മുഖ്യമന്ത്രി പിണറായി വിജയന്‍വിജയന്‍ 
KERALA

'ഗവർണർക്ക് ആർഎസ്എസ് വിധേയത്വം, ഭരണഘടനാ പദവിയിലിരുന്ന് തരംതാണ് സംസാരിക്കരുത്': മുഖ്യമന്ത്രി

വെബ് ഡെസ്ക്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കോൺഗ്രസിനും ശക്തമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് ആർഎസ്എസ് വിധേയത്വമെന്നും ഗവർണർ പദവി വ്യക്തിപരമായ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു. ഭരണഘടനാ പദവിയിൽ ഇരുന്ന് തരംതാണ് സംസാരിക്കരുതെന്നും നാടിന്റെ ചരിത്രം അറിഞ്ഞുവേണം സംസാരിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാജ്ഭവനിൽ പ്രത്യേക വാർത്താ സമ്മേളനം നടത്തിയ ഗവർണർ സർക്കാരിനും മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ അവകാശപ്പെട്ടതുപോലെ പുതിയ തെളിവുകളൊന്നും പുറത്തുവിടാൻ ഗവർണർക്കായില്ല. ഇതിന് പിന്നാലെയാണ് കടുത്ത ഭാഷയിൽ മുഖ്യമന്ത്രിയുടെ മറുപടി.

ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനയിലെ മതേതരത്വവും ജനാധിപത്യവും ബിജെപി അം​ഗീകരിക്കുന്നില്ല. ​ഗവർണർക്ക് ആർഎസ്എസിനോട് വല്ലാത്ത വിധേയത്വമാണ്. വിദേശത്ത് നിന്ന് വന്ന മറ്റ് ആശയങ്ങളോട് അദ്ദേഹത്തിന് പുച്ഛമാണ്. എന്നാൽ വിദേശത്ത് നിന്ന് സംഘടനാരൂപം കൈക്കൊണ്ട ആർഎസ്എസിനെ അദ്ദേഹം പുകഴ്ത്തുകയാണ് ചെയ്യുന്നത്. വിദേശത്ത് നിന്നുളള ആശയങ്ങളെ പുച്ഛമെങ്കിൽ ജനാധിപത്യത്തെയും പുച്ഛമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

​ഗവർണർ സ്ഥാനത്തിരിക്കുന്ന വ്യക്തി പെട്ടെന്നുണ്ടാകുന്ന വികാരത്തിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ തളളിപ്പറയാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ വിമർശിക്കാൻ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ട്. ആ പണി ​ഗവർണർ ചെയ്യേണ്ടതില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

''ഗവർണർ എന്നത് ഭരണഘടന പദവിയാണ്. ആ പദവിയിൽ ഇരുന്നു കൊണ്ട് തരം താണ് സംസാരിക്കരുത്. ആരിഫ് മുഹമ്മദ് ഖാന് വ്യക്തിപരമായി പല രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകാം. എന്നാൽ ആ നിലപാടുകൾ ​ഗവർണർ പദവിയിൽ ഇരുന്നു കൊണ്ട് പറയാനുളളതല്ല.'' - പിണറായി വിജയൻ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നത് കൈയ്യൂക്ക് കൊണ്ടാണെന്ന ​ഗവർണറുടെ പരാമർശത്തിനും മുഖ്യമന്ത്രി മറുപടി നൽകി. 1957 ഇഎംഎസ് സർക്കാർ അധികാരത്തിൽ വന്നത് കൈയ്യൂക്ക് കൊണ്ടല്ല എന്ന കാര്യം ​ഗവർണർ ഓർക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ''രാജ്യത്തിനകത്ത് നടന്ന കമ്മ്യൂണിസ്റ്റ് വേട്ടകളെ അതിജീവിച്ച് വന്ന പാർട്ടിയാണ് ഇത്. ഈ പ്രസ്ഥാനത്തിനൊപ്പം നിൽക്കുന്നത് സാധാരണ ജനതയാണ്. അത് കമ്മ്യൂണിസ്ററ് വിരുദ്ധ പ്രചാരകനായ ​ഗവർണർക്ക് അറിയില്ല.''- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂരിൽ സിപിഎം പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

കോൺഗ്രസിനും ഭാരത്ജോഡോയാത്രയ്ക്കും വിമർശനം

ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കോൺഗ്രസിനാവുനില്ലെന്ന് കണ്ണൂരിലെ പൊതുപരിപാടിയിൽ മുഖ്യമന്ത്രി വിമർശിച്ചു. ഗോവയിലെ കോൺഗ്രസ് എംഎൽഎമാരുടെ കൂറുമാറ്റമടക്കം പരാമർശിച്ചായിരുന്നു മുഖ്യമന്ത്രി വിമർശനമുന്നയിച്ചത്. കേരളത്തിൽ 19 ദിവസം ചെലവിടുന്ന ഭാരത് ജോഡോ യാത്ര യുപിയിലൂടെ കടന്നു പോകുന്നത് വെറും രണ്ട് ദിവസം. വിമർശനം ഉയർന്നപ്പോൾ അത് നാലാക്കി ഉയർത്തി. ഇങ്ങനെയാണോ ബിജെപിക്ക് ബദലാകുന്നതെന്നും പിണറായി വിജയൻ ചോദിച്ചു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?