KERALA

'ഞാന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ല, എനിക്ക് അതിനെപ്പറ്റി അറിയില്ല', സിനിമ മേഖലയെ തകർക്കരുതെന്നും മോഹന്‍ലാല്‍

വെബ് ഡെസ്ക്

പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ലെന്നും തനിക്ക് അതിനെപ്പറ്റി അറിയില്ലെന്നും മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. വിവാദങ്ങള്‍ക്കിടെ ഒളിച്ചോടിപ്പോയതല്ല. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം കേരളത്തില്‍ എത്താന്‍ പറ്റാതെ വന്നതാണ്. സിനിമ മേഖലയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമെന്നും അദ്ദേഹം പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ലാൽ മാധ്യമങ്ങളെ കണ്ടത്.

''ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്ന കാര്യങ്ങള്‍ സിനിമമേഖലയിലെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്നതാണ്. അതിനാല്‍, ഉത്തരം പറയേണ്ടത് സിനിമ മേഖല ഒന്നടങ്കമാണ്. സമൂഹത്തിന്റെ ചെറിയ ഭാഗമാണ് സിനിമ. അതിനാല്‍, മറ്റിടത്തുള്ളത് സിനിമയിലും സംഭവിക്കും,'' മോഹന്‍ലാല്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം ആദ്യമായാണ് മോഹൻലാൽ പ്രതികരിക്കുന്നത്.

''മോഹൻലാൽ എവിടെയായിരുന്നു, ഒളിച്ചോടിപ്പോയോ എന്നാണ് ചോദിക്കുന്നത്. ഞാൻ എവിടേക്കും ഒളിച്ചോടിപ്പോയിട്ടില്ല. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് തിരക്കിലായതിൽ കേരളത്തിൽ എത്താൻ കഴിയാതിരുന്നതാണ്. 47 വർഷമായി നിങ്ങൾക്കൊപ്പം സഞ്ചരിക്കുന്നയാളാണ് ‍ഞാൻ,'' അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് എനിക്ക് ഉത്തരമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം വേണമല്ലോ, കോടതിയിലുള്ള കാര്യമല്ലേ. സിനിമമേഖലയില്‍ ചിലത് സംഭവിച്ചുപോയി, ഇനി സംഭവിക്കാതിരിക്കാന്‍ എന്തുചെയ്യുമെന്നാണ് നോക്കേണ്ടത്. ഒരു ദിവസം കൊണ്ട് ഞങ്ങളെ അന്യനരായി കാണരുത്. മേഖലയിലെ ശുദ്ധീകരണത്തിന് സര്‍ക്കാരുമായി സഹകരിക്കും. ഡബ്ല്യുസിസി, അമ്മ ഒക്കെ വിടൂ, സിനിമയെപ്പറ്റി സംസാരിക്കൂയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

എല്ലാ സംഘടനകളുമായും മാധ്യമങ്ങള്‍ സംസാരിക്കൂ. മുഖമില്ലാത്ത പലകാര്യങ്ങളും എവിടെനിന്നോ കേട്ടിട്ടുണ്ട്. സിനിമ വലിയ ഇന്‍ഡസ്ട്രിയാണ്, എല്ലാകാര്യങ്ങളും അമ്മ അറിയണമെന്നില്ല. സിനിമ സമൂഹത്തിന്റെ ഒരു ഭാ​ഗം മാത്രമാണ്. മറ്റെല്ലായിടത്തുമുണ്ടാവുന്നത് സിനിമയിലും സംഭവിക്കും. എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങൾ ഉണ്ടാകാറുണ്ട്. ഞാൻ അതിനെ പ്രോത്സാഹിപ്പിക്കുകയല്ല.

അമ്മ ഒരു കുടുംബമാണ്, ഒരു ട്രേഡ് യൂണിയനല്ല. അമ്മയ്ക്ക് ഒരുപാട് ഷോകള്‍ നല്‍കുന്നത് മാധ്യമങ്ങളാണ്. അമ്മയ്ക്കു ചില തെറ്റുകുറ്റങ്ങള്‍ ഉണ്ടായേക്കാം. ഒരു സംഘടനമാത്രം പ്രതികരിക്കാന്‍ പറയുന്നത് ശരിയല്ല, സിനിമയിലെ എല്ലാവരും പ്രതികരിക്കണം. കേരളത്തില്‍നിന്നുളള എല്ലാ മേഖലയിലും പഠനങ്ങളും റിപ്പോര്‍ട്ടുകളും വരട്ടെ. മാധ്യമങ്ങളെല്ലാം സഹകരിച്ച് ഈ പ്രതിസന്ധിയില്‍നിന്ന് സിനിമ വ്യവസായത്തെ രക്ഷിക്കണം. 47 വര്‍ഷം സിനിമയുമായി സഹകരിച്ച ഒരാളെന്ന രീതിയിലാണ് പ്രതികരിക്കുന്നത്.

അമ്മയില്‍ ആര്‍ക്കും ഏതു സ്ഥാനനത്തേക്കും മത്സരിക്കാം. അവര്‍ക്ക് ഏതുരീതിയിലും മുന്നോട്ടുനയിക്കാം. സിനിമ വ്യവസായത്തെ തകര്‍ക്കരുത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറേയധികം നല്ല നിര്‍ദേശങ്ങളുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് നടന്മാർക്കും സംവിധായകർക്കുമെതിരെ ഉൾപ്പെടെ നിരവധി പീഡനാരോപണങ്ങൾ ഉയർന്നതിനു പിന്നാലെ 'അമ്മ' പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിഞ്ഞിരുന്നു. അതിനുശേഷം ആദ്യമായാണ് മോഹൻലാൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും