KERALA

കേന്ദ്രത്തിന് വഴങ്ങി; സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഇനി 'ആയുഷ്മാൻ ആരോഗ്യ മന്ദിർ' എന്ന ടാഗ്‌ലൈന്‍

വെബ് ഡെസ്ക്

സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളുടെ പേര് മാറ്റണമെന്ന കേന്ദ്രനിർദേശം നടപ്പിലാക്കില്ലെന്ന നിലപാടിൽ പിന്തിരിഞ്ഞ് സംസ്ഥാന സർക്കാർ. സർക്കാർ ആശുപത്രികളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും പേര് 'ആയുഷ്മാൻ ആരോഗ്യ മന്ദിർ' എന്നാക്കി മാറ്റണമെന്ന കേന്ദ്രനിർദേശം കേരളത്തിൽ നടപ്പാക്കില്ലെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ആയുഷ്‌മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ പേരിന് ഒപ്പം ആയുഷ്‌മാൻ ആരോഗ്യ മന്ദിർ എന്ന് കൂടി ഉള്‍പ്പെടുത്തണമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കണമെന്ന് നേരത്തെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പേരുമാറ്റം അംഗീകരിക്കാനാകില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. പേരുമാറ്റം കേരളത്തിന്റെ സംസ്കാരത്തിന് ചേരുന്നതല്ലെന്നായിരുന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നത്. പേരുമാറ്റം ഒരുജനതയ്ക്ക് നേരെയുള്ള കടന്നുകയറ്റമെന്നായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശിച്ചത്. അതിനാൽ എന്ത് സംഭവിച്ചാലും പേര് മാറ്റുകയില്ലെന്ന് മന്ത്രി വീണ ജോർജ് നവകേരള സദസിനിടെ പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ കേന്ദ്ര ഫണ്ട് ലഭിക്കില്ലെന്ന് വന്നതോടെയാണ് പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ പിന്നോക്കം പോയത്. പേര് മാറ്റാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു. ഈ മാസം 30 ന് മുൻപായി പേര് മാറ്റണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം.

2023 ഡിസംബറിനുള്ളിൽ ആശുപത്രികളുടെ പേര് മാറ്റാൻ ആണ് ആദ്യം കേന്ദ്രം നിർദേശം നൽകിയത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് വന്നതോടെ നടപടികൾ നീണ്ടുപോയി.

സബ് സെന്ററുകൾ (ജനകീയ ആരോഗ്യ കേന്ദ്രം), ഫാമിലി ഹെൽത്ത് സെന്റർ, പ്രാഥമിക ആരോഗ്യകേന്ദ്രം (പിഎച്ച്സി), അർബൻ ഫാമിലി ഹെൽത്ത് സെന്റർ (യുപിഎച്ച്‌സി), അർബൻ പബ്ലിക് ഹെൽത്ത് സെന്റേഴ്സ് എന്നിവയുടെ പേരാണ് ആയുഷ്മാന്‍ ആരോഗ്യ മന്ദിർ എന്നു മാറ്റുന്നത്. മലയാളത്തിലും ഇംഗ്ലിഷിലും ബോർഡിൽ പേര് എഴുതണം. കേരള സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആർദ്രം മിഷന്റെയും ലോഗോ ബോർഡിൽ ഉണ്ടായിരിക്കണം. ‘ആയുഷ്മാൻ ആരോഗ്യമന്ദിർ’ എന്ന പേരിനൊപ്പം ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈനും ഉൾപ്പെടുത്തണം.

എന്നാൽ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്നത് അടിസ്ഥാനരഹിതമായ പ്രചരണം ആണെന്ന് ആരോഗ്യ വകുപ്പ് പ്രതികരിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഇനിയും ആ പേരുകളില്‍ തന്നെ അറിയപ്പെടും. നെയിം ബോര്‍ഡുകളില്‍ ആ പേരുകളാണ് ഉണ്ടാകുക. ബ്രാന്‍ഡിംഗായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച 'ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍', 'ആരോഗ്യം പരമം ധനം' എന്നീ ടാഗ് ലൈനുകള്‍ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. മറിച്ചുള്ള പ്രചരണം തെറ്റാണ്, ആരോഗ്യ വകുപ്പ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?