KERALA

ഈ വര്‍ഷം പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് ഒമ്പത് തവണ, അനക്കമില്ലാതെ അധികൃതര്‍; പ്രതിഷേധം കനക്കുന്നു

ദ ഫോർത്ത് - കൊച്ചി

പെരിയാറിൽ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും കോൺഗ്രസ് പ്രവർത്തകരും മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധിച്ചു. 'എട്ട് വർഷങ്ങൾക്ക് മുമ്പാണ് ഇങ്ങനെയൊരു മത്സ്യക്കുരുതി നടന്നത്. ശ്വാസം കിട്ടാതെ മീനുകൾ ചത്തുപൊങ്ങുമ്പോഴും രാസ മാലിന്യം പുഴയിലേക്ക് ഒഴുക്കി എന്ന് ഒരിക്കലും മലിനീകരണ നിയന്ത്രണ ബോർഡ് സമ്മതിക്കില്ല. എറണാകുളം നഗരത്തിലെ ആളുകൾ കുടിക്കുന്ന വെള്ളത്തിൽ പോലും മീനുകൾ ചത്തുപൊങ്ങി. ഉപ്പുവെള്ളവും നല്ല വെള്ളവും കൂടിച്ചേർന്ന് മീൻ ചത്തു എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ പറയുന്നത്. സത്യമതല്ല എന്ന് അവർക്കും ഞങ്ങൾക്കും അറിയാം. വർഷങ്ങളായി ഇങ്ങനെ മീനുകൾ ചത്തുപൊങ്ങുന്നു. മീനുകൾ നഷ്ടപ്പെട്ട ഞങ്ങളുടെ ജീവിതം, അതിന് ആര് ഉത്തരം പറയും?' പാതാളം സ്വദേശിയായ രാധാകൃഷ്ണൻ ചോദിക്കുന്നു. പെരിയാറിൽ മീനുകൾ ചത്തുപൊങ്ങുന്നത് തുടർക്കഥയാവുമ്പോഴും യാതൊരുവിധ നടപടികളും അധകൃതരിൽ നിന്ന് ഉണ്ടാവുന്നില്ല എന്നതാണ് പ്രദേശവാസികളുടെ പരാതി.

കഴിഞ്ഞ ദിവസം പെരിയാറിൽ വലിയ തോതിൽ മീനുകൾ ചത്തുപൊങ്ങിയിരുന്നു. വ്യവസായ മേഖലയിൽ നിന്നുള്ള രാസമാലിന്യം ഒഴുക്കിയതാണ് മീനുകളുടെ നാശത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ വാദം. ' മഴ പെയ്യുമ്പോൾ ബണ്ട് തുറക്കും എന്ന് മനസ്സിലാക്കി കമ്പനികൾ വലിയ തോതിൽ രാസമാലിന്യം ഒഴുക്കി. ഇതാണ് കുരുതിക്ക് കാരണം.' ഏലൂർ സ്വദേശി ഹംസ പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രി ബണ്ട് ഇറിഗേഷൻ വകുപ്പ് പാതാളത്തിന് സമീപമുള്ള ബണ്ട് തുറന്ന് വിട്ടതിന് പിന്നാലെയാണ് കൂട്ടത്തോടെ മീനുകൾ ചത്തുപൊങ്ങിയത്. ഇതിൽ നാട്ടുകാർ കനത്ത പ്രതിഷേധത്തിലാണ്. ജില്ലാ കളക്ടർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കൃത്യമായ മറുപടി തങ്ങൾക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഇന്ന് മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ കനത്ത പ്രതിഷേധം തുടരുകയാണ്. ഇറിഗേഷൻ വകുപ്പ് ബണ്ട് തുറക്കുന്ന വിവരം തങ്ങളെ അറിയിച്ചില്ലെന്ന് പറഞ്ഞ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ കൈമലർത്തുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

തുടരുന്ന മത്സ്യക്കുരുതി

ഈ വർഷം ഇതുവരെ ഒമ്പത് തവണയാണ് പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. ഇതോടെ പുഴയെ ആശ്രയിച്ചു കഴിയുന്ന നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായി. 1998ലാണ് പെരിയാറിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കിയ മത്സ്യക്കുരുതി നടന്നത്. അന്ന് അഞ്ച് കോടിയിലധികം രൂപയുടെ മത്സ്യങ്ങൾ ചത്തൊടുങ്ങി. എട്ട് കിലോമീറ്ററിൽ അതിന്റെ വ്യാപ്തിയുണ്ടായി. അതിന് സമാനമായ തരത്തിലാണ് ഇപ്പോൾ മത്സ്യങ്ങൾ ചത്തുപൊങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.

തിങ്കളാഴ്ച വൈകിട്ട് ഏലൂർ ഭാഗത്താണ് ആദ്യം പുഴവെള്ളത്തിന് നിറവ്യത്യാസം നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. പിന്നീട് അത് മറ്റിടങ്ങളിലേക്കും വ്യാപിച്ചു. തിങ്കളാഴ്ച രാത്രിയോടെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് കണ്ടു. ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും പരിശോധനയ്ക്കായി സാമ്പിളുകൾ അയച്ചിരിക്കുകയാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും