KERALA

വയനാട് ഉരുള്‍പൊട്ടല്‍: പാടികളും ക്വാർട്ടേ‌ഴ്‌സുകളും ഇരുപതോളം വീടുകളും പൂർണമായും ഒലിച്ചുപോയി, ദുരന്തത്തിന്റെ വ്യാപ്തി അളക്കാനാവാതെ അധികൃതർ

വെബ് ഡെസ്ക്

വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 11 ആയി ഉയർന്നു. 39 പേർ പരുക്കുകളോടെ ചികിത്സയിൽ ഉണ്ട്. മൂന്ന് പാടികളും രണ്ട് ക്വാർട്ടേഴ്സുകളും ഇരുപതോളം വീടുകളും പൂർണമായും ഒലിച്ചുപോയി. ഇതിനുള്ളിൽ ഉണ്ടായിരുന്നവരെക്കുറിച്ച് വിവരമില്ല. രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ചൂരൽമല പാലം തകർന്ന് മുണ്ടക്കൈയിലേക്കുള്ള ഏക ഗതാഗത മാർഗം അടഞ്ഞതോടെ രക്ഷാപ്രവർത്തകർക്കും മറ്റുള്ളവർക്കും അങ്ങോട്ട് എത്താൻ സാധിക്കുന്നില്ല.

"വീടുകൾക്കുള്ളിൽ കുറേ പേർ കുടുങ്ങിക്കിടക്കുന്നു. മരിച്ചവരും ജീവനോടെയും ആളുകളുണ്ട്. രക്ഷപ്പെട്ടവർ തന്നെ രക്ഷാപ്രവർത്തനം നടത്തുന്നു. ഞങ്ങൾക്ക് എന്താണ് ചെയ്യേണ്ടതെന്നറിയില്ല. ഉരുളിൻ്റെ തുടക്കം മേപ്പാടിയിൽനിന്നാണ്," മേപ്പാടി പഞ്ചായത്ത അംഗം നൂറുദ്ദീൻ പറഞ്ഞു.

പ്രാദേശത്തെ 400 കുടുംബങ്ങള്‍ക്ക് എന്തുസംഭവിച്ചെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. രക്ഷാപ്രവർത്തകർക്ക് അടക്കം അങ്ങോട്ട് എത്താൻ സാധിക്കാത്തതിനാൽ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് മനസിലാക്കാൻ സാധിച്ചിട്ടില്ല. മുണ്ടക്കൈയും അട്ടമലയും നിലവിൽ ഒറ്റപ്പെട്ട് കിടക്കുകയാണ്.

2019 ൽ പൊട്ടിയതിനോട് ചേർന്നുള്ള ഭാഗത്താണ് ഇപ്പോൾ ഉരുൾപൊട്ടിയത്. പുഴ നേരെ പൊട്ടി വരികയായിരുന്നു. 50 മീറ്റർ പുഴ ഇപ്പോൾ 200 മീറ്ററായാണ് ഒഴുകുന്നത്. നിലവിൽ ഹെലികോപ്റ്റർ അടക്കമുള്ള മാർഗങ്ങളിലൂടെ ദുരന്തമുഖത്തേക്കെത്താനുള്ള വഴിയാണ് സംവിധാനങ്ങൾ തേടുന്നത്.

പ്രദേശത്ത് ധാരാളം ഹോം സ്റ്റേകൾ ഉള്ളതിനാൽ വിനോദസഞ്ചാരികൾ ഉൾപ്പടെ അപകടത്തിൽ പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. നിലവിലെ രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ മാത്രമേ അട്ടമല, മുണ്ടക്കൈ ഭാഗങ്ങളിലേക്കെത്താനാവൂ എന്നാണ് രക്ഷരവർത്തകർ വ്യക്തമാക്കുന്നത്. കണ്ടെത്തിയ മൃതദേഹങ്ങൾ എത്തിക്കാൻ പോലും സാധിക്കാത്ത തരത്തിൽ കാലാവസ്ഥ മോശമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പോത്തുകല്ല് ഭാഗത്തു പുഴയുടെ ഭാഗത്തേക്ക് മൃതദേഹങ്ങൾ ഒഴുകിവന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ അഞ്ച് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹമാണ് ഒഴുകിയെത്തിയത്. മൃതദേഹങ്ങൾക്ക് പുറമെ ഗ്യാസ് കുറ്റി പോലെ വീടുകളിൽ ഉപയോഗിക്കുന്ന സാധനങ്ങൾ കൂടി പുഴയിൽ ഒഴുകിയെത്തിയതായി ജലസേചന വകുപ്പ് അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ എല്ലാവരും സന്നദ്ധരാകണമെന്ന്അധികൃതർ അറിയിച്ചു.

വിലങ്ങാട് മലയങ്ങാട് ഭാഗത്തു ഉരുൾപൊട്ടിയത്തിൽ മലയങ്ങാട് പാലം ഒലിച്ചു പോയിട്ടുണ്ട്. നാലു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് പാലം പോയതോടുകൂടി 12 കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടാണ് ഉള്ളത് പുഴയുടെ സൈഡിലുള്ള വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. ആളപായമില്ല.

സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. രന്തത്തെ തുടർന്ന് കോഴിക്കോടുനിന്ന് വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും