KERALA

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലുള്ള പോലീസ് നടപടി തുടരുന്നു; മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

ദ ഫോർത്ത് - തിരുവനന്തപുരം

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി പോലീസ് നോട്ടീസ്. ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയാണ് നടപടി. ജനം ടിവി റിപ്പോര്‍ട്ടര്‍ രശ്മി കാര്‍ത്തിക, ക്യാമറമാന്‍ നിഥിന്‍ എബി, ജന്മഭൂമി ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി എന്നിവര്‍ക്കാണ് മ്യൂസിയം പോലീസ് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് ചോദ്യം ചെയ്യാന്‍ ഹാജരാകാനാണ് നിര്‍ദേശം. ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ച് കയറി എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.

ക്രിമിനല്‍ നടപടി ക്രമം 41എ വകുപ്പ് പ്രകാരമാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതെന്ന് നോട്ടീസില്‍ പറയുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ പാടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും നോട്ടീസിലുണ്ട്. നോട്ടീസ് ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്യലിന് ഹാജരാകുമോയെന്ന് വ്യക്തമല്ല. കണ്ടാലറിയാവുന്ന നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയായിരുന്നു പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന്‍റെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ച് കയറി മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത് റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരിലാണ് മാധ്യമപ്രവർത്തകർക്കെതിരെയുള്ള നടപടി. ഈ മാസം പതിനാറാം തീയതിയായിരുന്നു പ്രതിഷേധം നടന്നത്. നിവേദനം നല്‍കാനെന്ന പേരില്‍ എത്തിയവരെ തടഞ്ഞില്ലെന്ന കാരണത്താല്‍ സെക്യൂരിറ്റി ചുമതലയില്‍ ഉണ്ടായിരുന്ന മൂന്ന് പോലീസുകാരെ സസ്പന്‍റ് ചെയ്തിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസിനെതിരെ കെ എസ് യു പ്രവർത്തകർ നടത്തിയ ഷൂ ഏറ് തത്സമയം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ കഴിഞ്ഞയാഴ്ച 24 ന്യൂസ് റിപ്പോർട്ടർ വി ജി വിനീതയ്‌ക്കെതിരെ പോലീസ് ഗൂഢാലോചന കുറ്റത്തിന് കേസെടുത്തിരുന്നു. എറണാകുളം കുറുപ്പംപടി പോലീസ് നീതയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു.

കഴിഞ്ഞ ജൂൺ മാസത്തിൽ മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ സമാന രീതിയില്‍ പോലീസ് കേസെടുത്തിരുന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയെത്തുടർന്നായിരുന്നു അന്ന് പോലീസ് കേസെടുത്തത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും