ഗോപിനാഥ് രവീന്ദ്രന്‍, പ്രിയ വര്‍ഗീസ് 
KERALA

പ്രിയ വർഗീസിന്റെ സ്റ്റുഡന്റ്സ് ഡയറക്ടർ നിയമനവും ചട്ടവിരുദ്ധം; വി സി ഗോപിനാഥ് രവീന്ദ്രനെതിരെ അന്വേഷണം വേണമെന്ന് നിവേദനം

വെബ് ഡെസ്ക്

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമന വിവാദത്തിനു പിന്നാലെ, പ്രിയ വര്‍ഗീസിന്റെ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ നിയമനത്തിനെതിരെയും പരാതി. മാനദണ്ഡങ്ങള്‍ മറികടന്ന്, ചട്ടവിരുദ്ധമായാണ് പ്രിയയെ നിയമിച്ചതെന്നാണ് പരാതി. 2019 മുതൽ രണ്ട് വർഷക്കാലം ഡെപ്യൂട്ടേഷനിൽ പ്രിയ വർഗീസിനെ നിയമിച്ചത് ചട്ടവിരുദ്ധമായിട്ടാണെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയുടെ ആരോപണം. പ്രിയയുടെ ഡെപ്യൂട്ടേഷൻ നിയമനവും ഡോ. ഗോപിനാഥ് രവീന്ദ്രന്റെ ചട്ടവിരുദ്ധ നടപടിയും അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സമിതി ഗവർണർക്ക് നിവേദനം നൽകി. പ്രിയയുടെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ആരോപണം.

യൂണിവേഴ്സിറ്റി ഓർഡിനൻസ് പ്രകാരം സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ തസ്തികയിലെ നിയമനത്തിന് ആറു വർഷത്തെ അധ്യാപന പരിചയവും ഭരണ പരിചയവും ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ശമ്പള പരിഷ്കരണ ഉത്തരവുകളിലും സ്റ്റുഡന്റ്സ് ഡയറക്ടർ തസ്തിക അനധ്യാപക വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഗവേഷക വിദ്യാർത്ഥിയായിരുന്ന കാലയളവ് ഒഴിച്ചാൽ, മൂന്ന് വർഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയയ്ക്കുള്ളതെന്നാണ് സമിതിയുടെ ആരോപണം.

ഭരണ രംഗത്ത് യാതൊരു പരിചയവും പ്രിയയ്ക്ക് ഇല്ല. തസ്തികയ്ക്ക് ബിരുദാനന്തര ബിരുദം വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളതിനാൽ കേരളാ വർമ്മ കോളേജിലെ മൂന്നുവർഷത്തെ സേവനം മാത്രമേ കണക്കിലെടുക്കാനാവുകയുള്ളു. ആറു വർഷത്തെ അധ്യാപനപരിചയം തസ്തികയ്ക്ക് നിർബന്ധമാണെന്നിരിക്കെ, പ്രിയയുടെ നിയമനം ചട്ടവിരുദ്ധമാണെന്നാണ് സമിതിയുടെ വാദം. സ്റ്റുഡന്റ്സ് ഡയറക്ടർ കാലയളവ് കൂടി അധ്യാപന പരിചയമായി കണക്കിലെടുത്താണ് പ്രിയയ്ക്ക് അസോസിയേറ്റ് പ്രൊഫസറായി ഒന്നാം റാങ്ക് നൽകിയിട്ടുള്ളതെന്നും സമിതി ആരോപിച്ചു.

പ്രിയയെ നിയമിച്ച വി സി ഡോ: ഗോപിനാഥ് രവീന്ദ്രന്റെ ചട്ടവിരുദ്ധ നടപടിയും അന്വേഷണ വിധേയമാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു. സ്റ്റുഡന്റ്സ് ഡയറക്ടർ കാലയളവ് കൂടി അധ്യാപന പരിചയമായി കണക്കിലെടുത്താണ് പ്രിയയ്ക്ക് അസോസിയേറ്റ് പ്രൊഫസര്‍ നിയമന പട്ടികയില്‍ ഒന്നാം റാങ്ക് നൽകിയിട്ടുള്ളതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രിയയുടെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്കറിയയുടെ ഹർജിയിലാണ് നടപടി. പ്രിയയെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് സ്കറിയ കോടതിയെ സമീപിച്ചത്. അനധികൃതമായി നിയമനം നേടിയതാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയയെ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി നാളെ വീണ്ടും പരിഗണിക്കാനിരിക്കെയാണ് പ്രിയയ്ക്കെതിരെ പുതിയ പരാതി ഗവര്‍ണര്‍ക്ക് ലഭിച്ചിരിക്കുന്നത്. നേരത്തെ, പ്രിയയുടെ അസോസിയേറ്റ് പ്രൊഫസർ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും