KERALA

മോന്‍സണ്‍ മാവുങ്കല്‍ കേസ്: ഐജി ലക്ഷ്മണ്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

നിയമകാര്യ ലേഖിക

മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പുകേസില്‍ മൂന്നാംപ്രതിയായ ഐജി ജി ലക്ഷ്മണ്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. കളമശ്ശേരിയിലെ ഓഫീസില്‍ ഇന്ന് രാവിലെ പതിനൊന്നിന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ചികിത്സയിലായതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

മോന്‍സനെതിരായ തട്ടിപ്പു കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മൺ ശ്രമം നടത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്‌തെങ്കിലും പിന്നീട് സര്‍വീസില്‍ തിരിച്ചെടുത്തു. പ്രതി ചേര്‍ത്തതിനെതിരെ ലക്ഷ്മൺ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തന്നെ കുടുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടനാബാഹ്യ അധികാരകേന്ദ്രമാണെന്നാണ് ലക്ഷമണിന്റെ ആരോപണം. കഴിഞ്ഞ ദിവസം ജസ്റ്റിസ് രാജ വിജയരാഘവന്‍ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാടു തേടി, പിന്നീട് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.

ഐജി ലക്ഷ്മണിന് ഹൈക്കോടതി നേരത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുന്നതിന് ഈ ഉത്തരവ് തടസമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

2021 സെപ്തംബര്‍ 25 നാണ് മോന്‍സണ്‍ മാവുങ്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ പോലീസ് ട്രെയിനിങ് ചുമതലയുള്ള ഐ ജി ലക്ഷ്മണിനെ കേസില്‍ മൂന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കഴിഞ്ഞ ജൂണ്‍ ഒമ്പതിന് എറണാകുളം അഡി. സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ലക്ഷമണിന് പുറമേ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു. ഒരു രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി ചേര്‍ത്തതെന്നും എന്തിനാണ് വിവാദത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നതെന്ന് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ എസ് പിയുടെ രാഷ്ട്രീയ മേലാളന്മാര്‍ക്കു മാത്രമേ അറിയൂവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും