനാണ് വിധി പറഞ്ഞത്. 2021 ലെ വൈദ്യുതി താരിഫ് റെഗുലേഷനിലെ 34 (4) വ്യവസ്ഥയാണ് നിയമവിരുദ്ധമാണെന്നു വിലയിരുത്തി സിംഗിൾബെഞ്ച് റദ്ദാക്കിയത്.

2013 ൽ കെഎസ്ഇബി കമ്പനിയാക്കുമ്പോഴാണ് അന്നു നിലവിലുള്ള ജീവനക്കാരുടെ പെൻഷനും ആനുകൂല്യങ്ങൾക്കുമായി മാസ്റ്റർ ട്രസ്റ്റിന് രൂപം നൽകിയത്. ഇതിലേക്കു നൽകുന്ന തുകയുടെ പലിശ മാത്രമേ വൈദ്യുതോത്പാദനച്ചെലവിനൊപ്പം കൂട്ടാവൂ എന്നായിരുന്നു ധാരണ. 2014 ലും 2018 ലും താരിഫ് റെഗുലേഷൻ വന്നപ്പോൾ ഇതു പാലിച്ചിരുന്നു.

എന്നാൽ അന്തിമ റെഗുലേഷൻ പുറപ്പെടുവിച്ചപ്പോൾ മാസ്റ്റർ ട്രസ്റ്റിലേക്ക് നൽകുന്ന തുകയും ഇതിന്റെ പലിശയും വൈദ്യുതോത്പാദനച്ചെലവിൽ ഉൾപ്പെടുത്തി നിരക്കു നിർണയിക്കാമെന്നാക്കിയത് നിയമപരമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം