KERALA

പി വി അൻവറിന്റെ മിച്ചഭൂമി തിരിച്ചുപിടിക്കൽ: മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്ന് ലാൻഡ് ബോർഡ്

നിയമകാര്യ ലേഖിക

പി വി അൻവർ എംഎൽഎയുടെ മിച്ചഭൂമി തിരിച്ചുപിടിക്കൽ നടപടികൾ മൂന്ന് മാസത്തിനകം പൂർത്തീകരിക്കുമെന്ന് കണ്ണൂർ സോണൽ ലാൻഡ് ബോർഡ് ചെയർമാൻ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ കാലതാമസം നേരിടുന്നതിൽ നിരുപാധികം മാപ്പപേക്ഷിച്ചാണ് വിശദീകരണം.

ചുമതലയുണ്ടായിരുന്ന സോണൽ ലാൻഡ് ബോർഡ് ചെയർമാൻ അവധിയിൽ പ്രവേശിച്ചതടക്കമുള്ള കാര്യങ്ങളാണ് ഉത്തരവ് നടപ്പാക്കുന്നത് വൈകാൻ കാരണമെന്ന് പുതുതായി ചുമതലയേറ്റ സോണൽ ലാൻഡ് ബോർഡ് ചെയർമാൻ ടി ആർ രജീഷ് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ജസ്റ്റിസ് രാജ വിജയരാഘവൻ വിഷയം ഒക്ടോബർ 18ന് വീണ്ടും പരിഗണിക്കും.

ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് പി വി അൻവർ കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ വി ഷാജി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ലാൻഡ് ബോർഡ് ചെയർമാന്‍റെ വിശദീകരണം.

അൻവറിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള പരിധിയിൽ കവിഞ്ഞ ഭൂമി അഞ്ചു മാസത്തിനകം തിരിച്ചുപിടിക്കണമെന്ന 2022 ജനുവരി 13ലെ ഹൈക്കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നാരോപിച്ചാണ് ഹർജി. വിഷയത്തിൽ ജൂലൈ 31ന് ഹർജിക്കാരനെ കേൾക്കാനായി നോട്ടീസ് നൽകിയിട്ടുള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു.

ഭൂമി തിരികെ പിടിക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ നേരത്തെ ഫയൽ ചെയ്ത ഉപഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പി വി അൻവറിനും കുടുംബത്തിനും കൈവശമുള്ളത് 22.81 ഏക്കർ സ്ഥലമാണെന്നും വ്യക്തമാക്കിയിരുന്നു.

എന്നാൽ, ആലുവ ഈസ്റ്റ് വില്ലേജിലും അൻവറിന് ഭൂമിയുണ്ടെന്ന് പരാതിക്കാരൻ അറിയിച്ചതിനെ തുടർന്ന് അത് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും