KERALA

വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

വെബ് ഡെസ്ക്

കണ്ണൂർ പാനൂർ വള്ള്യായി സ്വദേശി വിഷ്ണുപ്രിയയെ വീട്ടില്‍ കയറി കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. ജീവപര്യന്തത്തിന് പുറമെ പത്ത് വർഷം അധികതടവും രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തലശേരി അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. ശ്യാംജിത്ത് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പറഞ്ഞു. വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

2022 ഒക്ടോബര്‍ 22നാണ് യുവതിയെ കഴുത്തറത്തുകൊന്നത്. മുന്‍കൂട്ടി പദ്ധതിയിട്ടാണ് ശ്യാംജിത്ത് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് സാധൂകരിക്കുന്നതിനായി സംഭവത്തിനു രണ്ട് ദിവസം മുന്‍പ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ശ്യാംജിത്തിനെ പ്രകോപിപ്പിച്ചെതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വീട്ടുകാർ ഇല്ലാത്ത സമയമായിരുന്നു പ്രതി കൃത്യത്തിനായി തിരഞ്ഞെടുത്തത്. വീട്ടിലെത്തി വിഷ്ണുപ്രിയയെ തലയ്ക്കടിച്ച് വീഴ്ത്തിയശേഷം കഴുത്തറക്കുകയായിരുന്നു.

മരണശേഷം ശരീരം കുത്തിപ്പരുക്കേല്‍പ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 29 മുറിപ്പാടുകളായിരുന്നു വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇതില്‍ 10 എണ്ണം മരണശേഷം സംഭവിച്ചതാണ്.

73 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. വിഷ്ണുപ്രിയയുടെ സഹോദരിമാർ, സുഹൃത്ത് വിപിൻരാജ് തുടങ്ങി 49 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. ഇരുതലമൂർച്ചയുള്ള കത്തി, ചുറ്റിക, കുത്തുളി എന്നിവ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകം നടന്ന് ഒരുവർഷം തികയുന്നതിന് മുന്‍പ് തന്നെ കേസില്‍ വിചാരണ ആരംഭിച്ചിരുന്നു,

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം