KERALA

മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും പോലീസിനെ ഉപയോഗിച്ചുള്ള അടിച്ചമർത്തലും തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചു; വിമർശനവുമായി എഐവൈഎഫ്

നവകേരളയാത്രയുടെ നടത്തിപ്പ് പൂർണമായും ഇടതുപക്ഷ സ്വഭാവത്തിലുള്ളതായിരുന്നില്ലെന്നും വിമർശനം

വെബ് ഡെസ്ക്

മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റവും പോലീസിനെ ഉപയോഗിച്ചുള്ള അടിച്ചമർത്തൽ നയവും ലോക്സഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോൽവിക്കു കാരണമായെന്ന് എഐവൈഎഫ്. ഇടുക്കി കുമളിയിൽ നടന്ന സംസ്ഥാന ശില്പശാലയിലാണ് വിമർശനം.

കേന്ദ്രത്തിൽ ബിജെപി ഇതര സർക്കാർ ഭരണത്തിൽ വരുന്നതിനു കോൺഗ്രസിനൊപ്പം നിൽക്കാമെന്ന് ജനങ്ങൾ കരുതിയതാണ് ഇടതുപക്ഷത്തിന്റെ തോൽവിക്കുള്ള പ്രധാന കാരണം. ഇതിനൊപ്പം ഭരണത്തിന്റെ ബലത്തിലുള്ള ഏകാധിപത്യ സ്വഭാവം ആളുകളിൽ ഇടതുവിരുദ്ധതയുണ്ടാക്കിയെന്നുമാണ് എഐവൈഎഫ് വിമർശം.

സാമൂഹികക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൃത്യസമയത്ത് ലഭിക്കാത്തതും പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന ഇ ഗ്രാന്റ്സ് ഉൾപ്പെടെയുള്ള ഫെലോഷിപ്പുകൾ കൃത്യസമയത്ത് വിതരണം ചെയ്യാത്തതും സർക്കാരിന്റെയും മുന്നണിയുടെയും ശോഭ കെടുത്തിയെന്നു ശില്പശാല വിലയിരുത്തി.

നവകേരളയാത്രയുടെ നടത്തിപ്പ് പൂർണമായും ഇടതുപക്ഷ സ്വഭാവത്തിലുള്ളതായിരുന്നില്ലെന്നതാണ് മറ്റൊരു വിമർശനം. യാത്ര നടക്കുമ്പോൾ പ്രതിഷേധിച്ചവരെ പോലീസിനെ ഉപയോഗിച്ച് നേരിട്ട രീതി ഒട്ടും ശരിയായിരുന്നില്ല. ഇടതു മുന്നണിയുടെ പോലീസ് നയത്തിന് വിരുദ്ധമായി ഭരണത്തിന്റെ അപ്രമാദിത്വത്തിന്റെ ബലത്തിലുള്ള ചില അടിച്ചമർത്തൽ നയങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.

സമരം ചെയ്തവരെ പോലീസിനെയും പാർട്ടി പ്രവർത്തകരെയും സ്വന്തം ഗൺമാനെയുമുപയോഗിച്ച് നേരിടുകയും പാർട്ടിപ്രവർത്തകർ ചെയ്തത് 'രക്ഷാപ്രവർത്തന'മാണെന്ന് ന്യായീകരിക്കുകയും ചെയ്തത് സർക്കാരിന് വലിയ കോട്ടമുണ്ടാക്കി. നവകേരള സദസിന്റെ ഭാഗമായി നടന്ന പരിപാടികളിൽ ജനങ്ങളെ പ്രമുഖരെന്നും പ്രമുഖരല്ലാത്തവരുമെന്ന് വേർതിരിച്ച് കണ്ടതും ശരിയായില്ലെന്നും ശില്പശാല വിലയിരുത്തി.

തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള ചർച്ച സിപിഐ ജില്ലാ കമ്മറ്റികളിൽ ഉയർന്നതിനെത്തുടർന്നുള്ള വിവാദങ്ങളും മുറുമുറുപ്പുകളും ഒരുവിധത്തിൽ അടങ്ങിവരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ സി പി എമ്മിനെതിരെ ശക്തമായ വിർശനവുമായി സിപിഐയുടെ യുവജനസംഘടന രംഗത്തെത്തുന്നത്.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി