KERALA

ലോഡ് ഷെഡിങ് ഇല്ല, രാത്രിയിൽ വൈദ്യുതി ഉപയോഗം കുറക്കാന്‍ നിര്‍ദേശങ്ങള്‍; ഈ അവസ്ഥ പ്രകൃതി ദുരന്തമായി കാണണമെന്ന് മന്ത്രി

വെബ് ഡെസ്ക്

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നു വ്യക്തമാക്കി വൈദ്യുതി വകുപ്പ്. ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ടുകളുണ്ടെങ്കിലും പൊതുജനങ്ങളുടെ സഹകരണത്തോടെ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമതയോടെ നടത്തുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

കെഎസ്ഇബി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ രണ്ട് വരെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളും കെഎസ്ഇബി മുന്നോട്ടുവച്ചു.

രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയുള്ള സമയത്ത് വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെടും. ജലവിതരണത്തെ ബാധിക്കാതെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് ക്രമീകരിക്കാനും ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകളും പീക്ക് സമയത്ത് പ്രവര്‍ത്തിപ്പിക്കാതിരിക്കാനും ആവശ്യപ്പെടും. രാത്രി ഒൻപതു കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളില്‍ അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളിലെ വിളക്കുകളും പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കണം.

ഗാര്‍ഹിക ഉപഭോക്താക്കള്‍ എയര്‍ കണ്ടിഷണറുകള്‍ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുന്നതാണ് ഉത്തമം. ഈ സമയത്ത് അനാവശ്യ വിളക്കുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കാനും ശ്രദ്ധിക്കുക. ഇത്തരത്തില്‍ ഉപഭോക്താക്കളുടെ സഹകരണത്തോടുകൂടി സ്വയം നിയന്ത്രണങ്ങളിലൂടെ സഹകരിച്ച് മുന്നോട്ടുപോകാനാകും.

ഫീല്‍ഡ് തലത്തില്‍ ക്രമീകരണങ്ങള്‍ നടത്താന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തി. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം കെഎസ്ഇബി വീണ്ടും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇന്നലത്തെ ഉപഭോഗം റെക്കോര്‍ഡിട്ടു. പരമാവധി ഡിമാൻഡ് 5854 മെഗാവാട്ടായി. ഉപഭോഗം 114.1852 ദശലക്ഷം യൂണിറ്റാണ്.

ഉപഭോക്താക്കള്‍ സഹകരിച്ചാല്‍ ബുദ്ധിമുട്ടൊഴിവാക്കി മുന്നോട്ടുപോകാമെന്ന് മന്ത്രി വ്യക്തമാക്കി. ഇപ്പോഴത്തെ അവസ്ഥ അനിതര സാധാരണമായ ഒരു പ്രകൃതി ദുരന്തമായി കണ്ട് പ്രശ്‌ന പരിഹാരത്തിനായി പൊതുജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. പൊതുജനങ്ങള്‍ പരമാവധി ഉപഭോഗം കുറച്ചുകൊണ്ട് പ്രത്യേകിച്ചും രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ടു വരെയുള്ള സമയത്ത് കെഎസ്ഇബിയുമായി സഹകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സാങ്കേതിക കാരണത്താല്‍ വൈദ്യുതി മുടങ്ങുമ്പോള്‍ കെഎസ്ഇബി ഓഫീസുകളില്‍ ബഹളംമുണ്ടാക്കുന്നതും ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുന്നതും വൈദ്യുതിമേഖലയുടെ പ്രവര്‍ത്തനം താറുമാറാക്കുമെന്നും മന്ത്രി പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും