KERALA

'അധികൃതർക്ക് വീഴ്ചയും കെടുകാര്യസ്ഥതയും'; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഹൈക്കോടതി, പ്രാഥമിക കുറ്റപത്രം സമർപ്പിച്ച് സിബിഐ

നിയമകാര്യ ലേഖിക

പൂക്കോട് വെറ്ററനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർത്ഥൻ ഹോസ്റ്റലിൽ പീഡനത്തിനിരയായത് അധികൃതർ അറിഞ്ഞില്ലെന്നത് അവിശ്വസനീയമാണെന്ന് കേരള ഹൈക്കോടതി. വൈസ് ചാൻസലർ അടക്കമുള്ള അധികൃതരുടെ കർത്തവ്യ വീഴ്ചയും കെടുകാര്യസ്ഥതയും വ്യക്തമാണെന്നും സംഭവത്തിൽ സ്വതന്ത്രവും ഫലപ്രദവുമായ അന്വേഷണം അനിവാര്യമാമെന്നും ജസ്റ്റിസ് സിയാദ് റഹ്‌മാൻ വ്യക്തമാക്കി.

വിദ്യാർത്ഥിയായിരുന്ന ജെ എസ് സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് സസ്‌പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്ത് മുൻ വിസി ശശീന്ദ്രനാഥ് നൽകിയ ഹരജി തള്ളികൊണ്ടായിരുന്നു കോടതിയുടെ പരാമർശം.

സംഭവത്തിൽ ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കേണ്ടതും അനിവാര്യമാണ്. ഇത്തരമൊരു സാഹചര്യത്തിൽ സ്വതന്ത്രവും ഫലപ്രദവുമായ അന്വേഷണത്തിന് തടസമുണ്ടാകാനുള്ള സാധ്യത മുൻനിർത്തി സർവകലാശാല മേധാവി കൂടിയായ വി സിയെ അന്വേഷണം തീരും വരെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്താനുള്ള അധികാരവും ബാധ്യതയും ചാൻസലർക്കുണ്ടന്നും കോടതി പറഞ്ഞു.

സസ്‌പെൻഷൻ എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും അന്വേഷണം തീരും വരെ വി സി എന്ന തരത്തിലുള്ള ജോലികൾ ചെയ്യരുത് എന്ന നിർദേശമാണ് ചാൻസലർ നൽകുന്നതെന്നും കോടതി വ്യക്തമാക്കി. ഹരജിക്കാരന് തൻറെ വാദങ്ങളെല്ലാം അന്വേഷണ ഘട്ടത്തിൽ വ്യക്തമാക്കാമെന്നും കോടതി വ്യക്തമാക്കി.

വെറ്ററനറി സർവകലാശാല നിയമപ്രകാരം സസ്‌പെൻഡ് ചെയ്യാൻ സർവകലാശാലയുടെ മേധാവിയായ ചാൻസലർക്ക് അധികാരമില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഡീനിൻറെ മേൽനോട്ടത്തിലുള്ള അഫിലിയേറ്റഡ് കോളജിലാണ് സംഭവം നടന്നതെന്നും അതിനാൽ, സംഭവത്തിൽ താൻ ഉത്തരവാദിയല്ലെന്നും ശശീന്ദ്രനാഥ് വാദിച്ചു.

സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തുണ്ടായിരുന്നില്ല. വിഷയം അറിഞ്ഞപ്പോൾ തന്നെ അന്വേഷണത്തിന് ഡീനിനോട് നിർദേശിക്കുകയും തുടർന്ന് ഉത്തരവാദികളായ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. അതിനാൽ, കൃത്യ നിർവഹണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും ഹരജിക്കാരൻ വാദിച്ചു.

എന്നാൽ, നിയമന അധികാരി എന്ന നിലയിൽ മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ സസ്പൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവുകൾ ഉദ്ധരിച്ച് ചാൻസലർ കൂടിയായ ഗവർണർ കോടതിയിൽ വ്യക്തമാക്കി. ഇതോടെയാണ് ശശീന്ദ്രന്റെ ഹർജി കോടതി തള്ളിയത്.

അതിനിടെ, സിദ്ധാർഥന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുത്ത സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് സിബിഐ വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചത്. 

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും