KERALA

കുവൈറ്റ് തീപിടിത്തം: എൻബിടിസി ഗ്രൂപ്പും പ്രതിക്കൂട്ടിൽ; ഉടമ മലയാളി വ്യവസായി കെ ജി എബ്രഹാം, ആരോപണങ്ങൾ നിഷേധിച്ച് കമ്പനി

വെബ് ഡെസ്ക്

കുവൈറ്റില്‍ മലയാളികള്‍ ഉള്‍പ്പെടെ അന്‍പതോളം പേരുടെ ദാരുണാന്ത്യത്തിന് കാരണമായ തീപിടിത്തം നടന്ന കെട്ടിടം മലയാളി വ്യവസായി കെ ജി എബ്രഹാം പങ്കാളിയും മാനേജിങ് ഡയറക്ടറുമായിട്ടുള്ള എന്‍ബിടിസി ഗ്രൂപ്പ് വാടകയ്ക്കെടുത്ത കെട്ടിടം. കുവൈറ്റിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിലൊന്നാണ് എൻബിടിസി ഗ്രൂപ്പ്. തീപിടിത്തം നടന്ന തെക്കൻ കുവൈറ്റിലെ അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ കെട്ടിടം തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി കമ്പനി വാടകയ്ക്കെടുത്തതാണ്. കേരളം, തമിഴ്‌നാട് എന്നിവയ്ക്ക് പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് താമസക്കാരില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

അനുമതിയുള്ളതിലും കൂടുതല്‍ ആളുകളെ കെട്ടിടത്തില്‍ പാർപ്പിച്ചിരുന്നതായും മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതായും ആരോപണമുണ്ട്

തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. അനുമതിയുള്ളതിലും കൂടുതല്‍ ആളുകളെ കെട്ടിടത്തില്‍ പാർപ്പിച്ചിരുന്നതായും മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതായും ആരോപണമുണ്ട്. കമ്പനി ഉടമകളുടെ അത്യാഗ്രഹത്തിന്റെ ഫലമെന്നായിരുന്നു അപകടത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ കുവൈറ്റ് ഉപപ്രധാനമന്ത്രി ഷെയ്‌ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബ പറഞ്ഞത്. കുവൈറ്റ് ഭരണകൂടം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്കും കടന്നേക്കും.

തീപിടിത്തം നടന്ന എൻബിടിസി കെട്ടിടം
പത്തനംതിട്ട തിരുവല്ല സ്വദേശിയായ എബ്രഹാം കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി കുവൈറ്റിലാണ് പ്രവർത്തിക്കുന്നത്. കേരളം കേന്ദ്രീകരിച്ചുള്ള കെജിഎ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും കൂടിയാണ് എബ്രഹാം

എന്നാല്‍ ആരോപണങ്ങള്‍ കമ്പനി തള്ളിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കുവൈറ്റിലുള്ള ഏറ്റവും നല്ല താമസ സൗകര്യങ്ങളില്‍ ഒന്നാണ് കമ്പനിക്കുള്ളതെന്നും എസിയുള്ള കെട്ടിടങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. എല്ലാ നിയമങ്ങളും പാലിച്ചും നിയമപരമായി അനുവദിച്ചിരിക്കുന്നതിലും കുറവിൽ അളുകളെ മാത്രമാണ് താമസിപ്പിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു.

സംഭവത്തിന്റെ യഥാർത്ഥ കാരണം അന്വേഷണതിനു ശേഷം ഉത്തരവാദപെട്ട എജൻസികൾ പുറത്തു വിടുമെന്നും കമ്പനി ആവശ്യപ്പെട്ടു. അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സ കമ്പനി ഏറ്റെടുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

കെ ജി എബ്രഹാം

പത്തനംതിട്ട തിരുവല്ല സ്വദേശിയായ എബ്രഹാം കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി കുവൈറ്റിലാണ് പ്രവർത്തിക്കുന്നത്. കേരളം കേന്ദ്രീകരിച്ചുള്ള കെജിഎ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും കൂടിയാണ് എബ്രഹാം. 1977ലായിരുന്നു എന്‍ബിടിസി ഗ്രൂപ്പ് ആരംഭിക്കുന്നത്. മിഡില്‍ ഈസ്റ്റിന് പുറമെ ഇന്ത്യന്‍ ഭൂഖണ്ഡം കേന്ദ്രീകരിച്ചും കമ്പനി പ്രവർത്തിക്കുന്നുണ്ട്. പ്രധാനമായും എഞ്ചിനീറിങ്, നിർമാണം, മാർക്കറ്റിങ്ങ്, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് കമ്പനിയുടെ നിക്ഷേപങ്ങള്‍. ഇതിനുപുറമെ എണ്ണയിലും അനുബന്ധ മേഖലകളിലും കമ്പനിക്ക് വ്യക്തമായ സാന്നിധ്യമറിയിക്കാനായിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തെന്ന ആരോപണത്തില്‍ എൽഡിഎഫ് സർക്കാരിനെതിരെ എബ്രഹാം വിമർശനം ഉന്നയിച്ചിരുന്നു

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗണ്‍ പ്ലാസയും എബ്രഹാമിന്റെ ഉടമസ്ഥയിലുള്ളതാണ്. മറ്റ് സുപ്രധാന പദ്ധതികളിലും എബ്രഹാമിന് നിക്ഷേപമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് - ബ്ലെസി ചിത്രം ആടുജീവിത്തിന്റെ നിർമാണ പങ്കാളികൂടിയാണ് എബ്രഹാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തെന്ന ആരോപണത്തില്‍ എൽഡിഎഫ് സർക്കാരിനെതിരെ എബ്രഹാം വിമർശനം ഉന്നയിച്ചിരുന്നു. 2018, 2019 വെള്ളപ്പൊക്കത്തില്‍ കേരളത്തിന് ധനസഹായം നല്‍കിയ പ്രമുഖരില്‍ എബ്രഹാമും ഉള്‍പ്പെട്ടിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്