KERALA

വാക്പോരിലും കയ്യാങ്കളിയിലും മുങ്ങി നിയമസഭ; ഭരണ- പ്രതിപക്ഷ പോരിനിടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു

വെബ് ഡെസ്ക്

പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന്റെ ആദ്യ ദിനം നാടകീയ സംഭവങ്ങൾക്കൊടുവിൽ നേരത്തെ പിരിഞ്ഞു. 12 മണിക്ക് മലപ്പുറം വിഷയം സംബന്ധിച്ച് അടിയന്തര പ്രമേയ ചർച്ച നടക്കാനിരിക്കെയാണ് സഭ പിരിഞ്ഞത്. സമ്മേളനത്തിന്റെ തുടക്കം മുതൽ പ്രക്ഷുബ്ധമായിരുന്നു സഭ.

എഡിജിപി അജിത്കുമാര്‍, നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പി ആര്‍ വിവാദം, തൃശൂര്‍ പൂരം കലക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കലുഷിതമായിരുന്നു സമ്മേളനത്തിന്റെ ആദ്യദിനം. പ്രതിപക്ഷ അംഗങ്ങൾ കൂട്ടായി ബഹളമുണ്ടാക്കിയപ്പോൾ സ്പീക്കർ ''ആരാണ് പ്രതിപക്ഷ നേതാവ്?'' എന്ന് ചോദിച്ചത് വീണ്ടും കാര്യങ്ങൾ വഷളാക്കി. സ്‌പീക്കർക്ക് രൂക്ഷഭാഷയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മറുപടി നൽകുകയും ചെയ്തു. പരാമർശം സഭ രേഖകളിൽിന്ന് നീക്കി.

മുഖ്യമന്ത്രി പിണറായി വിജയനും വി ഡി സതീശനും തമ്മിലുള്ള കടുത്ത വാഗ്വാദത്തിനായിരുന്നു സഭ സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി കടുത്ത അഴിമതിക്കാരനാണെന്ന് സതീശനും പ്രതിപക്ഷ നേതാവ് കാപട്യം നിറഞ്ഞയാളാണെന്ന് പിണറായി വിജയനും തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രതികരണങ്ങൾ സഭാ ടിവിയിൽനിന്ന് ഒഴിവാക്കിയതും പ്രതിഷേധങ്ങൾക്ക് കാരണമായി.

സഭാപിരിഞ്ഞ ശേഷം മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ്, പിണറായി ഏകാധിപതിയെപോലെ പെരുമാറുന്നുവെന്ന് ആരോപിച്ചു. അതേസമയം, മലപ്പുറം വിഷയത്തെ പറ്റിയുള്ള അടിയന്തര പ്രമേയ ചർച്ചയ്ക്ക് തയാറാകാതിരിക്കാനാണ് സഭ പ്രതിപക്ഷം അലങ്കോലമാക്കുന്നതെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു.

പ്രതിപക്ഷം സമർപ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ വെട്ടിമാറ്റിയതായിരുന്നു ആദ്യത്തെ തക്കങ്ങൾക്ക് കാരണം. അഭ്യൂഹങ്ങൾ മുൻനിർത്തിയുള്ള ചോദ്യമായതുകൊണ്ടാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നായിരുന്നു സ്‌പീക്കറുടെ മറുപടി. എന്നാൽ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ഒപ്പം സ്‌പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തുകയും ചെയ്‌തു. പ്രതിപക്ഷ അംഗങ്ങളുടെ മൈക്ക് ഓഫ് ചെയ്ത സ്‌പീക്കർ പ്രതിഷേധം അവസാനിപ്പിച്ചാൽ മാത്രമേ ഓൺ ആക്കൂവെന്ന് അറിയിച്ചതിന് പിന്നാലെയാണ് രംഗം ശാന്തമായത്.

വൈദ്യശാസ്ത്ര നൊബേല്‍ വിക്ടർ ആംബ്രോസിനും ഗാരി റുവ്കുനും

T20WC | ഇനി എതിരാളികള്‍ ഓസ്ട്രേലിയയും ശ്രിലങ്കയും; ഇന്ത്യയുടെ സെമി സാധ്യതകള്‍ ഇങ്ങനെ

'സർക്കാർ സ്‌പോൺസേഡ് കൊലപാതകം'; ചെന്നൈ എയർ ഷോ ദുരന്തത്തില്‍ ഡിഎംകെ സർക്കാരിനെ ലക്ഷ്യമിട്ട് ബിജെപി

'മൊഴികള്‍ പരസ്പര വിരുദ്ധം', മലപ്പുറത്തെ പോലീസുകാര്‍ക്കെതിരായ ബലാത്സംഗ ആരോപണം വ്യാജമെന്ന് സര്‍ക്കാര്‍

കശ്മീർ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിന് മുൻപ് അഞ്ച് എംഎൽഎമാരെ നാമനിർദേശം ചെയ്ത് ലെഫ്. ഗവർണർ, വ്യാപക പ്രതിഷേധം