KERALA

പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതികളെ പോലീസ് പൊതുമധ്യത്തിൽ വിലങ്ങണിയിച്ചതിനെ ചോദ്യം ചെയ്തതിന് മർദ്ദനം, പരാതി നൽകി

വെബ് ഡെസ്ക്

പന്തീരാങ്കാവ് യുഎപിഎ കേസിലെ മൂന്നും നാലുംപ്രതികളായ ഉസ്മാൻ, വിജിത്ത് വിജയൻ എന്നിവരെ കോടതിവളപ്പിൽ ബലംപ്രയോഗിച്ച് വിലങ്ങണിയിച്ച് നടത്തിയതായി പരാതി. വിയൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികളെ വിചാരണയുടെ ഭാഗമായി എറണാകുളം എൻഐഎ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സംഭവം. വിലങ്ങണിയിച്ചതിനെ എതിർത്തപ്പോൾ ഇവരെ മർദ്ദിച്ചതായും ഇവർ പരാതി നൽകി. മജിസ്ട്രേറ്റിനാണ് പരാതി നൽകിയത്

കഴിഞ്ഞ മൂന്നു വർഷമായി വിചാരണ തടവുകാരായി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന വിജിത്ത് വിജയനെയും ഉസ്മാനെയും നിരവധി തവണ ജയിലിൽ ഹാജരാക്കുകയും, മറ്റു പല ആവശ്യങ്ങൾക്കുമായി പുറത്ത് കൊണ്ടുപോയിട്ടുള്ളതുമാണെന്നും അപ്പോഴൊന്നും പ്രതികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ. തുഷാർ നിർമൽ സാരഥി ദ ഫോർത്തിനോട് പറഞ്ഞു.

പോലീസ് വാഹനത്തിൽ പ്രതികളെ കൊണ്ടുവന്നിറക്കിയ സ്ഥലത്തു നിന്നും കോടതിമുറിയിലേക്ക് കേവലം മുപ്പത് മീറ്റർ മാത്രമേ ഉണ്ടായിരുന്നുള്ളു, എന്നിട്ടും പോലീസ് വിലങ്ങണിയിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും അഡ്വ. തുഷാർ പറഞ്ഞു. നാല്പതോളം ആയുധധാരികളായ പോലീസുകാരുടെ അകമ്പടിയിലാണ് പ്രതികളെ വിലങ്ങണിയിച്ച് നടത്തിയത്. എത്രവലിയ കുറ്റവാളികളാണെങ്കിലും അനാവശ്യമായി പ്രതികളെ പൊതുമധ്യത്തിൽ വിലങ്ങണിയിച്ച് നടത്തുന്നത് മനുഷ്യാന്തസ്സിനു നിരക്കാത്തതാണ് എന്ന സുപ്രീംകോടതി ഉത്തരവ് പരിഗണിക്കാതെയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഈ നടപടിയുണ്ടായത് എന്നും അഡ്വ. തുഷാർ പറഞ്ഞു. സുരക്ഷയാണ് വിലങ്ങണിയിക്കാൻ കാരണമായി കണക്കാക്കുന്നതെങ്കിൽ കൂടുതൽ പോലീസിനെ ഉപയോഗിക്കാം എന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളതെന്നും അഡ്വ. തുഷാർ ചൂണ്ടിക്കാണിക്കുന്നു.

വിജിത്ത് വിജയൻ ജയിലിൽ നിന്നും വിദ്യാഭ്യാസം തുടരുന്ന വ്യക്തിയാണെന്നും, അതിന്റെ ഭാഗമായി പരീക്ഷയെഴുതാൻ ഉൾപ്പെടെ നിരവധി തവണ പുറത്ത് കൊണ്ടുപോകുമ്പോഴും, അതുപോലെ ജയിലിനകത്ത് വച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടാകുമ്പോൾ ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴും വിചാരണയുടെ ഭാഗമായി ഇതേ എൻഐഎ കോടതിയിൽ മുമ്പ് പലതവണ കൊണ്ടുവന്നപ്പോഴും ഇവരുടെ കൈയ്യിൽ വിലങ്ങണിയിച്ചിട്ടില്ല എന്നും ഇത്തവണ നിർബന്ധിച്ച് അണിയിക്കുകയായിരുന്നെന്നും അഡ്വ. തുഷാർ പറയുന്നു.

ഇത്തവണ പ്രതികളുടെ കൂടെയുണ്ടായിരുന്ന ലാൽ കുമാർ എന്ന സിഐ ആണ് വിലങ്ങുവയ്ക്കാൻ ഉത്തരവിട്ടതെന്നും, സ്ഥിരമായി വരാറുള്ള ക്യാമ്പിലെ പോലീസുകാർ വിലങ്ങുവയ്ക്കാറില്ല എന്ന് പറഞ്ഞെങ്കിലും ഇൻസ്‌പെക്ടർ അത് ചെവികൊണ്ടില്ല എന്നും അഭിഭാഷകൻ പറഞ്ഞു. പോലീസ് വാഹനത്തിൽ വന്നിറങ്ങിയ സ്ഥലത്തു നിന്ന് കോണിപ്പടികയറി കോടതിമുറിയിലേക്കെത്താൻ ഒരു വരാന്ത മാത്രമേ ഉള്ളു. ആ സ്ഥലത്ത് വിലങ്ങണിയിക്കുക എന്നത് ഉദ്യോഗസ്ഥന്റെ അമിതാധികാരപ്രായോഗമാണെന്നാണ് അഡ്വ. തുഷാർ ഉയർത്തുന്ന വിമർശനം.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി