KERALA

കേരളത്തിൽനിന്ന് ഗൾഫിലേക്ക് യാത്രാ കപ്പൽ ഉടൻ; താല്പര്യപത്രം ക്ഷണിച്ച് മാരിടൈം ബോർഡ്

രജിമോന്‍ കുട്ടപ്പന്‍

കേരളത്തിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രാ കപ്പൽ അഥവാ ഗതാഗത പദ്ധതിക്ക് പുതുജീവൻ. പദ്ധതി നടപ്പാക്കാൻ താല്പര്യമുള്ള കമ്പനികളിൽനിന്നു താല്പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള കേരള മാരിടൈം ബോർഡിന്റെ വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിച്ചു.

വർഷങ്ങളായി മാറിമാറി വന്ന സർക്കാരുകൾ പരിഗണിച്ചിരുന്ന പദ്ധതി ഇനി വൈകില്ലെന്ന് ജനുവരിയിൽ മുൻ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു. ടെൻഡർ വിളിക്കാനുള്ള നടപടികൾ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് താല്പര്യപത്രം ക്ഷണിച്ചത്.

മൂന്ന് വിഭാഗത്തിൽപ്പെട്ട യാത്രാ കപ്പൽ, ഉല്ലാസക്കപ്പൽ പദ്ധതികൾക്കായാണ് താല്പര്യപത്രം ക്ഷണിച്ചത്. ഒന്നാമത്തേത് രണ്ടായി അഞ്ഞൂറോ അതിനു മുകളിലോ യാത്രക്കാരെ ഉൾകൊള്ളാൻ സാധിക്കുന്ന യാത്രാ കപ്പൽ/ഉല്ലാസക്കപ്പലാണ്. രണ്ടാമത് 800നും 2500നും ഇടയിൽ യാത്രക്കാരെ ഉൾകൊള്ളാൻ സാധിക്കുന്ന യാത്രാ കപ്പൽ/ഉല്ലാസക്കപ്പൽ. 800നു താഴെ യാത്രക്കാരെ ഉൾകൊള്ളാൻ സാധിക്കുന്ന യാത്രാകപ്പൽ/ഉല്ലാസക്കപ്പലാണ് മൂന്നാമത്തേത്.

ആഡംബര കപ്പലുകളോ ബജറ്റ് കപ്പലുകളോ കമ്പനികൾക്ക് പ്രവർത്തിപ്പിക്കാൻ സാധിക്കും. യാത്രാക്കപ്പലുകളിൽ ബജറ്റ് ടിക്കറ്റുകൾക്കൊപ്പം പ്രീമിയം ടിക്കറ്റുകളും വിൽക്കാമെന്ന് പരസ്യത്തിൽ പറയുന്നു. അനുമതി ലഭിക്കുന്ന യാത്രാ കപ്പലുകൾക്കും ഉല്ലാസക്കപ്പലുകൾക്കും കാർഗോ സംവിധാനം ഉണ്ടാകണം.

കേരളത്തിലെ പ്രധാനപ്പെട്ട തുറമുഖമായ കൊച്ചിയും ഒപ്പം ബേപ്പൂർ, അഴീക്കൽ, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളും പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന യാനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പരസ്യത്തിൽ പറയുന്നത്.

വിവിധ ഗൾഫ് രാജ്യങ്ങളിലായി 30 ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവർ നാട്ടിലേക്കും തിരിച്ചും യാത്രക്കായി ആശ്രയിക്കുന്നത് എയർ ഇന്ത്യ ഉൾപ്പടെയുള്ള വിമാനക്കമ്പനികളെയാണ്. ഉത്സവകാലങ്ങളിലും സ്‌കൂൾ അവധി മാസങ്ങളിലും വിമാന നിരക്ക് കുത്തനെ ഉയരാറുണ്ട്. ഒരാൾക്ക് പോയിവരാൻ ഒരു ലക്ഷം രൂപ വരെ ചില മാസങ്ങളിൽ വിമാന യാത്രാ നിരക്ക് ആവാറുണ്ട്.

യാത്രാക്കപ്പൽ സർവീസുകൾ ആരംഭിച്ചാൽ യാത്രക്കൂലി വിമാനാ നിരക്കിന്റെ പകുതി പോലും ആവില്ലെന്നതാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. യാത്രാ സമയം കൂടുമെങ്കിലും ഒപ്പം കൂടുതൽ ചരക്കു കൊണ്ടുവരാൻ പറ്റുമെന്നതും നേട്ടമായാണ് വിദഗ്ധർ പറയുന്നത്.

മാരിടൈം ബോർഡ് ഇപ്പോൾ താല്പര്യപത്രം ക്ഷണിച്ചിരിക്കുന്നത് കേന്ദ്രസർക്കാരിൻ്റെ അനുമതിയോടെയാണ്. അതിനാൽ അധികം കാലതാമസവും തടസങ്ങളുമില്ലാതെ പദ്ധതി നടപ്പാക്കാൻ സാധിക്കും. താല്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി അടുത്ത മാസം 22 ആണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും