KERALA

'മുസ്ലിം വിഷയം മാത്രമെന്തിന് റിപ്പോർട്ട് ചെയ്യുന്നു'; കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട റിപ്പോർട്ടിനെതിരെ പോലീസ് കേസ്

വെബ് ഡെസ്ക്

കളമശ്ശേരി ബോംബ് സ്‌ഫോടനത്തിനുപിന്നാലെ മുസ്ലിം ചെറുപ്പക്കാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ സംഭവം റിപ്പോർട്ട് ചെയ്തതിന് കേസെടുത്തത് 'മുകളിൽ നിന്നുള്ള ഓർഡർ' പ്രകാരമാണെന്നാണ് പോലീസ് പറഞ്ഞതെന്ന് മക്തൂബ് മീഡിയയുടെ ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ റെജാസ് എം സിദ്ദീഖ്. എഡിറ്ററെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മാത്രമാണ് കേസെടുത്ത വിവരം അറിഞ്ഞതെന്നും റെജാസ് ദ ഫോർത്തിനോട് പറഞ്ഞു.

''ഒക്ടോബർ 31 ന് കേസെടുത്തെന്നാണ് പോലീസ് പറയുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചപ്പോഴാണ് കേസെടുത്ത കാര്യം അറിഞ്ഞത്. പോലീസ് നിർദ്ദേശ പ്രകാരം ഇന്ന് ചോദ്യം ചെയ്യലിനായി വടകര സ്റ്റേഷനിൽ ഹാജരാകും. ചോദ്യം ചെയ്യൽ കഴിഞ്ഞശേഷം തുടർനടപടികളെക്കുറിച്ച് ചിന്തിക്കും,'' റെജാസ് പറഞ്ഞു.

പാനായികുളം സിമി ക്യാമ്പ് കേസിൽ കോടതി വെറുതെ വിട്ട നാല് മുസ്ലിം ചെറുപ്പക്കാരെ കളമശ്ശേരി ബോംബ് സ്‌ഫോടനത്തിന് പിന്നാലെ കരുതൽ കസ്റ്റഡിയിലെടുത്തതിനെക്കുറിച്ചുള്ള വാർത്തയുടെ പേരിലാണ് മക്തൂബ് മീഡിയയ്‌ക്കെതിരെ പോലീസ് കേസെടുത്തത്.

കസ്റ്റഡിയിലെടുത്ത യുവാക്കൾ ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിന് പിന്നാലെ സംഭവം വിവിധ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഇതിനുപിന്നാലെ പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണമടക്കമാണ് റിപ്പോർട്ട് നൽകിയതെന്നും ഇതേത്തുടർന്ന് അനധികൃതമായി കസ്റ്റഡിയിലെടുക്കില്ലെന്ന് പോലീസ് ചെറുപ്പക്കാർക്ക് എഴുതി നൽകിയിരുന്നെന്നും കൊച്ചി സ്വദേശിയായ റെജാസ് പറഞ്ഞു.

റെജാസ് എം സിദ്ദീഖ്

മക്തൂബ് മീഡിയയുടെ എഡിറ്റർ അസ്‌ലഹ് കയ്യലക്കത്തിനെ വ്യാഴാഴ്ച പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മനഃപൂർവം കലാപമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിച്ചെന്ന് ആരോപിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153-ാം വകുപ്പ് പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്നും വേണ്ടിവന്നാൽ എഡിറ്ററുടെ പേര് കൂടി ചേർത്ത് സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത 153 എ വകുപ്പ് കൂടി ചേർത്തി കേസ് രജിസ്റ്റർ ചെയ്യുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയതായി അസ്‌ലഹ് കയ്യലക്കത്ത് പറഞ്ഞു.

''തങ്ങളെ മുസ്ലിം വിരുദ്ധമാണെന്ന് ചിത്രീകരിക്കാൻ ശ്രമിച്ചെന്നായിരുന്നു പോലീസിന്റെ ആരോപണം. ഇതേ വിഷയം ഫേസ്ബുക്കിൽ പോസ്റ്റായി വന്നതും പിന്നീട് മീഡിയവൺ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതും ചൂണ്ടിക്കാട്ടിയപ്പോൾ മീഡിയവണും നിങ്ങളും കണക്കാണ്, ഇരു മാധ്യമങ്ങളും എന്തിനാണ് മുസ്ലിം വിഷയങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യുന്നതെന്നുമായിരുന്നു പോലീസിന്റെ ചോദ്യം,'' അസ്‌ലഹ് പറഞ്ഞു.

അസ്‌ലഹ് കയ്യലക്കത്ത്

കേസിൽ ഇന്ന് റെജാസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. ഇതിനുശേഷം തുടർനടപടികളെക്കുറിച്ച് ചിന്തിക്കുമെന്നും റെജാസിന് നിയമസഹായം നൽകുമെന്നും അസലഹ് പറഞ്ഞു. സാധാരണ ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ കേസെടുക്കുന്നതായി കേട്ടിട്ടുണ്ട്. അതുതന്നെ സിസ്റ്റത്തിന്റെ കടന്നുകയറ്റമാണ്. അപ്പോഴാണ് വാർത്തയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് കേട്ടുകേൾവി പോലുമില്ലാത്തതാണെന്നും അസ്‌ലഹ് പറഞ്ഞു.

കേസിനാസ്പദമായ സംഭവം നടന്നത് കൊച്ചി കളമശ്ശേരിയിലാണ്. റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ താമസിക്കുന്നത് കൊച്ചി എളമക്കരയിലും. മക്തൂബ് മീഡിയുടെ രജിസ്റ്റേർഡ് ഓഫീസ് പോലും കോഴിക്കോട് അല്ല. എന്നിട്ടും വടകരയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇത് എന്തുകൊണ്ടാണെന്ന് മനസിലായില്ലെന്നും അസലഹ് പറഞ്ഞു.

സജീഷ് എ കെ എന്നയാളുടെ പരാതിയിലാണ് വടകര പോലീസ് കേസെടുത്തത്. ''ഒക്ടോബർ 31ന് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിൽ നിന്നും അയച്ച് കിട്ടിയ റിപ്പോർട്ട് പരിശോധിച്ചതിൽ മക്തൂബ് മലയാളം എന്ന ഓൺലൈൻ പേജിൽ പോലീസ് വിരുദ്ധമാണെന്ന് പ്രകോപനകരമായി വാർത്ത പ്രസിദ്ധീകരിച്ച് സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രചാരണം നടത്തി,'' എന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

FIR_15297004231166.pdf
Preview

തങ്ങളുടെ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുകയാണെന്നും ഏകപക്ഷീയമായ പോലീസ് അന്വേഷണമാണ് മാധ്യമപ്രവർത്തകൻ നേരിടുന്നതെന്നും മക്തൂബ് മീഡിയ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാൻ സന്നദ്ധത കാണിച്ചിട്ടും പോലീസ് എഡിറ്ററുടെ വീട്ടിൽ എത്തി. വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ളസ്വാതന്ത്ര്യത്തെ എഫ്ഐആർ ഭീഷണിപ്പെടുത്തുകയാണെന്നും മക്തൂബ് മീഡിയ പറഞ്ഞു.

മനുഷ്യാവകാശങ്ങളിലും ന്യൂനപക്ഷങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാർത്താ മാധ്യമമാണ് മക്തൂബ്. സംസ്ഥാനത്തെ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏകപക്ഷീയമായ കേസ് റദ്ദാക്കണമെന്ന് കേരള സർക്കാരിനോട് ആവശ്യപ്പെടുന്നെന്നും മക്തൂബ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

പാനായികുളം സിമി ക്യാമ്പ് കേസിൽ കോടതി വെറുതെവിട്ട നിസാമടക്കമുള്ളവരെയായിരുന്നു കളമശ്ശേരി സ്ഫോടനത്തെ തുടർന്ന് പോലീസ് കരുതൽ തടങ്കലിൽ എടുത്തത്. സംഭവത്തെ തുടർന്ന് തണ്ടർബോൾട്ടിന്റെ അകമ്പടിയോടെ സായുധ പോലീസ് സംഘമെത്തിയാണ് തന്നെ കസ്റ്റഡിയിൽ എടുത്തതെന്നും കേസിൽ പ്രതിയായ മാർട്ടിൻ കുറ്റം സമ്മതിച്ചിട്ടും ഏറെ കഴിഞ്ഞ ശേഷമാണ് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചതെന്നും നിസാം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. മാർട്ടിൻ കുറ്റം ഏറ്റെടുത്തില്ലായിരുന്നെങ്കിൽ അതിൽ പ്രതിചേർക്കപ്പെടുമായിരുന്നുവെന്നും നിസാം പറഞ്ഞിരുന്നു.

സ്‌പെഷ്യൽ ബ്രാഞ്ചും ഐ.ബിയും നിരന്തരമായി ബന്ധപ്പെടാറുണ്ട്. അവർ വിളിച്ചാൽ തന്നെ ഹാജാരാകാൻ തയ്യാറാണ്. എന്നിട്ടും വൻ പൊലീസ് സന്നാഹവുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് എന്തിനാണെന്നും നിസാം ചോദിച്ചിരുന്നു.

പ്രതി മാര്‍ട്ടിന്‍

ഒക്ടോബർ 29 നായിരുന്നു കൊച്ചി കളമശ്ശേരി കൺവെൻഷൻസെന്ററിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഇതുവരെ ആറുപേരാണ് മരിച്ചത്. ദുരൂഹതകൾക്കൊടുവിൽ പ്രതി ഡൊമിനിക് മാർട്ടിൻ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പോലീസിൽ കീഴടങ്ങുകയായിരുന്നു. റീമോർട് കൺട്രോൾ ഉപയോഗിച്ചാണ് മൂന്നു തവണകളിലായി സ്ഫോടനം നടത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു.

"യഹോവയുടെ സാക്ഷികള്‍ നടത്തിയ കണ്‍വെന്‍ഷനില്‍ ഒരു ബോംബ് സ്ഫോടനം ഉണ്ടാവുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിച്ചുവെന്നും എനിക്ക് കൃത്യമായിട്ട് അറിയാം. അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുകയാണ്," എന്ന് പറഞ്ഞ് മാർട്ടിന്‍ ഫെയ്സ്ബുക്കില്‍ വിഡിയോ പങ്കുക്കുകയായിരുന്നു. ശേഷം തൃശൂർ കൊടകര പോലീസ് സ്റ്റേഷനില്‍ മാർട്ടിന്‍ ഹാജരാകകയും ചെയ്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും