KERALA

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണരൂപം ഇന്ന് ഹൈക്കോടതിയില്‍; പീഡന പരാതിയില്‍ മുകേഷിന് സര്‍ക്കാര്‍ സംരക്ഷണം, മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീലിനില്ല

വെബ് ഡെസ്ക്

മലയാള സിനിമ വ്യവസായത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും, റിപ്പോര്‍ട്ടിന്മേല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി പരിഗണനയിലിരിക്കെയാണ് പുര്‍ണമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കൈമാറുന്നത്. മുദ്ര വെച്ച കവറിലാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറുക.

മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ അപ്പീല്‍ നല്‍കാന്‍ അന്വേഷണ സംഘം താത്പര്യം പ്രകടിപ്പിച്ചിരുന്നു

പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ആണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ടില്‍ ശക്തമായ നടപടി ഉണ്ടാകേണ്ടതുണ്ടെന്ന പരാമര്‍ശത്തോടെയായിരുന്നു ഹൈക്കോടതി റിപ്പോര്‍ട്ട് വിളിച്ചുവരുത്തിയത്. കോടതിയുടെ ചേംബറില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിശോധിക്കും. 129 ഖണ്ഡികകള്‍ ഒഴിവാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടത്. സ്വകാര്യതയെ ബാധിക്കുന്ന റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടാനായിരുന്നു വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം. എന്നാല്‍ റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ മേഖലയിലെ ചൂഷണങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വെളിപ്പെടുത്തലുകള്‍ വലിയ പൊട്ടിത്തറികള്‍ക്കും നിയമ നടപടികള്‍ക്കും വഴി വച്ചിരുന്നു. ഇതിന് പിന്നാലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാനായി ആക്ടിങ് ചീഫ് ജസ്റ്റിസ്, നേരത്തെ ജസ്റ്റിസ് എ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ചും ഹൈക്കോടതി രൂപീകരിച്ചിരുന്നു.

അതിനിടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന പീഡന പരാതിയില്‍ നടനും എംഎല്‍എയുമായ എം മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അപ്പീല്‍ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. മുകേഷിന് നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ അപ്പീല്‍ നല്‍കാന്‍ അന്വേഷണ സംഘം താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നല്‍കിയ കത്ത് പ്രോസിക്യൂഷന്‍ മടക്കിയേക്കും. അപ്പീലിന് സാധ്യതയില്ലെന്ന് മറുപടി നല്‍കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും