KERALA

'നല്ല നാളേക്കായുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തുപകരും'; മെയ് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും

വെബ് ഡെസ്ക്

തൊഴിലാളി ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. തൊഴിലവകാശങ്ങള്‍ക്കായി ലോകമെങ്ങും അലയടിച്ചുയര്‍ന്ന സമര പ്രസ്ഥാനങ്ങളുടെ പ്രോജ്വല സ്മരണ പുതുക്കാനുള്ള അവസരമാണ് മെയ് ദിനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

''ചൂഷണങ്ങള്‍ക്കെതിരെ സംഘടിക്കാനും അവകാശ സമരങ്ങള്‍ നയിക്കാനുമുള്ള തൊഴിലാളി വര്‍ഗത്തിന്റെ പരിശ്രമങ്ങള്‍ക്ക് നാനാവിധമായ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. വിദ്വേഷ പ്രചരണത്തിനും അക്രമത്തിനും അടിച്ചമര്‍ത്തലുകള്‍ക്കു മെതിരെ അടിയുറച്ച വര്‍ഗ ബോധത്തിലധിഷ്ഠിതമായ സമര പ്രസ്ഥാനം ഉയര്‍ന്നുവരികതന്നെ ചെയ്യും. ആ മുന്നേറ്റത്തിന്റെ പോരാട്ടവീറില്‍ സമത്വത്തിലും സഹോദര്യത്തിലുമൂന്നിയ ഒരു പുത്തന്‍ ലോകം യാഥാര്‍ത്ഥ്യമാവും. അതിനായി നാം ഒന്നിച്ചണിനിരക്കേണ്ടതുണ്ട്. നല്ല നാളേക്കായുള്ള പോരാട്ടങ്ങള്‍ക്ക് ഈ മെയ് ദിനം കരുത്തുപകരും. എല്ലാവര്‍ക്കും മെയ് ദിനാശംസകള്‍'',അദ്ദേഹം ആശംസിച്ചു.

''രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്കായി സ്ഥിരോത്സാഹത്തോടെ യത്‌നിക്കുന്ന എല്ലാവര്‍ക്കും മെയ് ദിന ആശംസകള്‍. തൊഴില്‍ നൈപുണ്യം മെച്ചപ്പെടുത്തി മുന്നേറാനും ഒരുമയിലൂടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനും എല്ലാവര്‍ക്കും സാധിക്കട്ടെ'', ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.

കേരള സംസ്ഥാന തൊഴില്‍ വകുപ്പിന്റെ പേരില്‍, ഓരോരുത്തര്‍ക്കും ഊഷ്മളമായ ആശംസകള്‍ നേരുന്നുവെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ''സമ്പന്നവും തുല്യതയുള്ളതുമായ ഒരു തൊഴില്‍ ശക്തിയെ പരിപോഷിപ്പിക്കുന്നതിനായി നമ്മള്‍ പ്രവര്‍ത്തിക്കുമ്പോള്‍, നമുക്ക് ഒരുമിച്ച് ശോഭനമായ ഭാവിക്കായി പരിശ്രമിക്കുന്നത് തുടരാം. തൊഴിലാളികളുടെ അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിയുടെ നെടുംതൂണുകള്‍. ഏവര്‍ക്കും മെയ് ദിനാശംസകള്‍'', അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും