KERALA

ആദ്യം തോമസ് കെ തോമസ്, പിന്നാലെ പി സി ചാക്കോ; എ കെ ശശീന്ദ്രനെതിരെ എന്‍സിപിയില്‍ പടയൊരുക്കം

കേരളത്തിലെ എന്‍സിപിയില്‍ പുകയുന്ന മന്ത്രിസ്ഥാന തര്‍ക്കം പി സി ചാക്കോയുടെ കേരള തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിന്റെ വഴിയൊരുക്കലെന്ന് വിലയിരുത്തല്‍

റഹീസ് റഷീദ്

കേരളത്തിലെ എന്‍സിപിയില്‍ പുകയുന്ന മന്ത്രിസ്ഥാന തര്‍ക്കം പി സി ചാക്കോയുടെ കേരള തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിന്റെ വഴിയൊരുക്കലെന്ന് വിലയിരുത്തല്‍. പാര്‍ട്ടിയിലെ മാറുന്ന സമവാക്യങ്ങള്‍ ഇതിനുള്ള കളമൊരുക്കലിന്റെ തുടക്കംമാത്രം. എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയും കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും ഭിന്നതകള്‍ മറന്ന് ഒന്നിച്ചതിന് പിന്നില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ധാരണപ്രകാരമാണെന്നാണ് വിലയിരുത്തല്‍. കേന്ദ്ര നേതൃത്വവും പിസി ചാക്കോ - തോമസ് കെ തോമസ് സഖ്യത്തിനോട് ചായ്‍വ് പ്രഖ്യാപിച്ചാല്‍ നഷ്ടം നിലവിലെ മന്ത്രി എ കെ ശശീന്ദ്രന് മാത്രമായിരിക്കും.

2006 മുതല്‍ നാല് നിയമസഭകളില്‍ എംഎല്‍എയാണ് എകെ ശശീന്ദ്രന്‍. 1980, 1982 വര്‍ഷങ്ങളിലെ ജയം കൂടി കണക്കിലെടുത്താല്‍ ആറ് തവണ നിയമസഭാംഗമായിട്ടുണ്ട് അദ്ദേഹം. 2011 മുതല്‍ എലത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചുവരുന്ന എ കെ ശശീന്ദ്രന്റെ മണ്ഡലത്തില്‍ തന്നെയാണ് പി സി ചാക്കോയും കണ്ണുവയ്ക്കുന്നത്. ടേം വ്യവസ്ഥയുടെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ പി സി ചാക്കോയുടെ കയ്യിലിരിക്കുന്ന സംസ്ഥാന പ്രസിഡന്റ് സ്ഥാനം മന്ത്രി സ്ഥാനം ഒഴിയുന്ന തനിക്ക് നല്‍കണമെന്നാണ് നിലവില്‍ എ കെ ശശീന്ദ്രന്‍ പാര്‍ട്ടിക്ക് മുന്നില്‍ വച്ചിരിക്കുന്ന ഉപാധി. എന്നാല്‍ എന്‍സിപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായതിനാല്‍ ചാക്കോ സംസ്ഥാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറുന്നതില്‍ തെറ്റില്ലെന്നാണ് ശശീന്ദ്രന്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍ ഇക്കാര്യത്തിലും ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് അനുകൂല നിലപാടില്ല.

പി സി ചാക്കോയും തോമസ് കെ തോമസും ഒന്നിച്ചപ്പോള്‍ സംസ്ഥാന സമിതിയിലും ശശീന്ദ്രന്‍ വിരുദ്ധ പക്ഷം ശക്തമായിക്കഴിഞ്ഞു. മുന്‍ സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്ററെപ്പോലുള്ള കുറച്ചാളുകളുടെ പിന്തുണ മാത്രമാണ് എകെ ശശീന്ദ്രനുള്ളത്. ഈ സാചര്യത്തില്‍ സമ്മര്‍ദ തന്ത്രവും മതിയായ രീതിയില്‍ വിജയം കാണില്ലെന്നാണ് വിലയിരുത്തല്‍.

നിലവില്‍ രണ്ട് എംഎല്‍എമാരാണ് കേരള നിയമസഭയില്‍ എന്‍സിപിക്കുള്ളത്. ഈ സാഹചര്യത്തിലാണ് രണ്ടരവര്‍ഷം എന്ന ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം തോമസ് കെ തോമസുമായി വച്ചുമാറണമെന്ന തീരുമാനം അന്നുണ്ടായത്. ദേശീയ നേതാവായിരുന്ന പ്രഫൂല്‍ പട്ടേല്‍, എകെ ശശീന്ദ്രന്‍, തോമസ് കെ തോമസ്, അന്ന് സംസ്ഥാന പ്രസിഡന്റായിരുന്ന ടിപി പീതാംബരന്‍ മാസ്റ്റര്‍ എന്നിവരുള്‍പ്പെട്ട ചര്‍ച്ചയിലായിരുന്നു ഈ ധാരണ ഉണ്ടായത്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തിലെ പൊട്ടിത്തെറികളുടെ ഫലമായി എന്‍സിപി ദേശീയ നേതൃത്വം പിളരുകയും പ്രഫുല്‍ പട്ടേല്‍ ശരദ് പവാറിനോട് വിടപറയുകയും ചെയ്തു. അന്നത്തെ യോഗത്തില്‍ പങ്കെടുത്ത ടി പി പീതാംബരന്‍ മാസ്റ്റര്‍ ശശീന്ദ്രനൊപ്പമായതിനാല്‍ ധാരണയെക്കുറിച്ച് പറയാന്‍ തയ്യാറാല്ല. ഈ പ്രതിസന്ധി പിസി ചാക്കോ വഴി തോമസ് കെ തോമസ് ശരദ് പവാറിനെ ബോധിച്ചപ്പോഴാണ് കാര്യങ്ങള്‍ നിലവിലെ സാഹചര്യത്തിലേക്ക് എത്തിനില്‍ക്കുന്ന നിലയുണ്ടായത്.

മന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ എ കെ ശശീന്ദ്രനെ സംരക്ഷിക്കാന്‍ നിലവില്‍ സാധിക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്. വിഷയം എന്‍സിപിയുടെ ആഭ്യന്തര വിഷയം എന്ന നിലയില്‍ അകലം പാലിക്കുകയാണ് മുഖ്യന്ത്രിയുള്‍പ്പെടെയുള്ളവര്‍. എന്നാല്‍ എലത്തുര്‍ സീറ്റില്‍ സിപിഎമ്മിന് താല്‍പര്യമുണ്ട്. സീറ്റ് ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെപ്പിന്റെ കാലത്ത് തന്നെ സിപിഎം നടത്തിയിരുന്നു. അവസാന നിമിഷമാണ് സീറ്റ് എന്‍സിപിക്ക് നീക്കിവച്ചതും. അതിനാല്‍ സിപിഎം നിലപാട് തിരിച്ചടിയാകുമോ എന്ന ആശങ്ക പി സി ചാക്കോയ്ക്കുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

സെബിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം: 'കുറ്റകരമായ ഒന്നും കണ്ടെത്താനായില്ല', മാധബി ബുച്ചിനെതിരെ നടപടി ഉണ്ടാകില്ല

2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം

'ഞാൻ കലൈഞ്ജറുടെ കൊച്ചുമകൻ, മാപ്പുപറയില്ല'; സനാതന ധർമ പരാമർശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഉദയനിധി