KERALA

മറയൂരില്‍ 37.22 കോടിയുടെ റെക്കോഡ് ചന്ദനമര ലേലം; ഒറ്റമരം വിറ്റുപോയത് ഒന്നേകാല്‍ കോടി രൂപയ്ക്ക്‌

വെബ് ഡെസ്ക്

മറയൂർ ചന്ദന മരങ്ങളുടെ ലേലത്തിൽ റെക്കോർഡ് വിൽപ്പന ലഭിച്ചെന്ന് വനംവകുപ്പ്. കർണാടക സോപ്‌സ്, ഔഷധി, ജയ്പൂർ സിഎംടി ആൻഡ് ഇന്ത്യ ലിമിറ്റഡ്, കെഎഫ്‌ഡിസി, ദേവസ്വം ബോർഡുകൾ തുടങ്ങിയ വൻകിട കമ്പനികളും സ്ഥാപനങ്ങളും പങ്കെടുത്ത ലേലത്തിൽ നിന്ന് 37.22 കോടി രൂപ ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സെപ്റ്റംബറിൽ നടന്ന ലേലത്തിൽ സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ നിന്നും വനമേഖലയിൽ നിന്നും ശേഖരിച്ച ചന്ദനമാണ് വിൽപ്പനയ്ക്ക് വച്ചത്. ലേലത്തില്‍ സ്വകാര്യവ്യക്തിയില്‍ നിന്നു ലഭിച്ച ഒറ്റമരം വിറ്റുപോയത് ഒന്നേകാല്‍ കോടി രൂപയ്ക്കാണ്.

സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ നിന്നുള്ള ചന്ദനത്തടികൾക്ക് ലഭിച്ച തുകയില്‍ നിശ്ചിത വിഹിതം ഭൂവുടമകൾക്ക് കൈമാറുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വകാര്യ വ്യക്തികളിൽ നിന്ന് ശേഖരിച്ച 4,226 കിലോ ചന്ദനവും ലേലം ചെയ്തെന്നും ഇതിൽ നിന്ന് മൂന്ന് കോടിയിലധികം രൂപ ലഭിച്ചെന്നും ഉദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു. മറയൂർ ചന്ദനത്തിന് പുറമെ കേരള വനം വകുപ്പിന്റെ മറ്റ് ഡിവിഷനുകളിൽ നിന്നുള്ള 9,418 കിലോ ചന്ദന തടികളും ലേലത്തിന് വച്ചിരുന്നു.

ഈ വർഷം നടത്തുന്ന രണ്ടാമത്തെ ഓൺലൈൻ ലേലമാണിത്. നാല് സെഷനുകളിലായി രണ്ട് ദിവസം കൊണ്ടാണ് ലേലം പൂർത്തിയാക്കിയത്. 15 വ്യത്യസ്ത തരത്തിലുള്ള 68.632 ടൺ ചന്ദനമാണ് ലേലത്തിന് വച്ചത്. ഇതിൽ 30467.25 കിലോ ചന്ദനം വിറ്റുപോയി.

ആദ്യ ദിനം 28.96 കോടി രൂപയ്ക്കും രണ്ടാം ദിനം 8.26 കോടി രൂപയ്ക്കുമാണ് ലേലം ചെയ്തത്. കർണാടക സോപ്‌സ് മാത്രം 27 കോടി രൂപയ്ക്ക് 25.99 ടൺ ചന്ദനം വാങ്ങി. വെളുത്ത ചന്ദനത്തിന്റെ പുറംതൊലി, വേരുകൾ എന്നിവയും ലേലത്തിൽ ഉൾപ്പെടുത്തിയിരുന്നു.

ഈ വർഷം മാർച്ചിൽ നടന്ന ആദ്യ ലേലത്തിൽ 31 കോടി രൂപയ്ക്കാണ് ചന്ദനം വിറ്റത്. ചന്ദനമരങ്ങൾ സ്വാഭാവികമായി വളരുന്ന കേരളത്തിലെ ഏക സ്ഥലമാണ് മൂന്നാർ ഹിൽസ്റ്റേഷനിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മറയൂർ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും