KERALA

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണം; ഉത്തരവ് പിതാവിന്റെ ഹർജിയില്‍

വെബ് ഡെസ്ക്

ജെസ്ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് നല്‍കിയ ഹ‍ര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി നി‍‍ര്‍ദേശിച്ചു. മുദ്രവെച്ച കവറിൽ നൽകിയ തെളിവുകൾ അന്വേഷണച്ചുമതലയുള്ള സിബിഐ എസ്‌പിക്ക് കോടതി കൈമാറി.

കേസ് അവസാനിപ്പിച്ചുകൊണ്ട് സിബിഐ നൽകിയ റിപ്പോർട്ടിനെതിരെയായിരുന്നു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പിതാവ് ഹർജി സമർപ്പിച്ചത്. ജെസ്‌ന അജ്ഞാതസുഹൃത്തിനാൽ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സിബിഐ അന്വേഷണം എത്തിയില്ലെന്നും പിതാവ് ആരോപിച്ചു. തിരോധാനത്തിനു പിന്നിലെ അജ്ഞാതസുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടു.

ജെസ്ന ജീവിച്ചിരിപ്പില്ലെന്ന് പറയാൻ സാധിക്കില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയില്‍ വ്യതമാക്കിയത്. ജെസ്‌നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈം ബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ തള്ളി.

ജെസ്നയുടെ രക്തം പുരണ്ട വസ്ത്രം കൈ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നില്ലെന്നും പെൺകുട്ടി ഗര്‍ഭിണി അല്ലായിരുന്നുവെന്നും മരിച്ചുവെന്നത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും നിപുൽ ശങ്കർ കോടതിയിൽ പറഞ്ഞു. തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതിതന്നെയാണ് സിബിഐ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയത്.

കേസിലെ പ്രധാന സംഭവങ്ങൾ സി ബി ഐ അന്വേഷിച്ചിട്ടില്ലെന്നും കേസിൻ്റെ പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ്റ മൊഴി സി ബി ഐ രേഖപ്പെടുത്തിയില്ലെന്നും എതിർഭാഗം വാദിച്ചു. ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജൻസിക്ക് എങ്ങനെയാണ് ഇത്തരം വീഴ്ചകൾ സംഭവിക്കുന്നതെന്നും ജെസ്നയുടെ പിതാവിൻ്റെ അഭിഭാഷകൻ ശ്രീനിവാസന്‍ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു.

പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസില്‍നിന്ന് 2018 മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും