KERALA

തന്നെ കേള്‍ക്കാതെ വിധി പ്രസ്താവിക്കരുത്; തടസ ഹര്‍ജിയുമായി പ്രിയാ വര്‍ഗീസ് സുപ്രീം കോടതിയില്‍

വെബ് ഡെസ്ക്

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ശരിവച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രിയാ വര്‍ഗീസ് സുപ്രീം കോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്തു. നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരേയുള്ള ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാവശ്യപ്പെട്ടാണ് തടസഹര്‍ജി.

കഴിഞ്ഞാഴ്ചയാണ് നിയമനത്തിന് പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷന്‍ ബെഞ്ച് വിധിപ്രസ്താവിച്ചത്. ഇതിനെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരനായ ഡോ. ജോസഫ് സ്‌കറിയ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തടസഹര്‍ജിയുമായി പ്രിയാ വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകരായ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍, ബിജു പി. രാമന്‍ എന്നിവര്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് തയാറാക്കിയ താല്‍ക്കാലിക റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരിയായ പ്രിയയ്ക്ക് യുജിസി റെഗുലേഷന്‍സ് പ്രകാരം മതിയായ അധ്യാപന പരിചയമില്ലെന്നാരോപിച്ചുള്ള ഹര്‍ജിയിലാണ് 2022 നവംബര്‍ 17ന് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായത്. ഇതിനെതിരേ പ്രിയ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് വ്‌സതുതകള്‍ ശരിയായി മനസിലാക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചതെന്നു വ്യക്തമാക്കി പ്രിയയുടെ നിയമനം ശരിവയ്ക്കുകയായിരുന്നു.

ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു വിധി. അക്കാദമിക് ബോഡിയുടെ തീരുമാനങ്ങള്‍ ബന്ധപ്പെട്ട നിയമത്തിനെതിരെയാകുമ്പോള്‍ മാത്രമേ കോടതി ഇടപെടല്‍ നടത്താവൂവെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവിനെ അധ്യാപന പരിചയമായി കണക്കാക്കാം. എന്‍ എസ് എസ് സ്റ്റുഡന്റ് ഡയറക്ടര്‍ പദവിയും അധ്യാപന പരിചയത്തിന്റെ ഭാഗമാണ്.

ഇക്കാര്യത്തില്‍ യൂണിവേഴ്സിറ്റിയുടെ തീരുമാനങ്ങളില്‍ കോടതി ഇടപെടേണ്ടതില്ലെന്നും റാങ്ക് ലിസ്റ്റ്, പുനഃക്രമീകരണമുള്‍പ്പെടെയുള്ള ആവശ്യത്തിന്മേല്‍ സര്‍വകലാശാലയുടെ തീരുമാനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. സര്‍വകലാശാലയുടെ നിലപാട് അറിയാതെ കോടതിക്ക് അന്തിമ തീര്‍പ്പിലേക്കെത്താന്‍ സാധിക്കില്ല. സ്റ്റുഡന്റ് ഡയറക്ടര്‍ പദവി, ഗവേഷണ കാലയളവ് എന്നിവ അധ്യാപന പരിചയമല്ലെന്നു കണ്ടെത്തുന്നതിനു മുന്നേ, യു ജി സി അംഗീകൃത റിസര്‍ച്ച് അനുബന്ധ പ്രോഗ്രാമുകള്‍ ഏതൊക്കെയെന്ന് സിംഗിള്‍ ബഞ്ച് വിലയിരുത്തണമായിരുന്നുവെന്നും ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും