KERALA

'വിഷാംശം ഉള്ളവര്‍ വിഷം ചീറ്റിക്കൊണ്ടിരിക്കും': കേന്ദ്രമന്ത്രിയുടേത് വര്‍ഗീയ നിലപാടെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്ക്

കളമശേരി സ്‌ഫോടന സംഭവത്തില്‍ ഒരു കേന്ദ്രമന്ത്രി വര്‍ഗീയ നിലപാട് സ്വീകരിച്ചെന്നും ഇതിന്റെ ചുവടു പിടിച്ച് ഇദ്ദേഹത്തിന്റെ കൂടെയുള്ള പലരും ഇത് ഏറ്റുപറയുകയാണെന്നും മുഖ്യമന്തി പിണറായി വിജയന്‍.

വിഷാംശം ഉള്ളവര്‍ വിഷം ചീറ്റിക്കൊണ്ടിരിക്കുമെന്ന് പറഞ്ഞ് കളമശേരി സംഭവത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ആവര്‍ത്തിച്ചു . 'ആഭ്യന്തര വകുപ്പിന്‌റെ കൂടി ചുമതല വഹിക്കുമ്പോഴും അഴിമതി ആരോപണങ്ങളാല്‍ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‌റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന് ഒരുദാഹരണം കൂടിയാണ് കളമശേരിയില്‍ ഇന്നു കണ്ടത്. കേരളത്തില്‍ തീവ്രവാദികളായ ഹമാസിന്‌റെ ജിഹാദിനു വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങള്‍ നിരപരാധികളായ ക്രിസ്ത്യാനികള്‍ക്കു നേരെ ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടത്തുമ്പോള്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ഇസ്രയേലിനെതിരെ പ്രതിഷേധിക്കുകയാണ്' എന്നായിരുന്നു ട്വീറ്റില്‍ രാജീവ് പറഞ്ഞത്.

ഇത് പൂര്‍ണമായുംവര്‍ഗീയവിക്ഷണത്തോടെ വന്നിട്ടുള്ള നിലപാടാണെന്നു പിണറായി പറഞ്ഞു. മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ അന്വേഷണ ഏജന്‍സികളോട് സാധാരണഗതിയില്‍ ഒരു ആദരവ് കാണിക്കണം. ഫലപ്രദമായ അന്വേഷണം നടക്കുകയാണ്. ഇപ്പോള്‍ കേരള പോലീസാണ് രംഗത്തുള്ളതെങ്കിലും കാണുന്നതിനും പരിശോധിക്കുന്നതിനും കേന്ദ്ര ഏജന്‍സികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു ഗൗരവമായ സംഭവത്തില്‍ നേരത്തതന്നെ ഒരു പ്രത്യേക നിലപാടെടുത്ത് പ്രത്യേകമായി ചിലരെ ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രചരണരീതികളാണ് ഈയൊരു വിഭാഗം സ്വീകരിച്ചു കാണുന്നത്. അതവരുടെ വര്‍ഗീയ നിലപാടിന്‌റെ ഭാഗമായിട്ടുള്ളതാണ്. കേരളം എല്ലാ വര്‍ഗീയതയ്ക്കും എതിരായ നിലപാടാണ് എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും' രാജീവ് ചന്ദ്രശേഖറിന്റെ പേര് പറയാതെ മുഖ്യമന്ത്രി പറഞ്ഞു.

കളമശേരിയിലുണ്ടായത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. കുറ്റവാളി ആരായാലും രക്ഷപ്പെട്ടുകൂടാ എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കും. ഇതില്‍ കേരളം ഒറ്റ വികാരത്തിലാണ് നില്‍ക്കുന്നത്. മാധ്യമങ്ങളുടെ ആരോഗ്യകരമായ സമീപനവും സ്വാഗതാര്‍ഹമായിരുന്നെന്നു മുഖ്യമന്ത്രി പറഞ്ഞു.

കളമശേരി സ്‌ഫോടനത്തിന്‌റെ അന്വേഷണചുമതല എഡിജിപി എം.ആര്‍ അജിത് കുമാറിനാണ്. കൊച്ചി ഡിസിപി അന്വേഷണസംഘ തലവനായി 20 അംഗടീമിനെ നിയമിച്ചിട്ടുണ്ട്. നാളെ രാവിലെ 10ന് നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ മറ്റു കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും