KERALA

ഖനന നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും; സാധ്യതതേടി കേരളം

ഭേദഗതിയിൽ കേരളത്തിന്റെ എതിർപ്പ് ഒരു വർഷം മുൻപ് തന്നെ അറിയിച്ചിരുന്നെന്ന് മന്ത്രി

വെബ് ഡെസ്ക്

ഖനന നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരളം. 1957-ലെ മൈന്‍സ് & മിനറല്‍സ് (ഡവലപ്പ്മെന്റ് ആന്റ് റെഗുലേഷന്‍സ്) നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യത നിയമവിദഗ്ധരുമായി സംസ്ഥാന സർക്കാർ ചർച്ച ചെയ്തു.

കേരളത്തിന്റ തീരപ്രദേശത്തെ കരിമണൽ ഖനനാനുമതിക്ക് സംസ്ഥാനത്തിനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക, സ്വകാര്യ സംരംഭകര്‍ക്ക് ഖനനം ചെയ്യുന്നതിന് അനുവാദം നല്‍കുക എന്നിവയാണ് ഭേദഗതിയെ കേരളം എതിർക്കുന്നതിനുള്ള കാരണങ്ങൾ.

ഭേദഗതിക്കെതിരെ കേരളത്തിന്റെ എതിർപ്പ് ഒരുവർഷം മുൻപ് തന്നെ അറിയിച്ചതാണെന്ന് വ്യവസായമന്ത്രി പി രാജീവ് വ്യക്തമാക്കി. കേന്ദ്ര ഖനനമന്ത്രി പ്രൾഹാദ് ജോഷിയെ നേരിൽ കണ്ട് നിവേദനവും നൽകിയിരുന്നു. നിലവിൽ കരിമണലില്‍ നിന്ന് കിട്ടുന്ന ധാതുക്കളുടെ ഖനനത്തിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കമ്പനികളെ മാത്രമെ നിയോഗിക്കാനാകൂ. പുതിയ ഭേദഗതിയിലൂടെ ഖനനം പൊതുമേഖലാ കമ്പനിയില്‍ തന്നെ നിലനിര്‍ത്തണമെന്ന നയത്തില്‍ മാറ്റം വരുത്താനും, ആണവ ധാതുക്കളുടെ ഖനന മേഖലയില്‍ സ്വകാര്യവത്ക്കരണത്തിനുള്ള തടസ്സം ഒഴിവാക്കാനും സാധിക്കും. എട്ട് ധാതുക്കളെ ആണവ ധാതു പട്ടികയില്‍ നിന്നും മാറ്റി സ്വകാര്യ മേഖലയ്ക്ക് ഖനനത്തിന് നല്‍കുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന നിലപാടും കേരളത്തിനുണ്ട്.

'' സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ കെഎംഎംഎല്ലും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇ ലിമിറ്റഡും ഖനന പ്രദേശത്തെ ജനങ്ങളുടെ സുരക്ഷയും, പരിസ്ഥിതിയും മുന്‍ഗണന നല്‍കിയിട്ടുള്ള നിയന്ത്രിതമായ ഖനനാനുമതിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇപ്രകാരമുള്ള നിയന്ത്രിത ഖനനമേഖല സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുക്കുന്ന സാഹചര്യമുണ്ടാകുമ്പോള്‍ പ്രസ്തുത പ്രദേശത്തെ പരിസ്ഥിതി സന്തുലനം ഇല്ലാതാകും. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ആയിരക്കണക്കിന് ജനങ്ങള്‍ അധിവസിക്കുന്ന തീരപ്രദേശത്തെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് കഴിയാത്ത സാഹചര്യവും ഉണ്ടാവും'' - മന്ത്രി പി രാജീവ് പറഞ്ഞു.

ഒരു ഖനിയില്‍ നിന്നും ഖനനം ചെയ്തെടുക്കുന്ന ധാതുക്കളുടെ 50 ശതമാനം ആ ഖനിയിലെ ധാതുക്കള്‍ ഉപയോഗിക്കുന്ന കമ്പനിയുടെ ഉപയോഗം കഴിഞ്ഞതിനു ശേഷം മാത്രമേ വിപണനം നടത്താവൂ എന്നതാണ് നിലവിലെ വ്യവസ്ഥ. ഖനിയുമായി ബന്ധപ്പെടുത്തിയ കമ്പനിയുടെ ഉപയോഗത്തിന് ശേഷം എന്ന ഭാഗം ഒഴിവാക്കി നല്‍കുന്നതിനാണ് പുതിയ ഭേദഗതിയിലൂടെ നിര്‍ദേശിച്ചിരിക്കുന്നത്. ഈ തീരുമാനമുൾപ്പെടെ കേന്ദ്രം മുന്നോട്ടു വയ്ക്കുന്ന ഭേദഗതികൾ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ കെഎംഎംഎൽ, ഐആർഇഎൽ, ടിടിപിഎൽ എന്നിവയുടെ നിലനില്‍പ്പിനും വെല്ലുവിളിയാണെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി