Christy Sibi
KERALA

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം; പുറത്തിറങ്ങുന്നത് ഏഴര വര്‍ഷത്തിനുശേഷം

വെബ് ഡെസ്ക്

നടിയെ ആക്രമിച്ച കേസില്‍ ഏഴര വര്‍ഷമായി ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം. ഒരു സിം കാര്‍ഡേ ഉപയോഗിക്കാവൂ, മാധ്യമങ്ങളോട് സംസാരിക്കരുത്, എറണാകുളം സെഷന്‍സ് കോടതി വിട്ടുപോകരുത്, പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണ കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. പള്‍സര്‍ സുനിയുടെ സുരക്ഷ എറണാകുളം റൂറല്‍ പോലീസ് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

വിചാരണ നീണ്ടുപോകുന്നതിനാല്‍ സുപ്രീംകോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കാന്‍ നിര്‍ദേശിച്ചത്. ജാമ്യവ്യവസ്ഥ ഒരാഴ്ചയ്ക്കകം വിചാരണക്കോടതി തീരുമാനിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഏഴരവര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ജാമ്യം നല്‍കണമെന്നുമാണു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുനി ആവശ്യപ്പെട്ടത്. കേസിലെ വിചാരണ അനന്തമായി നീണ്ടുപോവുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പള്‍സര്‍ സുനിക്കുവേണ്ടി ഹാജരായ അഭിഭാഷകരും വാദിച്ചിരുന്നു.

സുനിക്കുവേണ്ടി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട് , സതീഷ് മോഹനന്‍ എന്നിവര്‍ക്കൊപ്പം മുതിര്‍ന്ന അഭിഭാഷകന്‍ കെ പരമേശ്വരും ഹാജരായി. ഇത് എന്തുതരം വിചാരണയാണെന്നും ഇങ്ങനെപോയാല്‍ വിചാരണ ഉടനെങ്ങും അവസാനിക്കില്ലെന്നുമടക്കം രൂക്ഷ വിമര്‍ശനങ്ങളും സുപ്രീം കോടതിയില്‍നിന്ന് ഉണ്ടായിരുന്നു.

നേരത്തേ, രണ്ടു തവണ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാകില്ലെന്ന ധാരണ മുന്‍വിധിയോട് കൂടിയുള്ളതാണെന്ന് സുപ്രീംകോടതി അന്നു ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ തവണ ജാമ്യം തള്ളവെ പറഞ്ഞതിനേക്കാള്‍ കൂടുതലൊന്നും ഇത്തവണ പറയാനില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിലെ അതിജീവിതയുടെ മൊഴി വായിച്ചിട്ടുണ്ടെന്നും സുനിക്ക് ജാമ്യത്തിന് അര്‍ഹത ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്നു സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിക്കാതിരുന്നത്.

സുനിയുടെ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നല്‍കിയ സമയം ജനുവരി 31ന് അവസാനിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യ ഹര്‍ജി നല്‍കിയത്. നിശ്ചിത സമയത്തിനകം വിചാരണ പൂര്‍ത്തിയായില്ലെങ്കില്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കാമെന്ന് 2022 ജൂലായ് 13ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

2017 ഫെബ്രുവരി 17ന് തൃശൂരില്‍ നിന്ന് ഷൂട്ടിങിനായി കൊച്ചിയിലേക്ക് വരുന്ന വഴിയാണ് നടി ആക്രമിക്കപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. ഫെബ്രുവരി 23ന് അറസ്റ്റിലായത് മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പള്‍സര്‍ സുനി സുപ്രീംകോടതിയിലടക്കം നല്‍കിയ ജാമ്യ ഹര്‍ജികള്‍ തള്ളിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.

സ്റ്റാർ ഇന്‍ഷുറന്‍സ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; ടെലഗ്രാം ചാറ്റ് ബോട്ടുകളിൽ വിവരങ്ങൾ വില്‍പനയ്ക്കെന്ന് റിപ്പോർട്ട്

ചെപ്പോക്കില്‍ ചിതറി ബംഗ്ലാദേശ്; ഇന്ത്യയ്ക്ക് 227 റണ്‍സിന്റെ കൂറ്റൻ ലീഡ്

മൈലേജ് 40 കി.മീ, വില രണ്ടര ലക്ഷം!മാരുതിയുടെ ഹസ്‌ലര്‍ ഇന്ത്യയിലേക്ക്

തിരുപ്പതി ലഡു വിവാദം; ആന്ധ്ര സര്‍ക്കാരിനോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ

ഹേമ കമ്മിറ്റി റിപ്പോർട്ട്‍; പോക്സോ സ്വഭാവമുള്ള മൊഴികളിൽ സ്വമേധയാ കേസെടുക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം