KERALA

ഐഎസ് പ്രവർത്തനത്തിന് ഫണ്ട് ശേഖരണം: പ്രതികൾ കേരളത്തിലും സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന് എൻഐഎ, നാല് പേർ അറസ്റ്റിൽ

വെബ് ഡെസ്ക്

കേരളത്തിൽ ഭീകരാക്രമണം നടത്താനുള്ള ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതി തകർത്ത് എൻഐഎ. സംസ്ഥാനത്തെ ആരാധനാലയങ്ങൾ, ചില സമുദായ നേതാക്കൾ എന്നിവർക്കെതിരെ ഭീകരാക്രമണം നടത്താൻ കേരളത്തിൽ നിന്നുള്ള ഐഎസ് മൊഡ്യൂൾ പദ്ധതിയിട്ടിരുന്നതായി എൻഐഎ കണ്ടെത്തി. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരം അനുസരിച്ച് കേരള പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡുമായി ചേർന്ന് കഴിഞ്ഞ ദിവസം തൃശൂരിൽ മൂന്നിടത്തും പാലക്കാടും പരിശോധന നടത്തിയിരുന്നു. മുഖ്യപ്രതി പ്രതി ആഷിഫിനെ തമിഴ്‌നാട്ടിലെ സത്യമംഗലത്തിനടുത്തുള്ള ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഏജൻസി അറിയിച്ചു.

തുടർന്ന് തൃശൂർ സ്വദേശികളായ സെയ്ദ് നബീൽ അഹമ്മദ്, ടി ഷിയാസ് എന്നിവരെയും പാലക്കാട്ടുനിന്ന് റയീസിനെയും അറസ്റ്റ് ചെയ്തതായി എൻഐഎ വക്താവ് അറിയിച്ചു. ഇവരുടെ വീടുകളിൽ നിന്ന് ഡിജിറ്റൽ ഉപകരണങ്ങൾ, വിദ്വേഷകരമായ ഉള്ളടക്കമുള്ള രേഖകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ആഷിഫ്‌ ഉൾപ്പെടെ നാല് പേരെ എൻഐഎ ചോദ്യം ചെയ്യുകയാണ്. ഇന്ത്യൻ ശിക്ഷാ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ജൂലൈ 11 ന് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കേരളത്തില്‍ ഐഎസ് പ്രവര്‍ത്തനം നടത്തുന്നതിന് പണം കണ്ടെത്താൻ പ്രതികള്‍ ബാങ്ക് കൊള്ളയടിക്കാന്‍ തീരുമാനിച്ചിരുന്നതായി എന്‍ഐഎ അറിയിച്ചു. പ്രതികൾ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) അംഗങ്ങളാണെന്ന് സംസ്ഥാന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ സ്‌ഫോടക വസ്തുക്കളോ തോക്കുകളോ മൂർച്ചയുള്ള ആയുധങ്ങളോ റെയ്ഡിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഷിഫ് കഴിഞ്ഞ മൂന്ന് മാസമായി എൻഐഎ നിരീക്ഷണത്തിലായിരുന്നു. തൃശൂരിലെ എടിഎം കവർച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ആഷിഫ് പാടൂരിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും ആഷിഫ് പ്രതിയാണ്. 2008ലെ കൊലപാതകം ഉൾപ്പെടെ മൂന്ന് കുറ്റകൃത്യങ്ങളിൽ നബീൽ അഹമ്മദിനെ പോലീസ് പ്രതി ചേർത്തിരുന്നു. പിടിയിലായവർക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.

സംഘവുമായി ബന്ധമുള്ള കൂടുതൽ പേരെ കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവർക്കായി കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തിവരികയാണ്. ടെലട്രാമിൽ പെറ്റ് ലവേർസ് എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തത്.

അതിനിടെ, ഐഎസിൽ അംഗമാണെന്ന് ആരോപിച്ച് അലിഗഡ് മുസ്ലീം സർവകലാശാലയിലെ 19 കാരനായ ഫൈസാൻ അൻസാരിയെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ജാർഖണ്ഡിലെ വീട്ടിലും ഉത്തർപ്രദേശിലെ വാടക താമസസ്ഥലത്തും പരിശോധന നടത്തിയ ശേഷമാണ് ഫൈസാനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. ജൂലൈ 16, 17 തീയതികളിലായി ഫൈസാന്റെ ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിലെ വീട്ടിലും യുപിയിലെ അലിഗഡിലെ വാടക മുറിയിലും നടത്തിയ പരിശോധനയിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും കുറ്റാരോപണ വസ്തുക്കളും രേഖകളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു.

ജൂലൈ 19ന്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. അന്താരാഷ്ട്ര ഗൂഢാലോചനയുടെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിന്റെ ഭാ​ഗമായി ഏജൻസി അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് എൻഐഎ വക്താവ് പറഞ്ഞു. റാഞ്ചി ഐഎസ് കേസിൽ, ഫൈസാനും കൂട്ടാളികളും ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറു പുലർത്തുന്നതിന്റെ ഭാ​ഗമായി പ്രതിജ്ഞയെടുത്തുവെന്നും ഇന്ത്യയിലെ ഐഎസിന്റെ കേഡർ ബേസ് സമ്പന്നമാക്കുന്നതിനായി നവ-മതപരിവർത്തനം നടത്തുന്നവരെ തീവ്രവാദപ്രവർത്തനങ്ങളെ ആകർഷിക്കുന്ന പ്രക്രിയയിലും അൻസാരി സജീവമായിരുന്നു.

ഇന്ത്യയിലെ ഐസ്ഐഎസ് പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സംഘടനയുടെ പ്രചരണം പ്രചരിപ്പിക്കുന്നതിനുമായി ഫൈസാൻ കൂട്ടാളികൾക്കൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ക്രിമിനൽ ഗൂഢാലോചന നടത്തിയിരുന്നു. ഐഎസിന് വേണ്ടി ഇന്ത്യയിൽ അക്രമാസക്തമായ ഭീകരാക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഗൂഢാലോചന എന്നും എൻഐഎ വെളിപ്പെടുത്തി. നിരോധിത സംഘടനയായ ഐഎസ്ഐഎസിന്റെ വിദേശത്തുളള നേതാക്കളുമായി ഫൈസാൻ ബന്ധപ്പെട്ടിരുന്നുവെന്നും അവിടേക്ക് പേകാനും തീവ്രവാദപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നുവെന്നും എൻഐഎ വക്താവ് പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും