KERALA

നദീ സംയോജന പദ്ധതിക്കെതിരെ വിജിലൻസിൽ പരാതി; പ്രളയത്തിന്റെ പേരിൽ കോട്ടയത്ത് രാഷ്ട്രീയപ്പോര്

ദ ഫോർത്ത് - കോട്ടയം

മുൻവർഷങ്ങളെ അപേക്ഷിച്ച് മഴ കുറവായിരുന്നിട്ടും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകൾ മുൻപെങ്ങുമില്ലാത്ത വിധം വെള്ളക്കെട്ടിലാണ്. മിക്ക വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയതോടെ വലിയ ദുരിതമാണ് പടിഞ്ഞാറൻ മേഖലയിലുള്ളവർ അനുഭവിക്കുന്നത്. ഇതിനോടകം 75ഓളം ക്യാമ്പുകളാണ് കോട്ടയം ജില്ലയിൽ തുറന്നത്. ഈ ദുരിതത്തിന് കാരണം പ്രളയത്തെ അതിജീവിക്കാൻ വേണ്ടിയെന്ന പേരിൽ തുടങ്ങിയ മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പദ്ധതിയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. അഴിമതി ആരോപിച്ച് യുഡിഎഫ് വിജിലൻസിൽ പരാതിയും നല്‍കി. സിപിഎം സംസ്ഥാന സമിതി അംഗം അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പദ്ധതിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

യുഡിഎഫിന്റെ ആരോപണങ്ങൾ

യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ആണ് വിജിലൻസിന് പരാതി നൽകിയത്. സൊസൈറ്റി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടന കഴിഞ്ഞ മൂന്നുവർഷമായി ഒരേ കണക്കാണ് സമർപ്പിക്കുന്നത്. കൂടാതെ കണക്കുകളിൽ പൊരുത്തക്കേട് ഉണ്ടെന്നും ആരോപിക്കുന്നു. പുറത്തുനിന്നുള്ള ഫണ്ട് പിരിവ് ഉണ്ട് . എന്നാൽ ഇതിന് കൃത്യമായ കണക്കുകൾ ഇല്ല. സർക്കാരുമായി സഹകരിച്ച് ചെയ്യുന്ന പദ്ധതിയായതിനാൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് ആവശ്യം. ശക്തമായ മഴ ലഭിക്കാതിരുന്നിട്ടും പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറിയതിനുള്ള പ്രധാനകാരണം ഈ പദ്ധതിയാണെന്നാണ് യുഡിഎഫ് പറയുന്നത്. മുൻകാലങ്ങളിൽ പടിഞ്ഞാറൻ മേഖലയിൽ ഇത്രയും ദുരിതം ഉണ്ടാകാറില്ല. അശാസ്ത്രീയമായ പദ്ധതി നടത്തിപ്പും തിരിച്ചടിയായി എന്നാണ് ആരോപണം.

സിപിഎം വിശദീകരണം

യുഡിഎഫിന്റെ ആരോപണങ്ങൾ സിപിഎമ്മും പദ്ധതിയുടെ സംയോജകൻ കൂടിയായ അഡ്വ. കെ അനിൽകുമാറും പൂർണമായും തള്ളിക്കളയുകയാണ്. പദ്ധതി നടപ്പാക്കാൻ സർക്കാരിന്റെ പണം ഉപയോഗിക്കുന്നില്ല. പ്രാദേശിക സമിതികൾ ആണ് അതാത് സ്ഥലങ്ങളിൽ കാര്യങ്ങൾ ചെയ്യുന്നത്. വൃത്തിയാക്കൽ ജോലികൾ ചെയ്യുമ്പോൾ ആ തുക പ്രദേശത്തുള്ളവർ ജോലി ചെയ്യുന്നവർക്ക് നേരിട്ട് നല്കുകയാണ്. പുഴയുടെ ആഴം കൂട്ടുന്നതടക്കമുള്ള ജോലികൾ ചെയ്യുന്നത് കളക്ടറുടെ നേരിട്ടുള്ള മേൽ നോട്ടത്തിലാണെന്നുമാണ് വിശദീകരണം. കൂടാതെ പദ്ധതി വിജയകരമായി എന്നതിന്റെ ഉദാഹരണമാണ് പാല ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഇത്തവണ വെള്ളം കയറാതിരുന്നത്. പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറിയത് കടലിൽ ഹൈടൈഡ് എന്ന സ്ഥിതി സാഹചര്യമുള്ളതിനാലാണ്. കായലും കടലും വെള്ളം എടുക്കാതിരുന്നതാണ് തിരിച്ചടിയായയത്. കൂടാതെ കോട്ടയം താലൂക്കിലാണ് രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിച്ചതെന്നും ഇവർ പറയുന്നു

ബിജെപിയും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. പദ്ധതിയിൽ ശാസ്ത്രീയമായിട്ടല്ല നടപ്പാക്കിയതെന്നാണ് ഇവർ പറയുന്നത്. നേരത്തെ നദികളുടെ ആഴം കൂട്ടുന്നതിനെ ചൊല്ലി തർക്കം ഉടലെടുത്തിരുന്നു. അന്ന് ശക്തമായ പ്രക്ഷോഭമാണ് ബിജെപി നടത്തിയത് ഇതിനോടകം സമൂഹമാധ്യമങ്ങളിലും രൂക്ഷമായ തർക്കം ഉടലെടുത്തിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സാഹചര്യത്തിൽ വിഷയം സജീവ ചർച്ചയാക്കി നിർത്താനാണ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം.

മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പദ്ധതി

കേരളത്തിൽ നദികളുടെ വീണ്ടെടുപ്പിൽ മാതൃകയായ സർക്കാർ പ്രശംസ പിടിച്ച് പറ്റിയ പദ്ധതിയാണിത് . ഇതിനോടകം തന്നെ മീനച്ചിലാറിന്റെയും മീനന്തലയാറിന്റെയും കൊടൂരാറിന്റെയും ഭൂരിഭാഗം മേഖലകളും വൃത്തിയാക്കാൻ സാധിച്ചു. കൂടാതെ നദികളുടെ ആഴം കൂട്ടുന്നതിനും തോടുകളുടെയും കൈവഴികളുടേയും വീണ്ടെടുപ്പും സാധ്യമാക്കി. ഇതോടൊപ്പം കൃഷി വർധിപ്പിക്കുന്നതിനും ആമ്പല്‍ വസന്തം പോലുള്ള പ്രാദേശിക ടൂറിസം വകസനത്തിനും പദ്ധതി മുതൽക്കൂട്ടായിട്ടുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?