വി ഡി സതീശന്‍ 
KERALA

പുതുപ്പള്ളിയില്‍ കണ്ടത് സര്‍ക്കാരിനോടുള്ള പ്രതിഷേധം; ബംഗാളിലെ അനുഭവം കേരളത്തിലുമുണ്ടാകും: വി ഡി സതീശന്‍

വെബ് ഡെസ്ക്

സര്‍ക്കാരിനോടുള്ള കടുത്ത പ്രതിഷേധം പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ മുഖത്ത് കടുത്ത പ്രഹരമേറ്റിട്ടും ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ലെന്നും സിപിഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണ് പുതുപ്പള്ളിയില്‍ കണ്ടതെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബംഗാളില്‍ സിപിഎമ്മില്‍ ഉണ്ടായ അനുഭവം കേരളത്തിലുമുണ്ടാകും. സിപിഎമ്മിന് പാര്‍ട്ടിയില്‍ നിന്നടക്കം പുതുപ്പള്ളിയില്‍ എതിര്‍പ്പ് നേരിട്ടു. സിപിഎം ഭീരുക്കളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് തെറ്റാണെന്ന് പറയാന്‍ ധൈര്യമുള്ളവരില്ല എന്നതാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

എം വി ഗോവിന്ദന്‍ മലക്കം മറിയുന്നതില്‍ വിദഗ്ധനാണ്. 10 എണ്ണുന്നതിന് മുന്‍പ് മാറ്റി പറയും. സിപിഎമ്മിന് സ്വന്തം കോട്ടയില്‍ നിന്നാണ് വോട്ട് ചോര്‍ന്നുപോയത്. സര്‍ക്കാരിന്റെ കൂടി വിലയിരുത്തലാണ് പുതുപ്പള്ളിയിലെ വിജയമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

ടീം യുഡിഎഫ് ആണ് വിജയിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ വിജയമന്ത്രം ഇതാണ്. ഈ വലിയ ഭൂരിപക്ഷം വച്ചുതന്നിരിക്കുന്നത് വലിയ ഭാരമാണെന്നും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് തീവ്ര വലതുപക്ഷ സര്‍ക്കാരാണ്. 94 വയസുള്ള ഒരാള്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ വായ പൊത്തിപ്പിടിക്കുന്ന പോലീസാണ് കേരളത്തിലുള്ളത്. ഇത് കേരളത്തെ മുഴുവന്‍ ലജ്ജിപ്പിക്കുന്നതാണെന്നും ഗ്രോവാസു വിഷയത്തില്‍ വി ഡി സതീശന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ വരുന്ന ദിവസം ചോദിച്ച 7 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. 7 മാസമായി മാധ്യമ പ്രവര്‍ത്തകരെ കണ്ടിട്ടില്ല. മുഖ്യമന്ത്രിയുടെ വായ തുറപ്പിക്കലാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും സതീശന്‍ പരിഹസിച്ചു.

സ്വന്തം വകുപ്പില്‍ കോ ഓപ്പറേഷന്‍ ചെയര്‍മാനെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല. ശസ്ത്രക്രിയയ്ക്കിടെ കത്ര്കി വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിനയുടെ വിഷയത്തില്‍ ആരോഗ്യ വിഭാഗത്തിന്റെ ഭാഗത്തുന്നുണ്ടായത് തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്, അതിനാല്‍ തന്നെ അവര്‍ ചോദിച്ചിരിക്കുന്ന 50 ലക്ഷം രൂപ തന്നെ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഏതു കേഡര്‍ പാര്‍ട്ടിയെയും വെല്ലാന്‍ കഴിയുന്ന സംഘടനാ സംവിധാനം കോണ്‍ഗ്രസിനുണ്ടെന്നും കെ മുരളീധരന്‍ എം പി പറഞ്ഞത് മുതിര്‍ന്ന നേതാക്കളുടെ ഉപദേശമായി സ്വീകരിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും