KERALA

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം: നിലപാട് പുനഃപരിശോധിക്കണമെന്ന് സർക്കാരിനോട് കോടതി

പെൻഷൻ പ്രായം ഉയർത്താൻ നിർവാഹമില്ലെന്ന സര്‍ക്കാരിന്റെ നിലപാട് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറൽ മാർച്ച് 18ന് കത്ത് നൽകി

എ വി ജയശങ്കർ

ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ തള്ളിയ നടപടി പുനഃപരിശോധിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറൽ മാർച്ച് 18 ന് സർക്കാരിന് കത്ത് നൽകി.

കഴിഞ്ഞ വർഷം സെപ്റ്റംബര്‍ 26ന് ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയുമടക്കം പങ്കെടുത്ത ഉന്നതതല യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഈ യോഗത്തിന്റെ തുടർച്ചയായാണ് ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സില്‍ നിന്ന് 58 ആയി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഒക്ടോബറിൽ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുന്നത്. 

ഇതിനു മറുപടിയായി ഫെബ്രുവരി 28ന് സര്‍ക്കാര്‍ നല്‍കിയ കത്തിലാണ് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി സര്‍വീസിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 വയസില്‍ നിന്ന് ഉയര്‍ത്തുന്ന കാര്യം പരിഗണിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്.

ഈ നിലപാട് പുനഃപരിശോധിക്കണമെന്നാണ് കോടതിയുടെ പുതിയ ആവശ്യം. വിരമിക്കൽ പ്രായം ഉയർത്തണമെന്ന ആവശ്യവുമായി ആദ്യം ഹൈക്കോടതിയെ സമീപിച്ച രണ്ടു മുൻ ജീവനക്കാരുടെ ഹർജി ഡിവിഷൻ ബഞ്ച് കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോൾ രജിസ്ട്രാർ ജനറലിന്റെ പുതിയ കത്ത് ലഭിച്ച കാര്യം അഡ്വക്കേറ്റ് ജനറൽ  കെ ഗോപാലകൃഷ്ണ കുറുപ്പ് കോടതിയിൽ സ്ഥിരീകരിച്ചു. “കത്തിന് അർഹമായ പരിഗണന ലഭിക്കുന്നുണ്ടെന്നും നിർദേശം സർക്കാർ സജീവമായി പുനഃപരിശോധിക്കുന്നുണ്ടെന്നും അഡ്വക്കേറ്റ് ജനറൽ അറിയിച്ചിട്ടുണ്ട്,” കേസിൽ മാർച്ച് 24നു പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ജസ്റ്റിസ് എസ് വി ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും പറഞ്ഞു. 

“സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി സര്‍വീസിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 വയസില്‍ നിന്ന് ഉയര്‍ത്തുന്ന കാര്യം പരിഗണിക്കാന്‍ നിർവാഹമില്ലെന്നാണ്” ഫെബ്രുവരിയിൽ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഈ നിലപാട് സജീവമായി പുനഃപരിശോധിക്കുന്നുണ്ടെന്നാണ് അഡ്വക്കേറ്റ് ജനറൽ ഇപ്പോൾ  കോടതിയെ അറിയിച്ചിരിക്കുന്നത്. 

പെൻഷൻ പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെട്ടു ആദ്യം ഹർജി നൽകിയ അജിത് കുമാര്‍ വി എസ്, കെ യു കുഞ്ഞിക്കണ്ണന്‍ എന്നീ ഹൈക്കോടതി ജീവനക്കാര്‍ ഡിവിഷന്‍ ബെഞ്ചിനു മുന്നിൽ പുതിയൊരു സത്യവാങ്മൂലം സമർപ്പിച്ചു. പെന്‍ഷന്‍ ഉയര്‍ന്നാന്‍ സാധിക്കില്ലെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്ത് സുപ്രീം കോടതി വിധിയുടെ അടക്കം ലംഘമനമാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസിന്റെയും നേത്യത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ജഡ്ജിമാര്‍ അടങ്ങുന്ന കമ്മിറ്റി പരിശോധിച്ചതിന് ശേഷമാണ് ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം അടിയന്തിരമായി 58 വയസാക്കി ഉയര്‍ത്തണമെന്ന് നിര്‍ദേശിച്ചത്.

എന്നിട്ടും കോടതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിയ നടപടി കീഴ്‌വഴക്കങ്ങളുടെ ലംഘമാണെന്നും ശുപാർശ തള്ളാൻ മതിയായ കാരണങ്ങൾ സർക്കാർ ബോധിപ്പിച്ചിട്ടില്ലെന്നും അവർ പറയുന്നു. “സർക്കാർ ഈ വിഷയം ചീഫ് ജസ്റ്റിസുമായി വിശദമായി ചർച്ച ചെയ്യുകയും വേണം,” അവർ ചൂണ്ടിക്കാട്ടി. ഹർജി നൽകിയപ്പോൾ തങ്ങൾ സർവീസിൽ ഉണ്ടായിരുന്നെന്നും എന്നാൽ ഹർജി പരിഗണിക്കുന്ന കാലയളവിൽ തങ്ങൾ സർവീസിൽ നിന്ന് വിരമിച്ചതായും അവർ ബോധിപ്പിച്ചു. 

ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം മാത്രം വര്‍ധിപ്പിച്ചാല്‍ അത് സര്‍ക്കാര്‍ ജീവനക്കാരുടെ അതൃപ്തി ക്ഷണിച്ച് വരുത്തുമെന്ന വിലയിരുത്തലും പൊതുമേഖലാ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസായി ഉയര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ പരിഗണിച്ചപ്പോഴുണ്ടായ യുവാക്കളുടെ വ്യാപക പ്രതിഷേധവുമാണ് ചീഫ് ജസ്റ്റിസിന്റെ ശുപാർശ അവഗണിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. 

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍