പോലീസുകാരന്‍ സൈനികന്റെ മുഖത്തടിക്കുന്നു 
KERALA

ആദ്യം തല്ലിയത് മഫ്തിയിലുള്ള എഎസ്‌ഐ; കിളികൊല്ലൂര്‍ സ്‌റ്റേഷന്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

വെബ് ഡെസ്ക്

കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനില്‍ സൈനികനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസ് വാദങ്ങള്‍ പൊളിയുന്നു. പോലീസുകാര്‍ സൈനികനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ആദ്യം തല്ലിയത് പോലീസ് ആണെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍. സൈനികന്‍ ഇടിവളയിട്ട് മര്‍ദ്ദിച്ചു എന്നായിരുന്നു പോലീസ് വാദം.

മഫ്തിയിലുള്ള എഎസ്ഐ പ്രകാശ് ചന്ദ്രനാണ് ആദ്യം സൈനികന്റെ മുഖത്തടിക്കുന്നത്. സൈനികന്റെ സഹോദരനെയും പോലീസ് മര്‍ദ്ദിക്കുന്നുണ്ട്. മര്‍ദനത്തെ സൈനികന്‍ പ്രതിരോധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

രണ്ട് മാസം മുൻപാണ് കരിക്കോട് സ്വദേശികളായ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും കിളികൊല്ലൂര്‍ സ്റ്റേഷനില്‍ അതിക്രൂരമായി പോലീസ് മര്‍ദിച്ചത്. എംഡിഎംഎ കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാനായി ഒരു പോലീസുകാരനാണ് വിഘ്‌നേഷിനെ വിളിച്ച് വരുത്തിയത്. എന്നാല്‍ എംഡിഎംഎ കേസ് ആണെന്ന് അറിഞ്ഞതോടെ വിഘ്നേഷ് ജാമ്യം നില്‍ക്കാൻ കഴിയില്ലെന്ന് പറയുകയായിരുന്നു. വിഘ്‌നേഷും വിഷ്ണുവും പോലീസുകാരോട് കയർത്ത് സംസാരിക്കുകയും തുടർന്ന് റൈറ്ററെ മര്‍ദിച്ചെന്നുമായിരുന്നു പോലീസിന്റെ ആരോപണം.

ഇരുവരുടെയും മര്‍ദനത്തില്‍ പ്രകാശ് എന്ന പോലീസുകാരന്റെ തല പൊട്ടിയെന്നായിരുന്നു എഫ്ഐആർ. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും പരാതി പറയാൻ എത്തിയ സഹോദരങ്ങളെ പോലീസ് അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്നും പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. പോലീസ് സ്റ്റേഷനിൽ നിന്ന് തനിക്കും സഹോദരൻ വിഷ്ണുവിനും ക്രൂര മർദ്ദനമേറ്റതായും നടപടി വേണമെന്നും ആവശ്യപ്പെട്ട് വിഘ്നേഷ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു.

സംഭവത്തെ തുടർന്ന് നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് കെ, സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് എ പി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പ്രകാശ് ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ മണികണ്ഠന്‍ പിളള എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം സിറ്റി ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷ്ണറെ ദക്ഷിണ മേഖലാ ഐജി പി പ്രകാശ് ചുമതലപ്പെടുത്തിയിരുന്നു.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി