KERALA

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന് ആശ്വാസം, കുറ്റവിമുക്തനാക്കി കോടതി

വെബ് ഡെസ്ക്

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആറു ബിജെപി നേതാക്കളെയും വെറുതേവിട്ടു കാസര്‍കോഡ് ജില്ലാ സെഷന്‍സ് കോടതി. കേസ് നിലനില്‍ക്കുന്നതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയായ കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചു ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചുവെന്നായിരുന്നു ഇവര്‍ക്കെതിരേയുള്ള കേസ്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിന് കോഴയായി ബിജെപി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശന്‍, കെ. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.

ഇന്ന് സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ആറു പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. കേസ് കെട്ടിച്ചമതാണെന്നായിരുന്നു ആദ്യ ഘട്ടം മുതല്‍ സുരേന്ദ്രന്‍ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. തന്നെ താറടിച്ചു കാണിക്കാന്‍ വേണ്ടി മനപ്പൂര്‍വം കേസ് കെട്ടിച്ചമതാണെന്നും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ നിമയത്തെ ഉപയോഗിക്കുകയാണെന്നും സുരേന്ദ്രനു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു.

കേസില്‍ അനുകൂലമായ വിധിന്യായം വന്നത് സുരേന്ദ്രനെ സംബന്ധിച്ച് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യും. സംസ്ഥാനത്ത് അടുത്തിടെ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബിജെപി പരിഗണിക്കുന്ന പേരുകളില്‍ ഒന്നാണ് സുരേന്ദ്രന്റേത്. എന്നാല്‍ തിരഞ്ഞെടുപ്പ് കോഴക്കേസ് നിലനില്‍ക്കുന്നതിനാല്‍ സുരേന്ദ്രനെ മത്സരിപ്പിക്കേണ്ടെന്നു പാര്‍ട്ടിക്കുള്ള ഭിന്നസ്വരമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിധി അനുകൂലമായതോടെ എതിര്‍സ്വരങ്ങളെ മറികടക്കാന്‍ സുരേന്ദ്രന് സാധിക്കും.

ലക്ഷ്യം 'ഇന്ത്യ' മുന്നണി, പി വി അന്‍വര്‍ ഡിഎംകെയിലേക്ക്?

സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനസര്‍വീസ് അവതാളത്തില്‍, വിമാനത്താവളങ്ങളിൽ വൻ ക്യൂ, കാത്തിരിപ്പ് സമയം വർധിക്കുമെന്ന് കമ്പനി

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്: ഉച്ചവരെ 33.69 ശതമാനം പോളിങ്, നേരിയ സംഘര്‍ഷം

യൂട്യൂബ് ചാനൽ ക്യാമറകൾ പ്രൈവസിയെ ബാധിക്കാറുണ്ട്: മിയ

'വലിയ അപകടം'; ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തണമെന്ന് ട്രംപ്