KERALA

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ചോര്‍ന്നതിൽ അന്വേഷണത്തിന് അമിക്കസ് ക്യൂറിയെ നിയമിച്ചു, ഹർജി വിധി പറയാൻ മാറ്റി

നിയമകാര്യ ലേഖിക

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അമിക്കസ് ക്യൂറിയായി അഡ്വ. രഞ്ജിത്ത് മാരാരെ ഹൈക്കോടതി നിയമിച്ചു. തനിക്കെതിരായ അതിക്രമ ചിത്രങ്ങളടങ്ങുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണമാവശ്യപ്പെട്ട് നടി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ ബാബു അമിക്കസ് ക്യൂറിയെ നിയമിച്ചത്. ഹർജി വിധി പറയാൻ മാറ്റിയ കോടതി, അമിക്കസ് ക്യൂറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

അഡ്വ. രഞ്ജിത് മാരാർ

നടിയുടെ ഹർജിയിലെ വാദം നിര്‍ത്തിവയ്ക്കണമെന്ന് എട്ടാം പ്രതി ദിലീപ് ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ അവസാനഘട്ടത്തിലാണ്. അതിനാൽ കീഴ് കോടതിയിൽ വിസ്താരം പൂര്‍ത്തികുന്നത് വരെ വാദം നിര്‍ത്തിവയ്ക്കണം എന്നായിരുന്നു ആവശ്യം. എഫ്എസ്എല്ലിലെ രണ്ട് ഉദ്യോഗസ്ഥരുടെ വിസ്താരത്തിന് ശേഷം മാത്രമേ ഹര്‍ജി പരിഗണിക്കാവൂ എന്ന് ആവശ്യമുന്നയിച്ചെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല.

ഹൈക്കോടതി സ്വമേധയാ ഇടപെടണമെന്നായിരുന്നു നടിയുടെ ആവശ്യം. എന്നാൽ കേസിലെ വിചാരണ വൈകിപ്പിക്കാനാണ് നടിയുടെ നീക്കമെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിചാരണ വൈകിപ്പിക്കാനല്ലെന്നും എഫ്എസ്എൽ റിപ്പോർട്ട് പ്രകാരം മെമ്മറി കാർഡിന്ർറെ ഹാഷ് വാല്യു മാറിയിട്ടുണ്ടന്നും നടി കോടതിയെ അറിയിച്ചു. മെമ്മറി കാർഡ് വിവോ മൊബൈൽ ഫോണിലിട്ട് പരിശോധിച്ചതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നുമായിരുന്നു നടിയുടെ ആവശ്യം. നടിയുടെ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തില്ല. വിചാരണക്കോടതി ക്യത്യമായി ഇടപെട്ടില്ലെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു.

വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളുള്ള ഫോണിലാണ് മെമ്മറി കാർഡ് ഉപയോഗിച്ചത്. കാർഡിലെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം വന്നാലുള്ള പ്രത്യാഘാതം ഏറെ വലുതായിരിക്കുമെന്ന് നടിക്ക് വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ഗൗരവ് അഗർവാൾ കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുടെ അഭിഭാഷകനെ മാറ്റിയതിനെ തുടർന്ന് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി തേടിയിരുന്നു. ഇതേ തുടർന്നാണ് 2021 ജൂലൈ 19ന് മെമ്മറി കാർഡ് വിവോ ഫോണിലിട്ട് പരിശോധിച്ചതെന്നാണ് ഹർജിയിൽ പറയുന്നത്. പെൻഡ്രൈവിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ കംപ്യൂട്ടറിലിട്ട് പരിശോധിക്കുന്നതിന് പകരം മെമ്മറി കാർഡ് ഫോണിലിട്ട് പരിശോധിച്ചതിൽ സംശയമുണ്ട്. പൾസർ സുനിയുടെ അഭിഭാഷകനെ മാറ്റിയതും സംശയകരമാണ്.

അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ, 2018 ജനുവരി ഒമ്പതിനും ഡിസംബർ 13നും രാത്രിയിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം