KERALA

'ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ പിതാവിന് 100 വയസിന് മുകളിലുണ്ടായേനേ'; ആരോപണങ്ങളില്‍ മറുപടിയുമായി ജെയ്ക്കിന്റെ സഹോദരൻ

വെബ് ഡെസ്ക്

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിനെതിരായ ആരോപണങ്ങളില്‍ മറുപടിയുമായി സഹോദരൻ തോമസ് സി തോമസ്. ജെയ്ക്ക് അനധികൃതമായി കോടികള്‍ സമ്പാദിച്ചെന്നും പിതാവിന്റെ പ്രായം സംബന്ധിച്ചുമുള്ള ആരോപണങ്ങളിലാണ് തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരണം നല്‍കിയത്.

1930കളിലാണ് മാതാപിതാക്കള്‍ മണര്‍കാട് എത്തി സ്ഥലം വാങ്ങിയതെന്നും അന്ന് വാങ്ങിയ സ്ഥലമാണ് ഇപ്പോഴുമുള്ളതെന്നും പോസ്റ്റില്‍ പറയുന്നു. ആ സ്ഥലത്തിന് മുന്നിലൂടെ കെ കെ റോഡ് വന്നത് പിന്നെയാണ്. ഹൈ വെ സൈഡില്‍ ഇരിക്കുന്ന ഭൂമിക്ക് വിലകൂടുന്നത് സ്വാഭാവികമാണെന്ന് തോമസ് ചൂണ്ടിക്കാണിച്ചു.

'സ്വാതന്ത്ര്യ സമരത്തിനും മുന്‍പ് പിതാവ് കോട്ടയം ചന്തയില്‍ ബിസിനസ് ആരംഭിച്ചു. പിന്നീട്, മണാര്‍ക്കാട്ട് സ്വന്തമായി ചെരുപ്പുകമ്പനിയും തുടങ്ങി. 2005-ല്‍ അദ്ദേഹം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബിസിനസ് അവസാനിപ്പിച്ചു. അന്ന് ഞങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. 2010ല്‍ ഞാന്‍ അടച്ചു പോയ കട തുറന്നു നടത്താൻ ആരംഭിച്ചു. ജയ്ക്ക് സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാവുന്നത് പിന്നീടാണ്. 2019-ല്‍ ജെയ്ക്കും വിവാഹിതനായി. ശേഷം ഞാന്‍ മണര്‍കാട്ടെ ഞങ്ങളുടെ സ്ഥലത്ത് തറവാടിന്റെ മുന്നിലായി ബാങ്ക് ലോണ്‍ എടുത്തു വീട് വച്ച് മാറി. ഇപ്പോള്‍ അമ്മയും ജെയ്ക്കും ഗീതുവും തറവാട്ടിലും ഞാനും കുടുംബവും ഞങ്ങളുടെ വീട്ടിലും ഒരേ മനസ്സൊടെ ഒരുമയൊടെ ജീവിക്കുന്നു. ഹൈ വെ സൈഡില്‍ ഇരിക്കുന്ന ഭൂമിക്ക് വിലകൂടുക സ്വാഭാവികമാണ്. ഇത് നാട്ടിലെ കോണ്‍ഗ്രസുകാര്‍ക്കുള്‍പ്പെടെ അറിയുന്ന കാര്യമാണ്. വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകള്‍ ആവശ്യമുണ്ടെങ്കില്‍ നല്‍കാന്‍ തയാറാണ്.' തോമസ് വിശദീകരിച്ചു.

പിതാവിന്റെ പ്രായം സംബന്ധിച്ച വിവാദത്തിലും തോമസ് വിശദീകരണം നല്‍കിയിട്ടുണ്ട്. പിതാവ് ജീവിച്ചിരുന്നെങ്കില്‍ 100 വയസ്സിന് മുകളില്‍ പ്രായമുണ്ടാകുമായിരുന്നെന്നും 2011ല്‍ അദ്ദേഹം മരിക്കുമ്പോള്‍ 89 വയസ്സായിരുന്നെന്നും പോസ്റ്റില്‍ പറയുന്നു.

'പിതാവ് വളരെ വൈകിയാണ് വിവാഹം കഴിച്ചത്. മലങ്കര യാക്കോബായ സഭയിലെ അഭിവന്ദ്യ മെത്രപ്പോലീത്ത ആയിരുന്ന പെരുമ്പള്ളി തിരുമേനിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. വൈകിയ വേളയിലും അദ്ദേഹത്തെ വിവാഹത്തിന് നിര്‍ബന്ധിച്ചതും അതിനു മുന്‍കൈ എടുത്തതും തിരുമേനിയാണ്. ഫാ ഗീവര്‍ഗീസ് ചട്ടത്തില്‍ അച്ഛന്റെ കാര്‍മികത്വത്തില്‍ നടന്ന വിവാഹത്തില്‍ തിരുമേനി പങ്കെടുത്തില്ലെങ്കിലും പിന്നീട് എന്റെ മാമോദിസ നടത്തിയത് അദ്ദേഹമായിരുന്നു. എന്റെ പിതാവിന്റെ വാര്‍ധക്യ കാലത്ത് ഉണ്ടായ മക്കളാണ് ഞങ്ങള്‍ രണ്ടു പേരും.' തോമസ് കുറിച്ചു.

ജെയ്ക്ക് അനധികൃതമായി കോടികള്‍ സമ്പാദിച്ചെന്നും മറ്റുമുള്ള ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് ജെയ്ക്ക് ഉള്‍പ്പെടെ പറഞ്ഞത്. പക്ഷേ, പിതാവിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോള്‍ മിണ്ടാതിരിക്കാനായില്ല എന്ന് വ്യക്തമാക്കിയാണ് തോമസ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും