പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ, കണ്ണൂർ സർവകലാശാല വിസി 
KERALA

ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കി; സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് ഗവര്‍ണര്‍ വഴങ്ങിയെന്ന് സുപ്രീംകോടതി

വെബ് ഡെസ്ക്

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കണ്ണൂര്‍ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. വി സി പുനര്‍നിയമനത്തിൽ സംസ്ഥാന സർക്കാര്‍ അന്യായമായ ഇടപെടല്‍ നടത്തിയെന്നും ഗവര്‍ണര്‍ സമ്മര്‍ദത്തിന് വഴങ്ങിയെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി.

ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്നു പറഞ്ഞ കോടതി, ഗവർണർക്കെതിരെയും വിമർശമുയർത്തി. സർക്കാർ ഇടപെട്ടുവെന്ന് ഗവർണർ പറഞ്ഞു. പുനർനിയമനക്കാര്യത്തിൽ ചാൻസലറായ ഗവർണർ തന്റെ അധികാരം ഉപേക്ഷിക്കുകയോ അടിയറവയ്ക്കുമയോ ചെയ്തു. വി സി നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ല. പ്രൊ ചാന്‍സലര്‍ പോലും നിയമനത്തില്‍ ഇടപെടരുതെന്നും കോടതി നിരീക്ഷിച്ചു.

വി സി നിയമനത്തിനുള്ള യോഗ്യത സംബന്ധിച്ച് കോടതി ആശങ്കയില്ലെന്നും അത് വിലയിരുത്തേണ്ടത് നിയമന അതോറിറ്റിയാണെന്നും കോടതി വ്യക്തമാക്കി. നിയമനം സംബന്ധിച്ച തീരുമാനമെടുക്കുന്ന പ്രക്രിയയിലാണ് അട്ടിമറി നടന്നത്. അത്തരമൊരു തീരുമാനം ജുഡീഷ്യൽ അവലോകനത്തിന് വിധേയമാണെന്നും കോടതി പറഞ്ഞു.

ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ശരിവച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. കണ്ണൂർ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജെ ബി പര്‍ദിവാലായാണ് വിധി പ്രസ്താവം നടത്തിയത്.

ഹർജിയിൽ നാല് ചോദ്യങ്ങളാണ് കോടതി പരിഗണിച്ചത്. കാലാവധി നിശ്ചിയിച്ചിട്ടുള്ള തസ്തികയിൽ പുനർ നിയമനം അനുവദനീയമാണോ? കണ്ണൂർ സർവകലാശാലാ നിയമത്തിലെ 10(9) പ്രകാരം വകുപ്പ് 60 വയസ് എന്ന ഉയർന്ന പ്രായപരിധി നാല് വർഷത്തേക്ക് പുനർനിയമനത്തിനും ബാധകമാണോ? സെലക്ഷൻ പാനൽ രൂപീകരിച്ച്, വിസി നിയമനത്തിന്റെ അതേ നടപടിക്രമം പുനർ നിയമനത്തിനും പിന്തുടരേണ്ടതുണ്ടോ? പുനർനിയമനത്തിനുള്ള നിയമപരമായ അധികാരം ചാൻസലർ ഉപേക്ഷിക്കുകയോ അടിയറവയ്ക്കുകയോ ചെയ്തോ?

ഈ നാല് ചോദ്യങ്ങളിൽ ആദ്യത്തെ മൂന്നിലും സർക്കാരിന് അനുകൂലമായാണ് കോടതി നിലകൊണ്ടത്. കാലാവധി നിശ്ചയിച്ച തസ്തികയിൽ വീണ്ടും നിയമനം അനുവദനീയമാണ്. പുനർ നിയമനത്തിന്റെ കാര്യത്തിൽ 60 വയസ്സ് പ്രായപരിധി ബാധകമല്ല. തിയ നിയമനത്തിന്റെ അതേ നടപടിക്രമം തന്നെ പുനർനിയമനം നടത്തണമെന്നില്ല. പുനർനിയമനത്തിനുള്ള നിയമപരമായ അധികാരം ചാൻസലർ അടിയറവച്ചതായി കോടതി കണ്ടെത്തി.

ഗവർവണറുടെ നിർദേശപ്രകാരമാണ് പുനർ നിയമനത്തിന് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പേര് നിർദേശിച്ചതെന്ന ചില പത്രവാർത്തകളെ തള്ളിക്കളയുന്നതായുള്ള രാജ്ഭവന്റെ പത്രക്കുറിപ്പ് കോടതി ആശ്രയിച്ചതായി ബെഞ്ച് ചൂണ്ടിക്കാട്ടി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനുള്ള നടപടികൾ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചേർന്ന് ആരംഭിച്ചതായി പത്രക്കുറിപ്പിൽ പറഞ്ഞതും കോടതി വിലയിരുത്തി.

കണ്ണൂര്‍ വിസിയുട ആദ്യ നിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനാല്‍ പുനര്‍നിയമനം നിലനില്‍ക്കില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഉത്തരവില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടായെന്നും ചട്ടങ്ങള്‍ ലംഘിച്ചാണ് നിയമനം നടന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. പുനര്‍നിയമനത്തിന് മാദണ്ഡങ്ങള്‍ ബാധകമല്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞമാസം കേസില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടെ, അറുപത് വയസ്സു കഴിഞ്ഞവരെ എങ്ങനെ വിസിയായി പുനര്‍നിയമിക്കാന്‍ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.

2021 നവംബര്‍ 23നാണ് സര്‍ക്കാരിന്റെ ശിപാര്‍ശയെത്തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് ഗവർണർ പുനര്‍നിയമനം നല്‍കിയത്.

രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് വി സി നിയമന ഉത്തരവില്‍ ഒപ്പിട്ടതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വെളിപ്പെടുത്തിയിരുന്നു. ഇത്തരം സമ്മര്‍ദങ്ങള്‍ക്ക് വിധേയനായി ചാന്‍സിലര്‍ സ്ഥാനത്ത് തുടരാനാവില്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. പിന്നാലെ, ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു എഴുതിയ കത്ത് പുറത്തായത് സർക്കാരിന് ക്ഷീണമായി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും