KERALA

പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സഹകരണ വകുപ്പ്

ദ ഫോർത്ത് - തിരുവനന്തപുരം

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സഹകരണവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എടുക്കാത്ത വായ്പയിന്മേൽ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുവാന്‍ തീരുമാനിച്ചതെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. സഹകരണസംഘം രജിസ്ട്രാറാണ് സഹകരണ നിയമം വകുപ്പ് 66(1) പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവിറക്കിയത്. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി അയ്യപ്പന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ബാങ്കിലെ വായ്പാ ക്രമക്കേടുകള്‍, ബാങ്കിന്റെ ആസ്തിബാധ്യതകള്‍, സഹകരണ നിയമം, ചട്ടം, നിയമാവലി വ്യവസ്ഥകള്‍ക്കും രജിസ്ട്രാറുടെ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി ബാങ്കിന്റെ പൊതുഫണ്ട് ചെലവഴിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ 2015-16 വര്‍ഷത്തിലെ വായ്പാ ഇടപാടുകളില്‍ ബിനാമി വായ്പകള്‍ ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് നേരത്തേ അന്വേഷണം നടത്തിയിരുന്നു. യുഡിഎഫ് ഭരണത്തിലുള്ള ബാങ്കിന്റെ നടപടികള്‍ പലതും നിയമ വിരുദ്ധമെന്നായിരുന്നു ആദ്യം പരിശോധ നടത്തിയ സംഘത്തിന്റെ കണ്ടത്തല്‍. ഇതിനിടെ, വായ്പ്പാ തട്ടിപ്പിനെത്തുടര്‍ന്ന് കര്‍ഷകനായ രാജേന്ദ്രന്‍ ആത്മഹത്യ ചെയ്ത സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കി. പിന്നാലെ, ബാങ്കിലെ ഇടപാടുകളില്‍ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതികള്‍ കൂടി ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാനുള്ള സഹകരണ വകുപ്പിന്റെ തീരുമാനം.

തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകള്‍ വ്യാപകമായി അനുവദിക്കുക, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരില്‍ അനുവദിച്ച വായ്പകളിലെ ക്രമക്കേട്, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വായ്പ അനുവദിക്കല്‍, നിയമവിരുദ്ധമായി പ്രോപര്‍ട്ടി ഇന്‍സ്‌പെക്ഷന്‍ ഫീസ് കൈപ്പറ്റല്‍, ഈട് വസ്തുവിന്റെ അസ്സല്‍ പ്രമാണം ഇല്ലാതെ വായ്പ അനുവദിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ ആദ്യഘട്ട അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ള മൂല്യംകുറഞ്ഞ വസ്തു ഈടായി സ്വീകരിച്ച് വായ്പകള്‍ നല്‍കുക, പണയ സ്വത്തുക്കളുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യാജ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയ ഗുരുതര ക്രമക്കേടുകളും അന്വേഷണത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നടക്കുന്നതിനിടെയായിരുന്നു കര്‍ഷകന്റെ ആത്മഹത്യയെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശമെന്നും മന്ത്രി വ്യക്തമാക്കി. അസിസ്റ്റന്റ് രജിസ്ട്രാര്‍ അരുണ്‍ വി സജികുമാര്‍, ആര്‍ രാജാറാം, ജ്യോതിഷ് കുമാര്‍ പി, ബബീഷ് എം എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്