KERALA

'എല്‍ഡിഎഫും യുഡിഎഫും പരസ്പരം പോരാടി ജനങ്ങളെ കബളിപ്പിക്കുന്നു'; കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്ന് മോദി

വെബ് ഡെസ്ക്

ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നേട്ടം ഉണ്ടാക്കുമെന്ന് ആത്മവിശ്വാസം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചുമായിരുന്നു പ്രധാനമന്ത്രി യോഗത്തില്‍ സംസാരിച്ചത്. കേരളത്തില്‍ മാത്രം പരസ്പരം പോരാടി ജനങ്ങളെ കബളിപ്പിക്കുകയാണ് ഇരുമുന്നണികള്‍. ഡല്‍ഹിയില്‍ ഇവര്‍ കൂട്ടുകെട്ടാണ്. ത്രിപുരയിലും തമിഴ്നാട്ടിലും ഉള്‍പ്പടെ ഇരുപാര്‍ട്ടികളും നാമാവശേഷമായെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

കേരളത്തില്‍ മാറി മാറി വരുന്ന എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകള്‍ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞതാണെന്നും, ഈ ആവര്‍ത്തനം മാറിയാല്‍ മാത്രമേ കേരളത്തില്‍ മാറ്റം വരൂ എന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തില്‍ ബിജെപിയ്ക്ക് രണ്ടക്ക വോട്ട് ശതമാനം നല്‍കിയ ജനങ്ങള്‍ ഇത്തവണ രണ്ടക്ക സീറ്റു തരുമെന്നാണ് പ്രതീക്ഷിക്കുന്നതായും നരേന്ദ്രമോദി പറഞ്ഞു.

കേരളത്തിലെ റബ്ബർ കർഷകർ ബുദ്ധിമുട്ടിലാണെന്നും. എൽഡിഎഫും യുഡിഎഫും കർഷകർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നും അവർ കർഷകരുടെ കണ്ണുകൾ മറച്ചിരിക്കുകയാണെന്നും മോദി വിമർശിച്ചു. കേരളത്തിലെ ജനങ്ങൾ പുരോഗമനപരമായ ചിന്തിക്കുന്നവരാണ്, എന്നാൽ സിപിഎമ്മും കോൺഗ്രസും നൂറ്റാണ്ടുകൾ പുറകിലാണെന്നും മുത്തലാക്ക് നിരോധിച്ചപ്പോഴും, ഒബിസി കമ്മീഷൻ അവതരിപ്പിച്ചപ്പോഴും മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സംവരണം നല്‍കിയപ്പോഴും അതിനെ എതിർത്തവരാണ് അവർ എന്നുമാണ് മോദിയുടെ വിമർശനം.

കേരളത്തിലെ കോളേജുകൾ കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ കേന്ദ്രമാണെന്നും പുരോഹിതന്മാർ പോലും ആക്രമിക്കപ്പെടുന്ന അവസ്ഥയാണ് നിലനിക്കുന്നതെന്നും, സ്ത്രീകൾക്കുൾപ്പെടെ ഭയത്തോടെയല്ലാതെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും മോദി പറഞ്ഞു. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നു എന്ന് ഉദാഹരിക്കാനായിരുന്നു മോദി ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.

കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും അധികാരം നഷ്ടപ്പെട്ട സ്ഥലങ്ങളിൽ പിന്നീട് അവർക്ക് തിരിച്ചുവരാൻ സാധിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. "തമിഴ്‌നാട്ടിൽ 1962 നു ശേഷം കോൺഗ്രസ് തിരിച്ചുവന്നിട്ടില്ല, ഗുജറാത്തിലും യുപിയിലും ബംഗാളിലും നാല് പതിറ്റാണ്ടു മുമ്പാണ് കോൺഗ്രസ് ഭരണത്തിലിരുന്നത്, ഒഡിഷയിൽ അത് 3 പതിറ്റാണ്ട് മുമ്പാണ്, കോൺഗ്രസിന് ഒരു പാർലമെന്റ് അംഗം പോലുമില്ലാത്ത സംസ്ഥാനങ്ങളുണ്ട്. ത്രിപുര ബംഗാൾ എന്നീ സംസ്ഥാനങ്ങളും ഉദാഹരണമാണ്." മോദി പറഞ്ഞു.

ഇവിടെ എൽഡിഎഫ് സ്വര്‍ണക്കടത്തിലൂടെയാണ് അഴിമതി നടത്തുന്നതെങ്കിൽ യുഡിഎഫ് സോളാർ വഴിയാണ് നടത്തുന്നത്. ഇവരുടെ കൊള്ള അവസാനിപ്പിക്കാൻ നിങ്ങളുടെ ആശീർവാദം ബിജെപിക്ക് വേണമെന്നും ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും