KERALA

തീരാത്ത ഭിന്നത; സിഐസി സെനറ്റില്‍ സമസ്ത വിരുദ്ധ പ്രമേയം അവതരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് മുശാവറ

ദ ഫോർത്ത് - കോഴിക്കോട്

സിഐസി സെനറ്റില്‍ സമസ്തയ്ക്കെതിരെ പ്രമേയം അവതരിപ്പിച്ചത് അപലപനീയമെന്ന് സമസ്ത മുശാവറ. സമസ്തക്കെതിരെ സിഐസി സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് കോഴിക്കോട് ചേര്‍ന്ന സമസ്ത മുശാവറ യോഗം ആവശ്യപ്പെട്ടു. സെനറ്റ് യോഗത്തില്‍ ഹക്കീം ഫൈസിയുടെ രാജി ചര്‍ച്ചയ്ക്ക് വച്ചതിനെതിരെയും മുശാവറ യോഗത്തില്‍ വിമര്‍ശനമുണ്ടായി.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് നേരത്തെ സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹക്കീം ഫൈസി ആദൃശേരി രാജിവച്ചിരുന്നു. സാങ്കേതിക വിഷയങ്ങള്‍ പരിഹരിച്ച് രാജി സ്വീകരിക്കുകയും ചെയ്തതിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന സിഐസി സെനറ്റ് യോഗത്തില്‍ ഹക്കീം ഫൈസിയുടെ രാജി വീണ്ടും ചര്‍ച്ചയ്ക്ക് വച്ചത് ശരിയായില്ലെന്ന് സമസ്ത വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, സാദിഖലി തങ്ങളുടെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളിലെ തീരുമാനം സിഐസി സെനറ്റ് അംഗീകരിച്ചത് മുശാവറ യോഗം സ്വാഗതം ചെയ്തു.

സിഐസിക്കും ഹക്കീം ഫൈസി ആദൃശേരിക്കുമെതിരെ സമസ്ത ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ തള്ളുന്ന മൂന്ന് പ്രമേയങ്ങളാണ് സെനറ്റ് യോഗത്തിൽ പാസാക്കിയത്. ഹക്കീം ഫൈസി ആദൃശേരിക്കെതിരെ ഉയർന്ന ആരോപണങ്ങളെ നിരാകരിക്കുകയാണെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്. വാഫി- വഫിയ്യ കോഴ്‌സുകൾ തടസ്സപെടുത്തുന്നത് അംഗീകരിക്കാൻ ആവില്ല. കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥികളെ അനുവദിക്കണം. വാഫി-വാഫിയ്യ കോഴ്‌സുകൾ തടസ്സപെടുത്തുന്ന നീക്കങ്ങളില്‍ നിന്ന് സ്ഥാപനങ്ങള്‍ പിന്‍വാങ്ങണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. വാഫി-വാഫിയ്യ സിലബസുമായി ബന്ധപ്പെട്ട് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സിലബസുകളിൽ സുന്നി വിരുദ്ധ ആശയങ്ങൾ ഉണ്ടെന്ന ആരോപണം അപലനീയമാണെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.

സമസ്തയ്‌ക്കെതിരെ സിഐസി സെനറ്റിൽ പാസാക്കിയ പ്രമേയത്തിനെതിരെ സിഐസി പ്രസിഡന്‍റ് കൂടിയായ സാദിഖലി ശിഹാബ് തങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു. സെനറ്റിൽ പാസാക്കിയ പ്രമേയം എന്ന രൂപത്തിൽ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് സാദിഖലി തങ്ങൾ പ്രസ്‍താവനയിൽ വ്യക്തമാക്കി. വാഫി-വാഫിയ്യ സംവിധാനം സമസ്തയുടെ ഉപദേശ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കും. സമസ്ത നിയോഗിക്കുന്ന സമിതിയുമായി എല്ലാ വാഫി സ്ഥാപനങ്ങളും സഹകരിക്കണം. ഇതിന് വിരുദ്ധമായതൊന്നും സിഐസി നിയമാവലിയിൽ ഉണ്ടാവാൻ പാടില്ലെന്നും സാദിഖലി തങ്ങൾ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചയിലൂടെ സമസ്ത സിഐസി തർക്കം പരിഹരിച്ചെന്ന നിലയിലേക്ക് കാര്യങ്ങൾ പോയിരുന്നെങ്കിലും പ്രശ്നങ്ങള്‍ ഇനിയും ബാക്കിയാണെന്ന സൂചനയാണ് സമസ്തയുടെ പ്രസ്താവന. പ്രമേയം അവതരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന സമസ്തയുടെ ആവശ്യത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് സാദിഖലി തങ്ങളാണ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?