കേരള സർവകലാശാലയുടെ ബി കോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചെന്ന കേസിൽ കെഎസ്‍യു സംസ്ഥാന കൺവീനർ ആലപ്പുഴ തിരുവമ്പാടി സ്വദേശി അൻസിൽ ജലീലിന് ഇടക്കാല മുൻകൂർ ജാമ്യം. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല മുൻകൂർ ജാമ്യം. ഒരാഴ്ചയ്ക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. അറസ്റ്റ് ചെയ്യുന്ന പക്ഷം 50,000 രൂപ ബോണ്ടുൾപ്പെടെ വ്യവസ്ഥകളിന്മേൽ ജാമ്യത്തിൽ വിടണമെന്നും ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ നിർദേശിച്ചു.
വ്യാജ സർട്ടിഫിക്കറ്റ് പ്രചരിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാരോപിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്
സർവകലാശാലയെ വഞ്ചിക്കണമെന്ന ദുരുദ്ദേശ്യത്തോടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാരോപിച്ച് സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് അൻസിലിനെതിരെ കേസെടുത്തത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം തുടങ്ങിയവയാണ് പോലീസ് ചുമത്തിയിട്ടുള്ളത്.
എന്നാൽ താൻ വ്യാജരേഖ ചമച്ചിട്ടില്ലെന്നും ഇത്തരമൊരു വ്യാജ സർട്ടിഫിക്കറ്റ് പ്രചരിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാരോപിച്ചാണ് അൻസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
കേരള സര്‍വകാലാശാലയിലെ ബി കോം വ്യാജ സര്‍ട്ടിഫിക്കറ്റാണ് അന്‍സില്‍ ജലീലിന്റെ കൈവശമുള്ളതെന്ന ആരോപണവുമായി ജൂണ്‍ 13നാണ് ദേശാഭിമാനി പത്രം വാര്‍ത്ത നല്‍കിയത്. തൊട്ടുപിന്നാലെ വാര്‍ത്ത നിഷേധിച്ച് അന്‍സിലെത്തിയിരുന്നു. എസ്എഫ്ഐയും ദേശാഭിമാനിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് ഇത്തരത്തിലൊരു ആരോപണം തനിക്കെതിരെ ഉന്നയിക്കുന്നതെന്നായിരുന്നു പ്രതികരണം.
കേരള സര്‍വകലാശാലയില്‍ ബികോം പഠിച്ചിട്ടില്ലെന്നും വ്യാജ സര്‍ട്ടിഫിക്കറ്റിനെ പറ്റി അറിയില്ലെന്നുമാണ് അന്‍സിലിന്റെ വാദം. ബി എ ഹിന്ദി ലിറ്ററേച്ചറാണ് സര്‍വകലാശാലയില്‍ പഠിച്ചതെന്നും ചില പ്രശ്‌നങ്ങളാല്‍ അത് പാതി വഴിയില്‍ മുടങ്ങിപ്പോയെന്നുമായിരുന്നു പ്രതികരണം. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ പരാതികളെന്നാണ് അന്‍സിലിന്റെ ആരോപണം.