KERALA

ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റ്: കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

വെബ് ഡെസ്ക്

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർഥിയും മട്ടന്നൂർ എംഎല്‍എയുമായ കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഒരാൾക്കെതിരെ കൂടി കേസ്. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയും ഗള്‍ഫ് മലയാളിയുമായ കെ എം മിന്‍ഹാജിനെതിരെയാണ് പോലീസ് കേസെടുത്തത്. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. ഇതിനുപുറമെ കാലാപാഹ്വാനവും ചുമത്തിയിട്ടുണ്ട്.

വടകരയിലും മട്ടന്നൂരിലുമാണ് മിന്‍ഹാജിനെതിരെ കേസെടുത്തത്. ഇതോടെ സംഭവത്തിൽ കേസുകളുടെ എണ്ണം നാലായി. നേരത്തെ ന്യൂമാഹി സ്വദേശിയായ ലീഗ് പ്രവർത്തകന്‍ അസ്‌ലമിനെതിരെ പോലീസ് കേസെടുത്തിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു വ്യാജ പ്രചാരണം നടത്തിയതിനായിരുന്നു കേസ്. വാട്‌സ്ആപ്പ് ഗ്രൂപ്പിലെത്തിയ ശബ്ദസന്ദേശം അസ്‌ലമിന്റേതാണെന്ന് പോലീസ് സ്ഥിരീകരിക്കുകയും വിവരങ്ങള്‍ സൈബർ പോലീസിന് കൈമാറുകയും ചെയ്തു.

സൈബർ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ വടകര സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെയായിരുന്നു ശൈലജ കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. ഷാഫിയുടെ അറിവില്ലാതെ ഇത്തരമൊരു കാര്യം സംഭവിക്കില്ലെന്നും ശൈലജ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും ശൈലജയുടെയും ചിത്രം മോർഫ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്ന് ആരോപിച്ച് മാർച്ച് 27ന് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിരുന്നു. 'ട്രോള്‍ റിപബ്ലിക്ക് ടി ആർ' എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ അശ്ലീല പോസ്റ്റ് പ്രത്യക്ഷപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്.

സൈബർ ആക്രമണത്തില്‍ ശൈലജയ്ക്ക് പിന്തുണയുമായി യുഡിഎഫിന്റെ വടകര എംഎല്‍എ കെ കെ രമ രംഗത്തെത്തിയിരുന്നു. ഇത്തരം പ്രചാരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാഫിയുടെ അറിവോടെയല്ല ഇത് നടക്കുന്നതെന്നും രമ പറഞ്ഞു. "സൈബർ ആക്രമണത്തിനെതിരെ ശൈലജയ്ക്ക് ഒപ്പം. സ്ത്രീകൾ ഒന്നിച്ചുനിൽക്കേണ്ട വിഷയമാണിത്. സംഭവത്തിൽ ആരാണ് ഉൾപ്പെട്ടതെന്ന് കണ്ടെത്തി അവർക്കെതിരെ നടപടിയെടുക്കണം," രമ ആവശ്യപ്പെട്ടു.

പരാതി നല്‍കിയിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാത്തതില്‍ പോലീസിനെതിരെയും രമ വിമർശനം ഉന്നയിച്ചു. നടപടിയെടുക്കാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നായിരുന്നു രമയുടെ വിമർശനം. സ്ത്രീകൾ രാഷ്ട്രീയം പറയുമ്പോൾ അവരെ ലൈംഗികമായി അധിക്ഷേപിക്കുന്ന പ്രവർത്തനം ഉണ്ടാവരുതെന്നും പ്രവർത്തകർ ഇത്തരം പ്രവൃത്തികൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കില്ലെന്നും രമ പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും